ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്, വ്യജ പ്രചരണങ്ങളില്‍ കടുത്ത വിഷമമുണ്ട്, എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല; വൈറലായ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി രാഘവന്‍

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമായിരുന്നു ജിഷ്ണു. താരത്തിന്റെ വേര്‍പാട് മലയാള സിനിമയ്ക്ക്് സംഭവിച്ച വലിയ നഷ്ടങ്ങളില്‍ ഒന്നാണ്. കാന്‍സര്‍ ബാധിതനായി ഏറെ കാലത്തെ ചികിത്സകള്‍ക്ക് ശേഷാണ് ജിഷ്ണു ഈ ലോകത്തോട് വിട പറഞ്ഞത്. ജിഷ്ണുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ പിതാവ് രാഘവനും മലയാള സിനിമാ-ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.

നിര്‍മാതാവും വ്യവസായിയുമായ ജോളി ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ജിഷ്ണുവിന്റെ കുടുംബത്തെ കുറിച്ചും താരത്തിന്റെ അച്ഛന്‍ രാഘവനെ കുറിച്ചുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ രാഘവന്‍. ഈ പ്രചരണം വാസ്തവവിരുദ്ധമാണെന്നും താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്നും രാഘവന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വ്യജ പ്രചരണങ്ങളില്‍ കടുത്ത വിഷമമുണ്ട്. ഒരു സെയ്ല്‍ഫ് മെയ്ഡ് വ്യക്തിയാണ് ഞാന്‍. ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്യുന്നു. എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല.

നിലവില്‍ തെലുങ്കില്‍ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും അഭിനയിച്ചു. പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിച്ചു വരുന്നു. ഞാന്‍ നായകനായ ഒരു സിനിമയും വരാനുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. എനിക്ക് നിലവില്‍ യാതൊരു സാമ്പത്തിക പ്രശ്നങ്ങളുമില്ല. എനിക്ക് പറ്റാവുന്നേടത്തോളം കാലം അഭിനയിക്കും എന്നും രാഘവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ജോളി ജോസഫ് കുറിപ്പുമായി എത്തിയത്. എന്റെ ജിഷ്ണുവിന്റെ അച്ഛന്‍ രാഘവേട്ടനും , വലിയൊരു നാടക കലാകാരിയും എന്ന ക്യാപ്ഷനിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്. ജീവിക്കാന്‍ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കുറേ ആത്മാക്കളെ കൂടി സിനിമാ- സീരിയല്‍ പ്രവര്‍ത്തകരായ സ്‌നേഹിതര്‍ ഓര്‍ക്കണമെന്നാണ് ജോളി കുറിപ്പിലൂടെ പറയുന്നത്.

രാഘവേട്ടന്‍ 1941 ല്‍ കണ്ണൂരിലെ തളിപ്പറമ്പിലാണ് ജനിച്ചത്. ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഗ്രാമീണ വിദ്യാഭ്യാസത്തില്‍ ബിരുദം നേടി, ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിപ്ലോമ നേടിയതിനുശേഷം അദ്ദേഹം ടാഗോര്‍ നാടക സംഘത്തില്‍ ജോലി ചെയ്തു. 1968 ലെ ‘കായല്‍ക്കര ‘ യാണ് ആദ്യചിത്രം , പിന്നീട് മലയാളം തമിഴ് കന്നട തെലുങ്ക് ഭാഷകളില്‍ ഏകദേശം 150 ഓളം സിനിമകള്‍ അഭിനയിച്ചു.

