പാരിസില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള ഫ്ളൈറ്റ് ടിക്കറ്റിനും വിസയ്ക്കും ചിലവിനുള്ള പണത്തിനായി അവരോട് ചോദിക്കാന്‍ തോന്നിയില്ല, സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചതെന്ന് പാരീസ് ലക്ഷ്മി

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പാരീസ് ലക്ഷ്മി. മമ്മൂട്ടി നായകനായെത്തിയ ബിഗ് ബി യില്‍ ഡാന്‍സറായിട്ടാണ് നടി എത്തിയത്. പിന്നീട് ബാംഗ്ലൂര്‍ ഡെയിസിലെ മിഷേല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ കൈനിറയെ അവസരങ്ങള്‍ ലക്ഷ്മിയെ തേടി എത്തി. ഫ്രാന്‍സുകാരിയായ ലക്ഷ്മി കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. മാത്രമല്ല, സിനിമകളിലും ഇപ്പോള്‍ സജീവമാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും സുനിലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും തുറന്നുപറയുകയാണ് താരം.

ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നു. ഫോര്‍ട്ടുകൊച്ചിയില്‍ കഥകളി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ദിവസവും മാതാപിതാക്കള്‍ക്കൊപ്പം കഥകളി കാണുമായിരുന്നു. അങ്ങനെ ഞങ്ങളുടെ കുടുംബം കലാകാരന്മാരുമായി സൗഹൃദത്തിലായി. പിന്നീട് നാട്ടില്‍ വരുമ്പോള്‍ കാണുകയും അങ്ങനെ ആ സൗഹൃദം തുടര്‍ന്നു പോവുകയും ചെയ്തു. സുനില്‍ ഏട്ടനെ ആദ്യം കാണുമ്പോള്‍ എനിക്ക് പ്രായം ഏഴും ചേട്ടന് ഇരുപത്തിയൊന്നും ആയിരുന്നു. പത്തു വയസ്സിനു ശേഷം ഞാന്‍ ചേട്ടനെ കണ്ടിട്ടില്ല. ഞങ്ങള്‍ കൊച്ചിയില്‍ വന്നില്ല. ഓരോ വര്‍ഷവും വേറെ വേറെ സ്ഥലങ്ങളിലായിരുന്നു പോകുന്നത്. പുതിയ സ്ഥലങ്ങള്‍ കാണാന്‍. പിന്നെ പതിനാറാം വയസ്സിലാണ് ഞങ്ങള്‍ കാണുന്നത്.

ഒരിക്കല്‍ ചേട്ടന് എന്റെ നൃത്തം കാണണമെന്ന് ആഗ്രഹം പറഞ്ഞു. എന്റെ നൃത്തം അദ്ദേഹത്തിന് വളരെ ഇഷ്ടമായി. ഒരുപാട് പരിപാടികള്‍ ചെയ്യണമെന്ന് പ്രോത്സാഹിപ്പിച്ചു വൈക്കത്ത് അമ്പലത്തില്‍ ഒരു പരിപാടി ചെയ്യണമെന്ന് ചേട്ടന്‍ പറഞ്ഞു അത് എനിക്ക് സാധിച്ചത് പത്തൊമ്പതാം വയസ്സില്‍ ആണ്. എന്റെ അമ്പലത്തില്‍ ഉള്ള ആദ്യത്തെ അരങ്ങേറ്റം ആയിരുന്നു വൈക്കം മഹാദേവ ക്ഷേത്രത്തിലെ പരിപാടി. ഇതാണ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു മുഹൂര്‍ത്തം.വര്‍ഷങ്ങള്‍ക്കുമുമ്പ് ചേട്ടനും അവിടെത്തന്നെയാണ് കഥകളിയിലെ അരങ്ങേറ്റം കുറിച്ചത്.

ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴം എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല. പക്ഷേ പരസ്പരം വളരെ നന്നായി മനസ്സിലാക്കിയിരുന്നു. ആ ഇഴയടുപ്പം അല്പം മുതിര്‍ന്നപ്പോഴും ഉണ്ടായി. എങ്കിലും വിവാഹ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുക എന്നത് ഒരു പ്രയാസമേറിയ കാര്യം ആയിരുന്നു. വിവാഹം കഴിക്കുന്ന സമയത്ത് എനിക്ക് പ്രായം 21 മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ ഏറ്റവും നന്നായി മനസ്സിലാക്കാന്‍ അദ്ദേഹത്തോളം മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ല. ഇതുതന്നെയാണ് കുടുംബജീവിതത്തില്‍ പ്രധാനമായി വേണ്ടത്. പരസ്പരവിശ്വാസം ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.

