ദിലീപിന്റെ പേരു പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്നങ്ങളുണ്ടായത്, ഒരിക്കലും മകനെ ഇത്തരം മാനസികാവസ്ഥയില്‍ കണ്ടിട്ടില്ല; പള്‍സര്‍ സുനിയുടെ അമ്മ പറയുന്നു

നടിയെ ആക്രമിച്ച കേസാണ് ഇപ്പോള്‍ കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്നത്. ദിനം പ്രതി നിരവധി വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ വെച്ച് നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത മാനസിക ബുദ്ധിമുട്ട് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പള്‍സര്‍ സുനിയുടെ അമ്മ. കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതിനു പിന്നാലെ പള്‍സര്‍ സുനിയുടെ അമ്മയും രംഗത്തെത്തുകയുണ്ടായിരുന്നു. നിലവില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ കഴിഞ്ഞ ദിവസം ഉറക്കമില്ലായ്മയും അമിത സമ്മര്‍ദ്ദവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

എന്നാല്‍ പള്‍സര്‍ സുനിയുടെ ഈ അവസ്ഥയ്ക്ക് കാരണം ദിലീപ് തന്നെയാണ് പറയുകയാണ് അമ്മ ശോഭന. ഒരിക്കലും മകനെ ഇത്തരം മാനസികാവസ്ഥയില്‍ കണ്ടിട്ടില്ലെന്നാണ് ശോഭന പറഞ്ഞത്. എറണാകുളം സബ് ജയിലില്‍ കഴിയുന്ന സുനിയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അമ്മ ശോഭന. ദിലീപിന്റെ പേരു പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്നങ്ങളുണ്ടായതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് പുറത്ത് വന്നാല്‍ താന്‍ കൊല്ലപ്പെടുമെന്ന് പോലും പള്‍സുനി ഭയപ്പെടുന്നുണ്ട്.

കേസില്‍ ദിലീപിനെതിരെ ഒന്നും പറയാതിരിക്കാനായി സുനിയെ കൊലപ്പെടുത്താന്‍ തന്നെയാകാം ദിലീപിന്റെ പ്ലാന്‍ എന്നാണ് പള്‍സര്‍ സുനിയുടെ കണക്ക് കൂട്ടല്‍. മാത്രമല്ല കേസിമായി ബന്ധപ്പെട്ട് ദിലീപിനും അമ്മ സംഘടനയിലെ ചില ഉന്നതര്‍ക്കും ഉള്ള രഹസ്യബന്ധങ്ങളും അറിയാവുന്ന ആളുകൂടിയാണ് പള്‍സര്‍ സുനി. അപ്പോള്‍ പിന്നെ ഇതെല്ലാം പുറത്ത് വരാതിരിക്കേണ്ടത് ദിലീപിന്റെ മാത്രം ആവശ്യവുമല്ല. മറ്റ് പ്രമുഖര്‍ ആരെങ്കിലും ഇടപെടുകയും ചെയ്‌തേക്കാം. ദിലീപിന് അയച്ച കത്തും പുറത്തെത്തിയിരുന്നു. ഇതെല്ലാമാണ് പള്‍സര്‍ സുനിയെ കൂടുതല്‍ ഭയ ചികിതനാക്കിയിരിക്കുന്നത്. മാത്രമല്ല പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയും വരും ദിവസങ്ങളില്‍ കോടതി രേഖപ്പെടുത്തും.

ശോഭനയുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ആലുവ മജിസ്‌ട്രേറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താനായില്ല. സുനിയെ ചോദ്യംചെയ്യാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് വ്യാഴാഴ്ച കോടതി പരിഗണിക്കും.

എന്നാല്‍ മുമ്പത്തേക്കാള്‍ കുറച്ച് കൂടി ഗൗരവമായിട്ടാണ് പോലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നത്. കേസില്‍ ഇനി മറനീക്കി പുറത്തെത്താനുള്ളത് മാഡവും വി ഐപിയുമാണ്. വിഐപി ശരത്ത് ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തെത്തിയെങ്കിലും ശബ്ദ സാമ്പിള്‍ പരിശോധിച്ചതിന്റെ അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. സിനിമ മേഖലയിലെ ഒരാള്‍ തന്നെയാണ് മാഡം എന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത്.

അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്തിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ആലുവയിലെ സൂര്യ ഹോട്ടല്‍ ഉടമ അറിയപ്പെടുന്നത് സൂര്യ ശരത്ത് എന്ന പേരിലാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ മുങ്ങിയ ശരത്ത് മുന്‍കൂര്‍ ജാമ്യത്തിനു നീക്കവും തുടങ്ങി. ഇയാളുടെ ബിസിനസുകളില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനു മുതല്‍മുടക്കുണ്ടെന്നാണ് സൂചന. ദിലീപിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ശരത്. ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയ ‘വിഐപി’ ശരത്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ശരത്തിനെ നേരത്തെ തന്നെ ബാലചന്ദ്രകുമാറിനു പരിചയമുള്ളതിനാല്‍ ‘വിഐപി’യെന്നു വിശേഷിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

എന്നാല്‍ ശരത്തിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വിലയിരുത്തലിലേക്ക് ക്രൈംബ്രാഞ്ച് കടക്കുകയാണ്. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ വിചാരണക്കോടതി മുന്‍പാകെ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കും. ശരത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ശബ്ദവും തിരിച്ചറിയാന്‍ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു.ശരത്തിന്റെ ശബ്ദസാംപിള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോയിലെ വി.ഐ.പി.യുടെ ശബ്ദവുമായി സാമ്യമുണ്ടോയെന്ന പരിശോധനാഫലം വന്നാലേ വി.ഐ.പി.യുടെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.

Vijayasree Vijayasree :