ഒന്ന് മുഖം മുഴുവനും താഴേക്ക് തൂങ്ങി ഇരിക്കുന്ന രീതിയില്‍ കണ്ടുവരാറുണ്ട്, രണ്ട് ഒരു സൈഡിലേക്ക് മുഖം കോടി പോകുന്ന അവസ്ഥ; ഇത് വരാന്‍ ഉള്ള കാരണം ഇത് വരെയും 90 ശതമാനം കണ്ടുപിടിക്കപ്പെട്ടിട്ടില്ല; മനോജ് കുമാറിന്റെ അവസ്ഥയെ കുറിച്ച് ഡോക്ടര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ബെല്‍സ് പാള്‍സി ഉണ്ടായതിനെക്കുറിച്ചും മനോജ് കുമാര്‍ പറഞ്ഞിരുന്നു. യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്.

ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ ഇക്കാര്യം കേട്ടത്. ഇപ്പോഴിത മനോജ് കുമാറിന്റെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് ഡോക്ടര്‍ രാജേഷ് കുമാര്‍. മനോജ് കുമാറിന്റെ അവസ്ഥയെ കുറിച്ച് ചോദിച്ച് കൊണ്ട് നിരവധി സന്ദേശങ്ങളും മെസേജുകളും തനിക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് അസുഖത്തെ കുറിച്ച് ഡോക്ടര്‍ പറയുന്നത്.

അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ അറിയാം അദ്ദേഹത്തിന്റെ മുഖം ഒരു സൈഡിലേക്ക് കോടിയിട്ടുണ്ട്. അദ്ദേഹം സംസാരിക്കുമ്പോള്‍ ഒരു കണ്ണ് മാത്രം ആണ് അടയുന്നത്. മറ്റേ കണ്ണ് അനങ്ങുന്നില്ല. അത് ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലാകും. അദ്ദേഹത്തിന്റെ വെളിപ്പെടുത്തതിലിന് ശേഷം നിരവധി മെസേജുകള്‍ ആണ് എനിക്ക് ലഭിച്ചത് ഇത് സ്ട്രോക്ക് ആണോ പക്ഷാഘാതമാണോ, എന്നുള്ള സംശയങ്ങള്‍ ആണ് ആളുകള്‍ പങ്കുവച്ചത്.

ഇത് അത്യപൂര്‍വം എന്ന് നമുക്ക് പറയാന്‍ ആകില്ല. കാരണം ഏകദേശം ഒരു ലക്ഷം ആളുകളില്‍ അമ്പതു അറുപത് പേരിലെങ്കിലും ഈ അസുഖം ബാധിക്കാവുന്നതാണ്. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്. ചെറുപ്പക്കാരെ ബാധിക്കുന്നത് കുറവാണു എങ്കിലും പ്രായം ചെല്ലുന്നതിനു അനുസരിച്ചുകൊണ്ടും പ്രതിരോധശേഷി കുറയുന്നതിന് അനുസരിച്ചുകൊണ്ട് ഈ അസുഖം വരാം.

നമുക്കറിയാം തലച്ചോറാണ് നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളെയും നിയന്ത്രിക്കുന്നത്. അപ്പോള്‍ നമ്മുടെ മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നെര്‍വുകള്‍ ഉണ്ട്. ഈ നെര്‍വുകള്‍ക്ക് രണ്ടു ശാഖയാണ് ഉള്ളത്. ഒന്ന് ഇടതുവശത്തുകൂടിയും, രണ്ട് വലതുവശത്ത്കൂടിയും ആണ് മുഖത്തേക്ക് വരുന്നത്. ഈ നാഡിക്ക് എന്തെങ്കിലും തരത്തില്‍ കേടുപാടുകള്‍ ഉണ്ടായാല്‍ നമുക്ക് ആ നെര്‍വുകള്‍ ഏതൊക്കെ ഭാഗത്താണോ സപ്ലൈ ചെയ്യുന്നത് ആ ഭാഗം അനങ്ങാതെ ആകും.

മനോജ് കുമാറിന് ഉണ്ടായ അവസ്ഥ ഇതായിരുന്നു. ഫേഷ്യല്‍ കനാലിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള നീര്‍ക്കെട്ട് ഉണ്ടായാല്‍ അത് ഫേഷ്യല്‍ നേര്‍വിനെ കമ്പ്രെസ് ചെയ്യും. അതാണ് മുഖത്തിന്റെ ഏതെങ്കിലും ഭാഗത്തു പ്രശ്‌നം ഉണ്ടാകുന്നത്. നിങ്ങള്‍ക്ക് ഏതെങ്കിലും ഫേഷ്യല്‍ പാല്‍സിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചെറുതായി ആദ്യം അനുഭവപ്പെടുകയും, രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രോഗം നമുക്ക് കാണാന്‍ കഴിയും. രണ്ടുതരത്തില്‍ ഇത് കണ്ടുവരാറുണ്ട്.

