എന്റെ ഒരു ജേഷ്ഠ സഹോദരനായാണ് ഞാന്‍ കണ്ടിരുന്നത്, എല്ലാ സംഗീത പ്രേമികള്‍ക്കും തീരാനഷ്ടം; ബപ്പി ലഹിരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എംജി ശ്രീകുമാര്‍

സംഗീത സംവിധായകന്‍ ബപ്പി ലഹിരിയുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാര്‍. ജേഷ്ഠ സഹോദരനായാണ് അദ്ദേഹത്തിനെ കണ്ടിരുന്നതെന്നും, മറ്റു സംഗീത സംവിധായകരില്‍ നിന്ന് അദ്ദേഹത്തോടൊപ്പം പാടുന്നത് വ്യത്യസ്തമാണ് എന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

വളരെ വേദനയോടെയാണ് ഈ വാര്‍ത്ത കേട്ടത്. എനിക്ക് പരിചയമുള്ള, ഒരു സഹൃദയനായിട്ടുള്ള ഒരു ജേഷ്ഠ സഹോദരനാണ് ബപ്പി ലഹിരി. അദ്ദേത്തിന്റെ വിയോഗം തീര്‍ച്ചയായിട്ടും ലോകമെമ്പാടുമുള്ള എല്ലാ സംഗീത പ്രേമികള്‍ക്കും തീരാനഷ്ടം തന്നെയാണ്. ഒരു കാലഘട്ടത്തില്‍ അദ്ദേഹം ചെയ്ത കുറെയേറെ ഡിസ്‌കോ ഗാനങ്ങള്‍ ഇപ്പോഴും എത്രയോ ഗാനമേളയ്ക്ക് ഹിന്ദി ഗാനങ്ങള്‍ പാടുന്ന ഗായകര്‍ ആലപ്പിക്കുന്നു.

നിരവധി ഫാസ്റ്റ് നമ്പര്‍, ഡിസ്‌കോ ടൈപ്പ് ഗാനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍ കുറെ അധികം അദ്ദേഹം ചെയ്തിട്ടുണ്ട്. മെലഡി ഗാനങ്ങളും ചെയ്തിട്ടുണ്ട് എങ്കിലും അദ്ദേഹത്തെ പെട്ടന്ന് അറിയുന്നത് ഇതുപോലത്തെ ഫാസ്റ്റ് നമ്പര്‍ പാട്ടുകളിലൂടെയാണ്. ഏതു പരിപാടിയിലും ഏതൊരാള്‍ക്കും പാടാന്‍ പറ്റുന്ന രീതിയില്‍ പാട്ടുകള്‍ ചെയ്ത മനുഷ്യനാണ്.

അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ എനിക്ക് 1997ല്‍ ‘ദി ഗുഡ് ബോയ്‌സ്’ എന്ന ചിത്രത്തില്‍ പാടാന്‍ സാധിച്ചു. രണ്ടു പാട്ടുകളാണ് ഞാന്‍ പാടിയത്. രാജാമണി ആയിരുന്നു അദ്ദേഹത്തെ അസ്സോസിയേറ്റ് ചെയ്തത്. അദ്ദേഹവും ഒരു സംഗീത സംവിധായകനാണ്, മലയാളത്തില്‍ പാട്ടുകള്‍ ചെയ്തിട്ടുണ്ട്.

നിരവധി വേദികളിലും ബപ്പി ലാഹിരി സാറുമായി കണ്ടുമുട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വേഷ സംവിധാനം വളരെ പ്രത്യേകതയുള്ളതാണ്. സംസാരിക്കാനും വളരെ കൗതുകമുള്ള വ്യകതിയാണ്. പാടിപ്പിക്കുമ്പോഴും വളരെ സൗകര്യപ്രദമായി നമുക്ക് പാടാന്‍ സാധിക്കും. ഈ വിയോഗ വാര്‍ത്തയില്‍ വളരെയേറെ ദുഖമുണ്ട്. എന്റെ ഒരു ജേഷ്ഠ സഹോദരനായാണ് ഞാന്‍ കണ്ടിരുന്നത്. പാടാന്‍ വരുമ്പോഴും പാടുമ്പോഴും എല്ലാം എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :