ഇന്നസെന്റ് ചെയ്യേണ്ടിയിരുന്ന വേഷം ചെയ്തത് ജനാര്‍ദ്ദനന്‍ ആയിരുന്നു, എന്നാല്‍ പിന്നീട് സിനിമ കണ്ടപ്പോള്‍ അത് നന്നായി എന്ന് തോന്നി, തുറന്ന് പറഞ്ഞ് രാജസേനന്‍

നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് രാജസേനന്‍. ഇപ്പോഴിതാ ജയറാമിന്റെ ഹിറ്റ് സിനിമയില്‍ ഇന്നസെന്റ് ചെയ്യേണ്ടിയിരുന്ന റോളിലേയ്ക്ക് ജനാര്‍ദ്ദനന്‍ എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രാജസേനനന്‍.

‘മേലേപറമ്പില്‍ ആണ്‍വീട്’ എന്ന സിനിമയില്‍ അമ്മാവാന്റെ റോളില്‍ ജനാര്‍ദ്ദനനെ കാസ്റ്റ് ചെയ്തതിനെ കുറിച്ചാണ് രാജസേനന്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ചിത്രത്തിലെ മച്ചമ്പിയുടെ വേഷം ചെയ്ത ജനാര്‍ദ്ദനന്‍ ചേട്ടന്‍ ആദ്യം കാസ്റ്റിംഗ് ലിസ്റ്റില്‍ ഇല്ലായിരുന്നു. ആ റോള്‍ ചെയ്യേണ്ടിയിരുന്നത് ഇന്നസെന്റ് ആയിരുന്നു.

പക്ഷേ അദ്ദേഹത്തെ ഹീറോയാക്കി കൊണ്ട് ‘സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി’ എന്ന ചിത്രം പ്രഖ്യാപിച്ചതോടെ തങ്ങളുടെ സിനിമയില്‍ അദ്ദേഹത്തിന് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ അത് നന്നായി എന്ന് പിന്നീട് സിനിമ കണ്ടപ്പോള്‍ തോന്നി, കാരണം ഇന്നസെന്റ് ചേട്ടന്‍ തൃശൂര്‍ ഭാഷയാണ് സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. സിനിമയില്‍ അങ്ങനെയൊരു സ്ലാംഗ് വന്നാല്‍ ഇന്നസെന്റ് ചേട്ടന്‍ പറയുന്നത് മാത്രം അതില്‍ വേറിട്ട് നില്‍ക്കും.

അതുകൊണ്ട് ജനാര്‍ദ്ദനന്‍ ചേട്ടന്റെ കാസ്റ്റിംഗ് പെര്‍ഫെക്റ്റ് ആണെന്ന് തോന്നി എന്ന് രാജസേനന്‍ പറയുന്നു. ‘മേലേപറമ്പില്‍ ആണ്‍വീട്’ എന്ന ടൈറ്റില്‍ പറഞ്ഞത് അതിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണെന്നും സംവിധായകന്‍ പറയുന്നു. ആണ്‍വീട് എന്നായിരുന്നു സിനിമയ്ക്ക് താനിട്ട പേര് അപ്പോള്‍ രഘു പറഞ്ഞു അത് അത്ര നന്നാവില്ല, പറയുമ്പോള്‍ എന്തോ അപൂര്‍ണ്ണത പോലെ, അവരുടെ കുടുംബപേര് കൂടി ചേര്‍ത്ത് നമുക്ക് മേലേ പറമ്പില്‍ ആണ്‍വീട് എന്ന് ഇടാമെന്ന് രഘു പറഞ്ഞതായും രാജസേനന്‍ വ്യക്തമാക്കി.

Vijayasree Vijayasree :