കിളിപ്പാട്ട്, എവിഡന്‍സ്, എന്നീ സിനിമകള്‍ സംവിധാനം ചെയ്തു . കഴിഞ്ഞ 20 വര്‍ഷമായി തമിഴ് /മലയാളം ടി വി സീരിയലികളിലുമുണ്ട്. പക്ഷെ ഇപ്പോള്‍ വളരെ കുറവാണ്. ഞങ്ങളുടെ ജിഷ്ണു അന്തരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു .. അവന്റെ കൂട്ടായിരുന്ന ഞാനും മധു വാര്യരും നിഷാന്ത് സാഗറും , അരവിന്ദറും ഒക്കെ രാഘവേട്ടനെയും ശോഭചേച്ചിയെയും സ്വന്തം മാതാപിതാക്കളെപോലെ തന്നെയാണ് കണ്ടിരുന്നതും ബഹുമാനിച്ചിരുന്നതും , ഇപ്പോഴും അങ്ങിനെത്തന്നെയാണ്.

ഇന്നുള്‍പ്പടെ ഇടക്കിടക്ക് രാഘവേട്ടനുമായി വിശേഷങ്ങള്‍ പറയാറുമുണ്ട്, വല്ലപ്പോഴും കാണാറുമുണ്ട് . 80 വയസ്സായ , ആരോടും പരിഭവമില്ലാത്ത രാഘവേട്ടന്‍ വല്ലപ്പോഴും കിട്ടുന്ന അഭിനയാവസരങ്ങള്‍ കൊണ്ട് മാത്രമാണ് ജീവിക്കുന്നത് . ! അവന്‍ ഉണ്ടായിരുന്നെങ്കിലോ .? കോഴിക്കോടുള്ള , നാടകം ജീവിതമാക്കിയ വലിയൊരു കലാകാരി അവരുടെ അനന്തരവനുമായി കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയില്‍ പലരെയും കണ്ടു സീരിയലിലൊ സിനിമയിലോ, ജീവിക്കാന്‍ വേണ്ടിയുള്ള ഒരവസരത്തിനു ഓടിപ്പാഞ്ഞു നടക്കുന്നത് കണ്ടു .

ഇന്നുച്ചക്ക്, ഒരുകാലത്ത് നാടകങ്ങള്‍ കൊണ്ട് അരി വാങ്ങിച്ചിരുന്ന എന്റെ ഓഫീസിലുമെത്തി .. ഞാനാദ്യമായിട്ടാണ് അവരെ കാണുന്നത് . അവരുടെ കൂടെ ഭക്ഷണം കഴിച്ച് എണീറ്റപ്പോള്‍ അവര്‍ കണ്ണ് നനഞ്ഞു വിതുമ്പി മെല്ലെ പറഞ്ഞു , ‘ ഇതെന്റെ അവസാനത്തെ അലച്ചിലാണ് , ഇപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ , ഇനി ഞാനീ പണിക്കില്ല …’ ഞാനാ പാവത്തെ സാന്ത്വനപ്പെടുത്തിയെങ്കിലും , മനസ്സിന് ഒരു സുഖവുമില്ലായിരുന്നു , എന്നതാണ് സത്യം .

എന്റെ പ്രിയപ്പെട്ട സിനിമാ- സീരിയല്‍ പ്രവര്‍ത്തകരായ സ്നേഹിതരെ , പ്രായമുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ , ജീവിക്കാന്‍ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കൂറേ ആത്മാക്കളെ കൂടി ഓര്‍ക്കണേ, പരിഗണിക്കണേ… ! നാളെ ഈ ഗതി നമുക്കും വരാതിരിക്കാന്‍ ഇതേ ഒരുമാര്‍ഗം എന്നുകൂടി വളരെ സ്നേഹത്തോടെ ഓര്‍മപ്പെടുത്തുന്നു ! ‘ഇന്ന് ഞാന്‍ നാളെ നീ ‘ മഹാകവി സാക്ഷാല്‍ ജി ശങ്കരക്കുറുപ്പ് പറഞ്ഞതാണ്…. സസ്നേഹം നിങ്ങളുടെ ജോളി ജോസഫ് എന്നായിരുന്നു കുറിപ്പിന്റെ പൂര്‍ണ രൂപം.

Vijayasree Vijayasree :