ഒന്ന് മുഖം മുഴുവനും താഴേക്ക് തൂങ്ങി ഇരിക്കുന്ന രീതിയില്‍ കണ്ടുവരാറുണ്ട്. രണ്ട് ഒരു സൈഡിലേക്ക് മുഖം കോടി പോകുന്ന അവസ്ഥ. അദ്ദേഹത്തിന്റെ വീഡിയോ കാണുമ്പൊള്‍ മനസിലാകുന്നത് അതാണ്. ഇത് വരാന്‍ ഉള്ള കാരണം ഇത് വരെയും 90 ശതമാനം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പത്തുശതമാനം മാത്രമാണ് എന്താണ് കാരണം എന്ന് കണ്ടുപിടിച്ചിട്ടുള്ളത്. ആ പത്തുശതമാനത്തില്‍ ഒന്ന് എന്ന് പറയുന്നത് ചിക്കന്‍ പോക്‌സ് ഫാമിലിയില്‍ പെട്ട വൈറസാണ്. ഈ വൈറസ് വന്നു കഴിഞ്ഞാല്‍ നമ്മള്‍ അറിയില്ല. അത് പ്രതിരോധശേഷി ഇല്ലാതിരിക്കുന്ന സമയത്തോ നമ്മുക്ക് കണ്ടുതുടങ്ങാം. ഇതൊക്കെ കാരണങ്ങള്‍ പറയാം എങ്കിലും യഥാര്‍ത്ഥ കാരണം എന്തെന്ന് പറയാന്‍ ആകില്ല എന്നുമാണ് ഡോക്ടര്‍ പറയുന്നത്.

മനോജിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് ബീനയും എത്തിയിരുന്നു. പല്ലു തേച്ചിട്ട് വെള്ളം വായില്‍ കൊണ്ട് വെള്ളം തുപ്പിയപ്പോള്‍ സൈഡ് വഴി ഒഴുകിപ്പോയെന്ന് മനു പറഞ്ഞു. അപ്പോള്‍ ഞാനും അല്‍പം ടെന്‍ഷനായി. പക്ഷേ പുറത്തു കാട്ടിയില്ല, എന്നാലാകും വിധം സമാധാനിപ്പിച്ചു. അപ്പോഴും ഞാന്‍ മനുവിന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. വാ നമുക്കൊന്ന് ആശുപത്രി വരെ പോകാം, എന്ന് പറയുമ്പോഴാണ് ആ മാറ്റം ഞാന്‍ ശ്രദ്ധിക്കുന്നത്. മനുവിന്റെ മുഖം ഒരു വശത്തേക്ക് കോടിപ്പോയിരിക്കുന്നു.

ആശുപത്രിയിലേക്ക് പോകാനുള്ള ധൃതിയിലെപ്പോഴോ ഡോക്ടര്‍ കൂടിയായ മനുവിന്റെ അച്ഛന്റെ അനിയനെ വിളിച്ചു. കുഞ്ഞച്ഛനോട് സംസാരിക്കുമ്പോഴും അത് സ്‌ട്രോക്കായിരിക്കുമോ എന്ന ടെന്‍ഷനായിരുന്നു എനിക്കും മനുവിനും. വിഡിയോയിലൂടെ വിശദമായി തന്നെ കുഞ്ഞച്ഛന്‍ പരിശോധിച്ചു. മുഖം സൈഡിലേക്ക് തിരിച്ചും, ചിരിക്കാന്‍ പറഞ്ഞും പരിശോധന തുടര്‍ന്നു. പേടിക്കേണ്ടടാ… ഇത് സ്‌ട്രോക്കല്ല. ബെല്‍ പാള്‍സിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ നിര്‍ദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് പോകാനൊരുങ്ങി.

അന്ന് ഞായറാഴ്ചയായിരുന്നു കൊച്ചിയിലെ പല ആശുപത്രിയിലും പ്രത്യേക ഡോക്ടര്‍മാരില്ല. ഒടുവില്‍ വൈറ്റിലയിലെ വെല്‍കെയര്‍ ആശുപത്രിയിലേക്ക്. എംആര്‍ഐ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പിന്നാലെയെത്തി. കുഞ്ഞച്ഛന്‍ പറഞ്ഞത് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയായിരുന്നു. ഭയക്കേണ്ട കാര്യമില്ലെന്നും, ട്രീറ്റ്‌മെന്റ് ചെയ്ത് മാറ്റിയെടുക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളുവെന്നും പറഞ്ഞത് പകുതി ആശ്വാസമായി. ഏറ്റവും സങ്കടപ്പെട്ടത് മകന്‍ ആരോമലാോണ്. പപ്പയ്ക്ക് എന്താ പറ്റിയതെന്ന് വിഷമത്തോടെ ചോദിച്ചു. അപ്പോഴും മനുവിന്റെ മുമ്പില്‍ ഞങ്ങള്‍ എല്ലാ വിഷമവും മാറ്റിവച്ച് ആത്മവിശ്വാസം പകര്‍ന്ന് നിന്ന്. പക്ഷേ ഞാനും അവനും മാത്രമായ നിമിഷം വല്ലാതെ വേദനിച്ചുവെന്നും ബീന പറയുന്നു.

Vijayasree Vijayasree :