‘ഒരു ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണം എന്ന ആഗ്രഹം ഉണ്ടാകും, തെരെഞ്ഞെടുപ്പ് പ്രചാരണം എന്നതല്ലാതെ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല; വോട്ട് അഭ്യര്‍ത്ഥനയിലെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയുമായി സിദ്ദിഖ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് മലയാള താര സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട വോട്ട് അഭ്യര്‍ത്ഥനയിലെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ സിദ്ദിഖ്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ഒരു ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണം എന്ന ആഗ്രഹം ഉണ്ടാകും, അത്തരത്തില്‍ കുറച്ചാളുകളിലേക്ക് ശ്രദ്ധ ചെലുത്താന്‍ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. സംഘടനയിലുള്ള അംഗങ്ങളുമായി കൂടി ആലോചിച്ചതിനു ശേഷമാണ് കുറച്ചു പേരെ പാനലിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇത് മുന്‍ ഭരണസമിതി ചെയ്യുന്നതാണ്.

അതിനു ശേഷം മറ്റു ചിലര്‍ മത്സര രംഗത്തേക്ക് വന്നു. അവരെ ഒരിക്കലും മറു പാനല്‍ ആയി കണ്ടിട്ടില്ല. തെരെഞ്ഞെടുപ്പ് പ്രചാരണം എന്നതല്ലാതെ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. എന്നെ കുറിച്ച് എന്തെല്ലാം ആളുകള്‍ പറയുന്നു അവരോടു എനിക്ക് ശത്രുതയുമില്ല.’ സിദ്ദിഖ് പറഞ്ഞു.

വോട്ട് അഭ്യര്‍ത്ഥന നടത്തിയ കുറിപ്പിലെ ഒരു ഭാഗത്ത്, ‘അമ്മ ഉണ്ടാക്കിയത് ഞാന്‍ ആണ് എന്ന അവകാശവാദം മുഴക്കിയവരല്ല ഇവരാരും, അമ്മയുടെ അടിത്തറയിളക്കും എന്ന് വീരവാദം മുഴക്കിയവരുമല്ല, തലപ്പത്തിരിക്കാന്‍ അനിയോജ്യമായ വ്യക്തിയാണെന്ന് വിശ്വസിപ്പിച്ച് അതിനു വേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാന്‍വയ്യാത്തവരുമല്ല’ എന്ന പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ സൃഷ്ട്ിച്ചത്.

അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍ പിള്ള രാജുവും ശ്വേതാമേനോനും തെരഞ്ഞെടുക്കപ്പെട്ടു. ആശാ ശരത്ത് പരാജയപ്പെട്ടു. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിവര്‍ വിജയിച്ചു. ഹണി റോസ്, നാസര്‍ ലത്തീഫ്, നിവിന്‍ പോളി എന്നിവര്‍ പരാജപ്പെട്ടു.

Vijayasree Vijayasree :