ജനിച്ചത് നൈജീരിയയില്‍, മിമിക്രി എന്നത് സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖല എന്നൊന്നും അറിയില്ലായിരുന്നു; രഹസ്യമായി ബാത്തറൂമില്‍ വെച്ചായിരുന്നു മിമിക്രി ചെയ്തിരുന്നത്

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രസീത മേനോന്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയായിരുന്നു മുകേഷും രമേശ് പിഷാരടിയും ആര്യയും പ്രസീതയും ഒന്നിച്ചെത്തിയിരുന്ന ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരിപാടിയില്‍ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു അമ്മായി. ഈ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നത് പ്രസീത മേനോന്‍ ആയിരുന്നു. ഒരു പക്ഷേ ഈ പരിപാടിയിലൂടെയായിരുന്നു പ്രസീതയെ കൂടുതല്‍ പേരും അടുത്തറിയുന്നത്. നര്‍മ്മത്തോടെ പരിപാടിയല്‍ എത്തുന്ന പ്രസീതയ്ക്ക് ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും സാധിച്ചു.

പ്രസീതയുടെ ജനനവും പഠനവും എല്ലാം നൈജീരിയയിലായിരുന്നു. അച്ഛന്‍ നൈജീരിയയില്‍ ആയതിനാല്‍ തന്നെ ആറാം ക്ലാസ്സു വരെ നൈജീരിയയിലായിരുന്നു പ്രസീദയുടെ ബാല്യം. അച്ഛന്‍ ഗോപാലകൃഷ്ണന്‍ നൈജീരിയയിലെ ഒരു കപ്പല്‍ കമ്പനിയിലെ വക്കീലായിരുന്നു. പിന്നീട്ട് കൊച്ചിയിലേക്ക് താമസം മാറ്റിയ പ്രസീത എറണാകുളം സെന്റ് തെരേസാസില്‍ നിന്ന് ബിഎയും ബെംഗളുരുവില്‍ നിന്നു നിയമ ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈയിലെ ആര്‍ ആര്‍ ഡോണ്‍ലി എന്ന അമേരിക്കന്‍ കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരാണ് പ്രസീത.

ബാലതാരമായി ആണ് പ്രസീത അഭിനയ ലോകത്തേയ്ക്ക് ചുവട് വെയ്ക്കുന്നത്. മൂന്നാം മുറ എന്ന ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തിലാണ് പ്രസീത എത്തിയത്. പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങള്‍ താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍ ആയിരുന്നു. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത മോഹപക്ഷികള്‍ എന്ന സീരിയലിലിലൂടെയാണ് താരം മിനിസ്‌ക്രീനിലെത്തിയത്.

ഏറ്റവുമൊടുവില്‍ ഗ്ലാഡിസ് ഫെര്‍ണാണ്ടസ് എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയും സ്ത്രീ എന്ന സീരിയലില്‍ പ്രസീത അവതരിപ്പിച്ചു. മാത്രമല്ല, അമ്മ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിനപ്പുറം മികച്ച ഒരു മിമിക്രി ആര്‍ട്ടിസ്റ്റും കൂടെയാണ് പ്രസീത. സുരേഷ് ഗോപി, മുകേഷ്, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ ശബ്ദം അനുകരിച്ച് കൊണ്ട് തന്നെ താരം കൈയ്യടി നേടിയിട്ടുണ്ട്. താരം ഒരു വിവാഹ മോചിത കൂടിയാണ്. അര്‍ണവ് എന്നൊരു മകന്‍ കൂടി താരത്തിന് ഉണ്ട്.

മിമിക്രി എന്നത് സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖല എന്നൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രസീത മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. താന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മൂന്നാം മുറ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ വച്ചായിരുന്നു ഷൂട്ടിങ്. അന്ന് ആ സെറ്റില്‍ ലാലേട്ടന്‍ ഉള്‍പ്പടെ മലയാളസിനിമയിലെ ഒട്ടുമിക്ക നടീനടന്മാരുമുണ്ട്. കുട്ടിയായതുകൊണ്ട് എല്ലാവരോടും സ്വാതന്ത്ര്യമാണ്. അടുത്തിടപഴകാനുള്ള അവസരങ്ങളുണ്ട്. പ്രതാപചന്ദ്രന്‍ ചേട്ടന്റെ പേരക്കുട്ടിയായിട്ടാണ് ഞാന്‍ ആ സിനിമയില്‍. ഇവരൊക്കെ വര്‍ത്താനം പറയുന്ന രീതിയൊക്കെ അന്നേ ഒബ്‌സേര്‍വ് ചെയ്യും.

പക്ഷേ പരസ്യമായി അനുകരിക്കാന്‍ ചമ്മലാണ്. ബാത്റൂമില്‍ കയറി സെയ്ഫ് ആയിട്ട് ചെയ്യും. ഈ കലാപരിപാടി എന്റെ ചേച്ചിയാണ് ആദ്യം കൈയോടെ പിടിക്കുന്നത്. ബാത്റൂമില്‍ നിന്ന് പല പല സ്ത്രീ-പുരുഷശബ്ദങ്ങള്‍ കേള്‍ക്കുന്നു. അങ്ങനെയാണ് പതിയെ പബ്ലിക് ആയിട്ട് ചെയ്തു തുടങ്ങുന്നത്. ഇതിനൊക്കെ കോമ്പറ്റീഷന്‍ ഉണ്ടെന്നും നമുക്കും പങ്കെടുക്കാം എന്നൊക്കെ മനസ്സിലാകുന്നത് പിന്നീടാണ്. അതുവരെ സ്‌കൂളില്‍ നിന്നോ കോളേജില്‍ നിന്നോ സ്ത്രീകള്‍ ആരും മിമിക്രി, മോണോ ആക്റ്റ് മത്സരങ്ങള്‍ക്ക് പോയിത്തുടങ്ങിയിട്ടില്ല. അങ്ങനെ കേരളത്തിലെ ഫസ്റ്റ് ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ആയി കലോത്സവങ്ങളില്‍ പങ്കെടുത്തു തുടങ്ങി. പലതിനും സമ്മാനം കിട്ടി.. അന്നത് വാര്‍ത്തയായിരുന്നു. ടിനി ടോമും പക്രു ചേട്ടനുമൊക്കെയാണ് അന്നത്തെ താരങ്ങള്‍ എന്നും പ്രസീത പറഞ്ഞിരുന്നു.

Vijayasree Vijayasree :