നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച്, അപ്രതീക്ഷിതമായി വിട പറഞ്ഞ നടനാണ് നെടുമുടി വേണു. താരത്തിന്റെ വിയോഗ വാര്‍ത്തയുടെ വേദനയിലാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും. ഉദര സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണ ശേഷം നിരവധി പേരാണ് ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയത്.
ഇപ്പോഴിത നെടുമുടി വേണുവിന്റെ പ്രണയ വിവാഹവും കുടുംബ വിശേഷങ്ങളുമെല്ലാം വീണ്ടും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. സിനിമാതിരക്കുകളിലായതിനാല്‍ മക്കളുടെ കാര്യമെല്ലാം നോക്കിനടത്തിയത് ഭാര്യ സുശീലയായിരുന്നു. മകന്റെ ചെറുപ്പം തനിക്ക് മിസ് ചെയ്തതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. മകന്റെ പ്രണയവിവാഹത്തിന് സമ്മതം മൂളിയതിനെക്കുറിച്ച് തുറന്നുപറഞ്ഞുള്ള അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
കുട്ടിക്കാലത്ത് അപൂര്‍വ്വമായി മാത്രമാണ് ഉണ്ണി അച്ഛനെ കണ്ടിരുന്നത്. അമ്മയായിരുന്നു പഠന കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. പാട്ടും അഭിനയവുമൊക്കെ മകന് പകര്‍ന്ന് നല്‍കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നുവെങ്കിലും അതൊന്നും തനിക്ക് കഴിഞ്ഞില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കോളേജ് പഠനത്തിനിടയില്‍ ഉണ്ണിക്കൊരു പ്രണയമുണ്ടായിരുന്നു. ജോലി ലഭിച്ചതിന് ശേഷമായാണ് മെറീനയെക്കുറിച്ച് ഉണ്ണി വീട്ടില്‍ പറഞ്ഞത്.
പിറവം സ്വദേശിനിയാണെങ്കിലും കുടുംബസമേതമായി വിദേശത്താണ് മെറീന. മതത്തിന്റെ മതില്‍ക്കെട്ടുകളില്ലാത്ത പ്രണയം എന്നായിരുന്നു അച്ഛന്‍ ചിന്തിച്ചത്. ഇതേക്കുറിച്ച് അറിഞ്ഞാല്‍ കുടുംബത്തിലുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. ആശങ്കകളെ കാറ്റില്‍ പറത്തി എല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. സുശീലയുമായുള്ള രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ചായിരുന്നു ആ സമയത്ത് ചിന്തിച്ചത്. ഉണ്ണി ജനിച്ചത് ശേഷമായിരുന്നു ഭാര്യവീട്ടുകാര്‍ ആ ബന്ധം അംഗീകരിച്ചതെന്നും അന്നത്തെ അഭിമുഖത്തില്‍ നെടുമുടി വേണു പറഞ്ഞിരുന്നു.
പൊതുവെ ആര്‍ഭാടങ്ങളോട് താല്‍പര്യമില്ലായിരുന്നു. ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹ ക്ഷണക്കത്ത് വരെ തികച്ചും ലളിതമായിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷിക്കട്ടെ എന്ന കാര്യത്തിനായിരുന്നു മുന്‍ഗണന. അതിനാല്‍ വിവാഹ വിരുന്നില്‍ ഉച്ചത്തിലുള്ള പാട്ടുകളൊന്നുമുണ്ടായിരുന്നില്ല.
ക്ഷണിക്കേണ്ടവരുടെ ലിസ്റ്റൊക്കെ നേരത്തെ തയ്യാറാക്കി വെച്ചിരുന്നുവെങ്കിലും ചിലരെയൊക്കെ വിട്ടുപോയിരുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നോട് പിണങ്ങിയിരിക്കുന്ന സമയത്തായിരുന്നുവെങ്കിലും തിലകന്‍ ചേട്ടനും അന്ന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. തിരുവനന്തപുരത്തെ നായര്‍ ലോബിയുടെ ആളാണ് നെടുമുടി വേണുവെന്നായിരുന്നു ഒരിക്കല്‍ തിലകന്‍ വേണുവിനെക്കുറിച്ച് പറഞ്ഞത്. ആ പരാമര്‍ശം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് മുന്‍പ് നെടുമുടി വേണു പ്രതികരിച്ചിരുന്നു.
അതേസമയം, അദ്ദേഹത്തെ കുറിച്ച് നിര്‍മ്മാതാവ് എം രഞ്ജിത്ത് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു. ഇനി വേണുച്ചേട്ടനില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ആണ് അദ്ദേഹം പറഞ്ഞത്. ലിവറില്‍ കാന്‍സറായിരുന്നു, അഞ്ചു വര്‍ഷമായി അറിഞ്ഞിട്ട്. തുടക്കത്തില്‍ ചികിത്സിച്ചതിനാല്‍ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. പുഴു എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നിര്‍മ്മാതാവ് പറയുന്നു.
പത്തു ദിവസം മുമ്പാണ് തങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്. അദ്ദേത്തിന്റെ അസുഖത്തെ കുറിച്ച് സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമായിരുന്നു. ലിവറില്‍ കാന്‍സറായിരുന്നു. അതിന്റെ ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്. തുടക്കത്തില്‍ തന്നെ ചികിത്സിച്ച്, പിന്നീട് കുഴപ്പങ്ങളില്ലായിരുന്നു.
ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടക്കുകയായിരുന്നു. അങ്ങനെ പൊയ്ക്കൊണ്ടിരിക്കെയാണ് അസുഖം വീണ്ടും കൂടിയത്. ശരീരം ഡൗണ്‍ ആയി. സ്ട്രെയ്ന്‍ കൂടി. പുഴു എന്ന സിനിമയില്‍ അഭിനയിച്ചു വന്ന ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തന്റെ ആദ്യസിനിമ ‘മുഖച്ചിത്ര’ത്തില്‍ വേണുച്ചേട്ടനുണ്ടായിരുന്നു. ഇപ്പോള്‍ 30 വര്‍ഷമായി. അന്നു മുതല്‍ തുടങ്ങിയ അടുപ്പമാണ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്നതാണ് അദ്ദേഹത്തിന്റെ രീതി. വേണുച്ചേട്ടന്റെ സൗഹൃദം വളരെ ആഴത്തിലാണ്. സിനിമാമേഖലയില്‍ അദ്ദേഹത്തിനു ശത്രുക്കളില്ല. അത്രമാത്രം വലിയ സൗഹൃദവലയത്തിന്റെ ഉടമയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ ‘ശ്രീ ഗുരുവായൂരപ്പന്‍’ എന്ന സീരിയലിനു വേണ്ടി വേണുച്ചേട്ടനെ സമീപിച്ചു. അദ്ദേഹത്തിന് സിനിമയില്‍ തിരക്കോടു തിരക്കുള്ള സമയമാണ്. പക്ഷേ, അദ്ദേഹം ആ വേഷം ഏറ്റെടുത്തു. അത്ര വലിയ മനുഷ്യനും മനസുമായിരുന്നു. ഇപ്പോള്‍ ആകെ ഒരു ശൂന്യത തോന്നുന്നു. ഇനി വേണുച്ചേട്ടനില്ലെന്നു വിശ്വസിക്കുവാനാകുന്നില്ല എന്നാണ് എം രഞ്ജിത്ത് പറയുന്നത്.