ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാന്‍ തീരുമാനിച്ചു, പക്ഷേ എല്ലാം മാറ്റി മറിച്ചത് ആ സംഭവം; തുറന്ന് പറഞ്ഞ് വിനോദ് കോവൂര്‍

മിനിസ്‌ക്രീന്‍ പക്ഷ്രേകര്‍ക്കേറെ സുപരിചിതനായ നടനാണ് വിനോദ് കോവൂര്‍. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ചും ആത്മഹത്യ ചെയ്യാന്‍ തോന്നിയതിനെ കുറിച്ചും പറയുകയാണ് താരം ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനോദ് ഇതേ കുറിച്ച് പറഞ്ഞത്.

കരിയറിന്റെ തുടക്കത്തിലാണ് എം.ടിയുടെ ഒരു സിനിമയില്‍ അവസരം ലഭിച്ചത്. എം.ടിയുടെ തിരക്കഥ, സേതുമാധവന്‍ എന്ന സംവിധായകന്‍, നാല് നായകന്‍മാരില്‍ ഒരാള്‍ താനാണെന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ പോയത്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷമായാണ് യാത്രയാക്കിയത്.

എന്നാല്‍ അവിടെയെത്തിയപ്പോള്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് അറിഞ്ഞത്. ഇതോടെ എല്ലാം അവസാനിപ്പിക്കാനൊരുങ്ങി. ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അച്ഛനേയും അമ്മയേയും ഓര്‍ത്തപ്പോള്‍ പിന്‍മാറുകയായിരുന്നു. ചെറിയ ചെറിയ പരിപാടികള്‍ ചെയ്ത തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് എം80 മൂസ പരമ്ബരയാണ്. അതുവരെ സീരിയലുകള്‍ വലിയ വീടുകളിലെ കഥയായിരുന്നു.

സാധാരണക്കാരുടെ ജീവിതം അതുവരെ സീരിയലുകളില്‍ വിഷയമായിരുന്നില്ല. അടുപ്പിലൂതുന്ന ഭാര്യ, തീന്‍മേശക്ക് ചുറ്റിലിരുന്ന് ദാരിദ്ര്യം പറയുന്ന ഒരു കുടുംബം പുതിയ അനുഭവമായിരുന്നു. അതോടെ താന്‍ ഒരു താരമായി മാറിയെന്നും വിനോദ് കോവൂര്‍ പറഞ്ഞു. നിരവധി വിദേശ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.

മാസത്തില്‍ നാലുതവണയൊക്കെ ഗള്‍ഫില്‍ പോയ അവസരമുണ്ട്. യു.എസ്, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കോവിഡിന് ശേഷം ഗള്‍ഫില്‍ പരിപാടിക്ക് പോയപ്പോഴും മൂസക്കയായാണ് ആളുകള്‍ കാണുന്നത്. പരമ്ബര അവസാനിപ്പിച്ചിട്ട് നാലു വര്‍ഷമായി. ഇപ്പോഴും ആളുകള്‍ അതാസ്വദിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :