മണിച്ചിത്രത്താഴ് ഒരു ചിത്രമല്ല മറിച്ച് ഒരു ചരിത്രമാണ്…, ഏതെങ്കിലും ചാനലില്‍ ‘മണിച്ചിത്രത്താഴ്’ വ്‌നനാല്‍ അന്ന് ഫോണ്‍ വിളികള്‍ ഉറപ്പാണ്; നാഗവല്ലിയുടെ രാമനാഥന്‍ പറയുന്നു

മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ തകര്‍ത്തഭിനയിച്ച മണിച്ചിത്രത്താഴ് എന്ന ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിലാണ്. ഈ ചിത്രത്തിലെ ഡോ. സണ്ണിയും നകുലനും ഗംഗയും നാഗവല്ലിയും രാമനാഥനുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളുമാണ്.

ചിത്രത്തിലെ രാമനാഥന്‍ എന്ന ഒറ്റ വേഷത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ കന്നഡ നടനാണ് ശ്രീധര്‍ ശ്രീറാം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭമുഖത്തില്‍ മണിച്ചിത്രത്താഴ് സിനിമ എപ്പോള്‍ ടിവിയില്‍ വന്നാലും തന്നെ അന്വേഷിച്ച് ഫോണ്‍കോളുകള്‍ എത്തുമെന്ന് പറയുകയാണ് താരം.

”മണിച്ചിത്രത്താഴ് ശരിക്കും ചരിത്രമാണ്. എല്ലാ മാസവും ഏതെങ്കിലും ചാനലില്‍ ‘മണിച്ചിത്രത്താഴ്’ ഉണ്ടാകും. അന്ന് ഫോണ്‍ വിളികള്‍ ഉറപ്പാണ്. കന്നഡയില്‍ ഏകദേശം 65 സിനിമകളില്‍ നായകനായും അല്ലാതെയും അഭിനിയിച്ചു. എങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രമായി മാറുന്നത്.

മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്. ഒരിക്കല്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മണിച്ചിത്രത്താഴ് ചിത്രീകരിച്ച പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിച്ചിരുന്നു” എന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് 1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ദിഖ്-ലാല്‍ തുടങ്ങിയവരും ഈ ചിത്രത്തിന് വേണ്ടി ഒന്നിച്ചിരുന്നു. ചിത്രത്തിലെ ”ഒരു മുറൈ വന്ത് പാര്‍ത്തായ” എന്ന ഗാനവും ഗാനരംഗത്തിലെ നാഗവല്ലിയും രാമനാഥനും മലയാളികള്‍ ഏറ്റെടുത്ത കഥാപാത്രങ്ങളാണ്.

നര്‍ത്തകനായ ശ്രീധറിനെ ഫാസിലാണ് കണ്ടെത്തുന്നത്. അഭിനയത്തിനൊപ്പം നൃത്തത്തിന് വേണ്ടിയും ജീവിതം ഉഴിഞ്ഞ് വെച്ച കലാകാരനാണ് ശ്രീധര്‍ ശ്രീറാം. നൃത്തത്തിന് പ്രാധാന്യം നല്‍കിയുള്ള ചില തമിഴ് സിനിമകളിലും ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :