തമാശ പറയുക എന്നത് മാത്രമായിരുന്നു നിങ്ങള്‍ ചെയ്ത കുറ്റം, ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്ര മാത്രമേ പറയുവാനൂള്ളൂ..!; നാസര്‍ മുഹമ്മദിന്റെ മരണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍

അഫ്ഗാനിസ്ഥാനില്‍ നടനും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന നാസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്തത് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത് കൊണ്ടിരിക്കുന്ന താലിബാന്‍ സംഘം ദിവസങ്ങള്‍ക്ക് മുമ്പാണ് നാസറിന്റെ വീട്ടിലെത്തിയത്. അദ്ദേഹത്തെ കാറിനുള്ളില്‍ വെച്ച് മര്‍ദ്ദിക്കുന്ന വീഡിയോയും സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍. ‘കെട്ട കാലങ്ങളിലെല്ലാം നമുക്ക് താങ്ങായി നിന്നവരാണ് ആര്‍ടിസ്റ്റുകള്‍. ചിത്രം വരയ്ക്കുന്നവര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സിനിമാ-നാടക പ്രവര്‍ത്തകര്‍, കവികള്‍, കൊമേഡിയന്മാര്‍. ഭരണാധികാരികളും അവര്‍ നയിച്ച ജനതകളുമെല്ലാം വഴിതെറ്റി നടക്കുമ്പോഴും തെളിച്ചം നല്‍കി നേരെ നടത്തിയവര്‍. അതുകൊണ്ടു തന്നെ മൗലികവാദികളും ഫാസിസ്റ്റുകളും ഏകാധിപതികളുമെല്ലാം എന്നും ഭയന്നതും അവരെയാണ്.

‘നൂറു ബയണറ്റുകളെക്കാള്‍ ശക്തിയുള്ള’ അവരുടെ വാക്കുകളെയാണ്. നാസര്‍ എന്ന വാക്കിന്റെ അര്‍ത്ഥം താങ്ങ്, ആശ്വാസം എന്നെല്ലാമാണ്. അരക്ഷിതരായ അഫ്ഗാന്‍ ജനതയ്ക്ക് ആ താങ്ങായിരുന്നു നിങ്ങള്‍. അല്പമെങ്കിലും മനസ്സാക്ഷി ബാക്കിയുള്ള ഒരു മനുഷ്യനും കണ്ടുനില്‍ക്കാനാവാത്തത്ര ഭീകരമായ ദൃശ്യമായിരുന്നു അത്.

പ്രിയ നാസര്‍ മുഹമ്മദ്, ഖഷ സ്വാന്‍… ഒരു കലാകാരനാവുക എന്നത്, തമാശ പറയുക എന്നത് മാത്രമായിരുന്നു നിങ്ങള്‍ ചെയ്ത കുറ്റം. നിങ്ങളുടെ രക്തസാക്ഷിത്വം പാഴാവുകയില്ല എന്നു മാത്രമാണ് ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് പറയാനാവുക, ആദരാഞ്ജലികള്‍.’ എന്നാണ് ശ്രീകുമാര്‍ പറഞ്ഞത്.

Vijayasree Vijayasree :