ഭാസിയേട്ടനും താനും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നുമാണ് എല്ലാവരും കരുതിയത്; ഭാസിയേട്ടന്‍ മരിച്ച് ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞ് പല കഥകളുമായി പലരും രംഗത്തുവന്നു; തുറന്ന് പറഞ്ഞ് ശ്രീലത നമ്പൂതിരി

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശ്രീലത നമ്പൂതിരി. ഇപ്പോഴിതാ തന്നെയും നടന്‍ അടൂര്‍ ഭാസിയെയും കുറിച്ച് പ്രചരിച്ചിരുന്ന ഗോസിപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് വെളിപ്പെടുത്തിയത്.

ഭാസിയേട്ടനും താനും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും ആളുകള്‍ കരുതി. ഗോസിപ്പുകള്‍ വന്നപ്പോള്‍ സങ്കടം തോന്നി. അത് തമാശയായി കാണണമെന്നും പ്രശസ്തരായവരെപ്പറ്റി ഇത്തരം കഥകള്‍ ഉണ്ടാവുമെന്നും ഭാസിയേട്ടന്‍. ഇത്ര അധികം സിനിമകളില്‍ അഭിനയിച്ചതിന് കാരണം ഭാസിയേട്ടന്‍ നല്‍കിയ പ്രോത്സാഹനമാണ്.

ഡോക്ടറും താനും വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാര്യം ഞങ്ങള്‍ രണ്ടുപേരും കൂടി ഭാസിയേട്ടന്റെ വീട്ടില്‍ പോയാണ് പറഞ്ഞത്. വിവാഹം വേണമോയെന്നും തീരുമാനം എടുക്കുന്നത് സൂക്ഷിച്ചാവണമെന്നും ഭാസിയേട്ടന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ സിനിമയിലേക്ക് മടങ്ങി വരരുതെന്നും കച്ചേരി ഉപേക്ഷിക്കരുതെന്നും ഉപദേശിച്ചു.

ഭാസിയേട്ടന്‍ മരിച്ച് ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞ് പല കഥകളുമായി പലരും രംഗത്തുവന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അവര്‍ എവിടെയായിരുന്നു. അന്ന് സംസാരിക്കാന്‍ ധൈര്യമില്ലായിരുന്നു. ഇവര്‍ക്ക് ഇങ്ങനെ പറയാന്‍ എന്ത് യോഗ്യതയാണുള്ളത്. മലര്‍ന്ന് കിടന്ന് തുപ്പുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണ് ശ്രീലത പറയുന്നത്.

നൂറിലധികം സിനിമകളില്‍ ആണ് അടൂര്‍ ഭാസിയും ശ്രീലതയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് ശ്രീലത ഇപ്പോള്‍. ഡോ. കാലടി നമ്പൂതിരിയെയാണ് ശ്രീലത വിവാഹം ചെയ്തത്. നിഴല്‍, വര്‍ത്തമാനം എന്നീ ചിത്രങ്ങളാണ് ശ്രീലതയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Vijayasree Vijayasree :