എന്റെ മാതാപിതാക്കള്‍ അത്ര സമ്പന്നരല്ല. എല്ലാ സേവിങ്സും ഉപയോഗിച്ചാണ് ഇന്ത്യയില്‍ വന്ന് പോകുന്നത്. സുനിലേട്ടനെ വിവാഹം ചെയ്യാന്‍, പാരിസില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള ഫ്ളൈറ്റ് ടിക്കറ്റിനും വിസയ്ക്കും ചിലവിനുള്ള പണത്തിനായി അവരോട് ചോദിക്കാന്‍ തോന്നിയില്ല. പിന്നെ എനിക്ക് പതിനെട്ട് വയസ് കഴിഞ്ഞല്ലോ. അത് കൊണ്ട് സ്വന്തമായി പണം സമ്പാദിക്കണമായിരുന്നു. ഒരു വര്‍ഷമെടുത്താണ് എനിക്കത് ചെയ്യാനായത്. പാരിസില്‍ കുറേ പെര്‍ഫോമന്‍സ് ചെയ്തു. പിന്നെ എനിക്ക് ഭരതനാട്യം പ്രാക്ടീസ് ചെയ്യാന്‍ പറ്റിയ സ്ഥലമോ സൗകര്യമോ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചതെന്നും ലക്ഷ്മി പറയുന്നു.

മാത്രമല്ല, ഇന്ന് താന്‍ പൂര്‍ണമായും ഒരു മലയാളിയാണ് എന്നും കേരളമാണ് തന്റെ നാട് എന്നും ലക്ഷ്മി പറയുന്നു. ഞാന്‍ കേരളത്തിന്റെ ലക്ഷ്മിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പാരിസ് ലക്ഷ്മി എന്ന വിളിപ്പേരും ഞാന്‍ ഇഷ്ടപ്പെടുന്നു. മലയാളം പഠിച്ചെടുക്കാന്‍ വളരെ പ്രയാസമാണ്. എന്നാലും ഇപ്പോള്‍ എഴുതാനും വായിക്കാനും പഠിക്കുന്നുണ്ട്. നൃത്താവിഷ്‌കാരത്തിന്ഞറെ സമയത്ത് ടീച്ചേഴ്സും കമ്പോസേര്‍സും മ്യൂസിഷ്യന്‍സും എല്ലാം സഹായിക്കും. ആദ്യമൊക്കെ അവര് വിവര്‍ത്തനം ചെയ്ത് പറഞ്ഞു തരുമായിരുന്നു. ഇപ്പോള്‍ അധികം പ്രശ്നമില്ല. അര്‍ഥം മനസ്സിലാക്കാതെ മുദ്രകള്‍ ചെയ്താല്‍ നൃത്തത്തിന്റെ ഗൗരവം നഷ്ടപ്പെട്ടു പോകും. അതുകൊണ്ട് ഭാഷയും അര്‍ത്ഥവും വളരെ പ്രാധാന്യം ആണ് നൃത്തത്തില്‍. മലയാളം കൂടാതെ ഞാന്‍ സംസ്‌കൃതവും ഹിന്ദിയും തമിഴും പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹിന്ദി പഠിക്കാന്‍ ഭയങ്കര ആഗ്രഹം ആയിരുന്നു. ചെറുപ്പത്തില്‍ ഞങ്ങള്‍ നോര്‍ത്ത് ഇന്ത്യയില്‍ എല്ലാം ആയിരുന്നല്ലോ സന്ദര്‍ശനത്തിന് പോയിരുന്നത് എന്നും താരം പറയുന്നു.

വളരെ യാദൃശ്ചികമായാണ് താന്‍ സിനിമയില്‍ എത്തിയതെന്നാണ് ലക്ഷ്മി പറയുന്നത്. 2007 ലായിരുന്നു സംഭവം. അച്ഛനമ്മമാരോടൊപ്പം കോഫി ഷോപ്പില്‍ ഇരിക്കുമ്പോള്‍ സിനിമയുടെ ടീം അവിടെ വന്നിരുന്നു. താല്‍ക്കാലികം ആയിട്ടുള്ള ഒരു ഷോട്ട് ചെയ്യാന്‍ ഒരു പെണ്‍കുട്ടിയെ അവര്‍ തിരഞ്ഞപ്പോള്‍ എന്നെ കണ്ടുമുട്ടി. ആ വര്‍ക്കിന് ശേഷം മഞ്ജുനാഥ് സാറിനെ പരിചയപ്പെട്ടു. ഞങ്ങളുടെ വിവരങ്ങള്‍ എല്ലാം ശേഖരിച്ച് അവര്‍ പോയി. പിന്നെ വിളിക്കാം എന്നും പറഞ്ഞു. പത്ത് ദിവസം കഴിഞ്ഞ് വിളി വന്നു. ഒരു പാട്ടിന്റെ സീനിനു വേണ്ടി നൃത്തം ചെയ്യാമോ എന്ന് ചോദിച്ചു. അതിനുമുന്നേ ഭരതനാട്യം വേഷത്തോടെ കൂടി ചുവടുകള്‍ വെച്ച് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അമല്‍ സാറിന് വേറൊരു ആശയം കിട്ടിയത്. പ്രധാന നര്‍ത്തകിയായി ‘ഓ ജനുവരിയില്‍’ അഭിനയിക്കാന്‍ എന്നെ അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ സിനിമയുടെയും ഭാഗമായി ഞാന്‍ എന്നും ലക്ഷ്മി പറയുന്നു.

Vijayasree Vijayasree :