തലപ്പാവ് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ എന്തുകൊണ്ട് ഹിജാബ് പാടില്ല; പോസ്റ്റുമായി നടി സോനം കപൂര്‍

കര്‍ണാടകയില്‍ ഹിജാബ് നിരോധിച്ച വിവാദത്തില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പിന്തുണ നല്‍കി നടി സോനം കപൂര്‍. തലപ്പാവ് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ എന്തുകൊണ്ട് ഹിജാബ് പാടില്ലെന്ന പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് നടിയുടെ അഭിപ്രായപ്രകടനം. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ സമരത്തിലാണ്.

പ്രശ്നം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും ഹിജാബ് പ്രശ്നം ഉയര്‍ത്തിക്കാട്ടി സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയ പ്രചാരണം തുടരുകയാണ്. നടിമാരായ റിച്ച ഛദ്ദയും സ്വര ഭാസ്‌കറും നേരത്ത ഹിജാബ് വിവാദത്തില്‍ ട്വീറ്റ് ചെയ്തിരുന്നു. മതത്തിന്റെ വിഷ മതില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയരുകയാണെന്നും പുരോഗമന ശക്തികള്‍ ജാഗ്രതയോടെ പെരുമാറണമെന്നും കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

താന്‍ ഹിജാബിനെ പിന്തുണയ്ക്കുന്ന വ്യക്തിയല്ലെന്നും എന്നാല്‍ തെമ്മാടികളെപ്പോലെ ഒരു ചെറിയ സംഘം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതിനെ അപലപിക്കുന്നുവെന്നും ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. ഹിജാബ് വിഷയത്തില്‍ വിധി വരും വരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും കോടതി പറഞ്ഞു. ഹിജാബ് വിഷയത്തില്‍ അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കണമെന്നും കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചു. ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ച വീണ്ടും ഹര്‍ജിയില്‍ വാദം തുടരും. അത് കഴിഞ്ഞ് മാത്രമേ തീര്‍പ്പുണ്ടാവുകയുള്ളൂ. എത്രയും പെട്ടെന്ന് ഹര്‍ജി തീര്‍പ്പാക്കാനാണ് കര്‍ണാടക ഹൈക്കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ വിദ്യാര്‍ഥികളും രാഷ്ട്രീയ സംഘടനകളും സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു.

Vijayasree Vijayasree :