ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ എന്നറിയാന്‍ തുടരന്വേഷണം നടത്തും, ഹാര്‍ഡ് ഡിസ്‌കുകള്‍ കിട്ടിയില്ല സൈജു ഇന്നും ഹാജരായില്ല…; ദുരൂഹതകളേറി മൊഡലുകളുടെ മരണം

കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഓരോ ദിവസവും ദുരൂഹത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വാഹനാപകടനം നടക്കുന്നതിന് മുന്‍പ് അവരെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ്. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടിസ്. സൈജു ഒളിവിലായതിനാല്‍ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്. ഇതിനിടെ ഫോര്‍ട്ടുകൊച്ചിയില്‍ ഡി ജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ജീവനക്കാര്‍ കായലില്‍ തള്ളിയ ഒരു ഹാര്‍ഡ് ഡിസ്‌ക് മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു.

കായലില്‍ വലിച്ചെറിഞ്ഞെന്ന മൊഴിയെത്തുടര്‍ന്നു മൂന്ന് ദിവസം കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം അപകടത്തില്‍ മരിച്ചവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ല. അതേസമയം മോഡലുകള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടലില്‍ നിശ്ചിത സമയം കഴിഞ്ഞും മദ്യം വിളമ്പിയെന്ന് എക്‌സൈസ് റിപ്പോര്‍ട്ട് നല്‍കി. ഡിജെ പാര്‍ട്ടിയോട് അനുബന്ധിച്ചാണു സമയപരിധി കഴിഞ്ഞു മദ്യം വിളമ്പിയത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ എന്നറിയാന്‍ തുടരന്വേഷണം നടത്തും.

മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തില്‍ കൊല്ലപ്പെടും മുന്‍പു പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ണങ്കാട്ട് പാലത്തില്‍ നിന്നു കായലില്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പൊലീസ് വ്യാപക തിരച്ചില്‍ നടത്തി. മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഹാര്‍ഡ് ഡിസ്‌ക് പോലെ ഒരു വസ്തു കുടുങ്ങിയെന്നും അത് എറിഞ്ഞുകളഞ്ഞെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലും തിരച്ചില്‍ നടന്നു. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാനായില്ല.

ഇതേത്തുടര്‍ന്നാണ് ഹാര്‍ഡ് ഡിസ്‌കിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചത്. അതേസമയം കാറപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാട്ടി പൊലീസ് സൈജുവിന് നോട്ടിസ് നല്‍കിയിരുന്നു. കൊച്ചിയില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന സൈജു നമ്പര്‍ 18 ഹോട്ടലില്‍ സ്ഥിരമായി ഡിജെ പാര്‍ട്ടിക്ക് എത്താറുണ്ട്.

അപകടത്തില്‍പെട്ടവര്‍ മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചപ്പോള്‍ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക മാത്രമാണു ചെയ്തതെന്നും അവരെ പിന്തുടര്‍ന്നില്ലെന്നുമാണ് സൈജു കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ളത്. അപകടത്തില്‍ ദൂരൂഹതയില്ലെന്നും കേസിന് ആവശ്യമായ ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന്റെ കാരണം ഇനിയും വ്യക്തമല്ല.

ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ഹോട്ടലല്‍ ഉടമ റോയി വയലാട്ട്, ഇവരുടെ കാര്‍ ചേസ് ചെയ്ത സൈജു എന്നിവര്‍ യുവതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പാര്‍ട്ടി നടന്ന റൂഫ് ടോപ്പിലെയും പാര്‍ക്കിംഗ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്‌ക് ഘടിപ്പിച്ച നിലയിലായിരന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരം കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെല്‍വിന്റെയും മൊഴി. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ മരിച്ച പെണ്‍കുട്ടികളുടെ വാഹനത്തെ മുന്‍പും അരെങ്കിലും പിന്തുടര്‍ന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Vijayasree Vijayasree :