‘വസ്തുതകളും കണ്ടെത്തലുകളും എന്തുമായിരിക്കട്ടെ 125 വര്‍ഷം പഴക്കമുള്ള ഈ ഡാം പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിലനില്‍ക്കും എന്ന് പറയുന്നതില്‍ കഴമ്പില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്’; കുറിപ്പുമായി പൃഥ്വിരാജ്

മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. വസ്തുതകളും കണ്ടെത്തലുകളും അവഗണിച്ചാലും 125 വര്‍ഷം പഴക്കമുള്ള ഈ ഡാം നിലനില്‍ക്കും എന്ന് പറയുന്നതില്‍ കഴമ്പില്ല എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘വസ്തുതകളും കണ്ടെത്തലുകളും എന്തുമായിരിക്കട്ടെ 125 വര്‍ഷം പഴക്കമുള്ള ഈ ഡാം പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിലനില്‍ക്കും എന്ന് പറയുന്നതില്‍ കഴമ്പില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം’ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

ഡികമ്മീഷന്‍ മുല്ലപെരിയാര്‍ ഡാം എന്ന ഹാഷ്ടാഗോടെയാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഹരീഷ് പേരടി, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് എന്നിവരും മുല്ലപെരിയാര്‍ ഡാം വിഷത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം എന്നാണ് ജൂഡ് ആന്തണി പറയുന്നത്.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജല നിരപ്പ് 136 അടിയിലെത്തി. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാര്‍ജ്ജിച്ചതോടെ സെക്കന്റില്‍ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

Vijayasree Vijayasree :