ബാദുഷ അന്ന് 2000 രൂപ തന്നു കുഞ്ഞിന് എന്തെങ്കിലും വാങ്ങിക്കാന്‍, ഒരു നിസ്സഹായന്റെ കണ്ണിലെ നനവ് ബാദുഷയ്ക്ക് മനസിലായിരുന്നു; സൗഹൃദത്തിന്റെ കുറിപ്പുമായി ആര്‍എസ് വിമല്‍

നിരവധി നല്ല സിനിമകള്‍ മലയാളികള്‍ക്ക് നല്‍കിയിട്ടുള്ള സംവിധായകനാണ് ആര്‍ എസ് വിമല്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് ശേഷം വിക്രത്തെ നായകനാക്കി മഹാവീര്‍ കര്‍ണ ഒരുക്കുന്നതിന്റെ തിരക്കുകളിലാണ് സംവിധായകന്‍ ആര്‍.എസ് വിമല്‍ ഇപ്പോള്‍. അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ബാദുഷയും ആനന്ദ് പയ്യന്നൂരുമായുള്ള സൗഹൃദത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ആര്‍എസ് വിമലിന്റെ കുറിപ്പ്:

ഹൃദയം തൊട്ട ഒരു സൗഹൃദത്തിന്റെ കഥ..

വര്‍ഷങ്ങള്‍ മുന്‍പ് ഏഷ്യാനെറ്റിലെ ജോലി ഉപേക്ഷിച്ചു സിനിമ ചെയ്യാന്‍ നടന്ന കാലം…. അറക്കല്‍ ബീവിയെക്കുറിച്ച് സിനിമ ചെയ്യാന്‍ ഒരു സുഹൃത്ത് പറഞ്ഞിട്ട് ഞാന്‍ വയനാട്ടിലേക്കു പോയി… അവിടിരുന്നു സ്‌ക്രിപ്റ്റ് തീര്‍ത്തു.. പക്ഷെ പടം നടന്നില്ല.. തിരിച്ചു വീട്ടിലേയ്ക്കു പോകാന്‍ കാശില്ല.. ദിവസങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ്..

മകള്‍ക്കു എന്തെങ്കിലും കൊണ്ടു കൊടുക്കണം.. പക്ഷെ കാശില്ല.. ആദ്യം വിളിച്ചത് സുഹൃത്തും സഹോദരനുമായ ആനന്ദ് പയ്യന്നൂരിനെയാണ്.. അന്ന് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയ ആനന്ദ് കേരളത്തിന് പുറത്തായിരുന്നു.. കൊച്ചി വരെ പൊക്കൊളു.. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയ ബാദുഷ 2000 രൂപ തരും കുഞ്ഞിന് എന്തെങ്കിലും വാങ്ങിക്കൊടുക്ക്.. ആനന്ദ് അന്ന് പറഞ്ഞ വാക്കുകളാണത്.. കൊച്ചിയിലെത്തി ബാദുഷയെ കണ്ടു..

ഇന്നത്തേതിനേക്കള്‍ മെലിഞ്ഞിട്ടാണ് അന്ന് ബാദുഷ..2000 രൂപ തന്നു…ഒരു നിസ്സഹായന്റെ കണ്ണിലെ നനവ് ബാദുഷക്ക് മനസിലായെന്നു പിന്നീട് ആനന്ദിനെ വിളിച്ചു പറഞ്ഞു.. എന്തായാലും ആ സൗഹൃദം വലുതായി.. ഇപ്പോള്‍ അവര്‍ രണ്ടുപേരും നിര്‍മാതാക്കളും ഞാന്‍ സംവിധായനുമായി… എന്റെ ആദ്യ പടത്തിനു അഡ്വാന്‍സ് തന്നത് ആനന്ദ് ആയിരുന്നു…

പക്ഷെ അന്ന് അത് നടന്നില്ല. ദീര്‍ഘനാളുകള്‍ക്ക് ശേഷം ഞങ്ങള്‍ ഇന്നലെ ഒരുമിച്ച് കണ്ടു.. ഓര്‍മ്മകള്‍ പങ്കുവെച്ചു.. സാക്ഷിയായി നിര്‍മാതാവ് ബി. രാകേഷും ഉണ്ടായിരുന്നു… സൗഹൃദങ്ങള്‍ ഉണ്ടാക്കുന്ന സ്നേഹം ജീവിതത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയാണെന്നു ഒരിക്കല്‍ക്കൂടി ഓര്‍ക്കുന്നു…

Vijayasree Vijayasree :