ആറരയടിയില്‍ കൂടുതല്‍ ഉയരമുള്ള അയാളുടെ മുഖത്ത് നോക്കി മഞ്ജുവിന്റെ ആ നെടുനീളന്‍ ഡയലോഗ്; അയാളെ നാണിപ്പിക്കുന്ന മഞ്ജുവിന്റെ പ്രകടനം; വെളിപ്പെടുത്തലുമായി സംവിധായകന്‍

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.

മഞ്ജു സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് മഞ്ജു സാന്നിധ്യമറിയിച്ചത്. അത് ഒരു ഒന്നൊന്നര സാന്നിധ്യം തന്നെയായിരുന്നു. സിംഹഗര്‍ജ്ജനം പോലെ പുരുഷ ശബ്ദം സിനിമാ ശാലകളില്‍ മുഴങ്ങിയപ്പോഴും മലയാള സിനിമയില്‍ നിന്ന് മായ്ച്ചു കളയാനാവാത്ത വിധം രഞ്ജി പണിക്കര്‍ തന്റെ തൂലികയില്‍ സൃഷ്ടിച്ച പെണ്‍ കഥാപാത്രമായിരുന്നു ‘പത്രം’ എന്ന സിനിമയിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ദേവിക ശേഖര്‍. ആ കഥാപാത്രത്തെ മലയാളികള്‍ മറക്കാനിടയില്ല.

പൊതുവേ ആണത്തവും ആണ്‍ മേല്‍ക്കോയ്മയുമുള്ള പുരുഷ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നിന്ന തിരക്കഥാ കൃത് എന്ന നിലയില്‍ പേരുള്ള രഞ്ജി പണിക്കര്‍ക്ക് ആ ഒരു കാരണം പറഞ്ഞു തന്നെ വിമര്‍ശനവും നേരിട്ടിരുന്നു. എന്നാല്‍ തനിക്കു നേരെയുള്ള അത്തരത്തിലുള്ള ആക്ഷേപങ്ങള്‍ക്ക് മറുപിടി കൊടുത്ത രഞ്ജിയുടെ സ്ത്രീ കഥാപാത്രമാണ് പത്രം എന്ന സിനിമയിലെ ദേവിക ശേഖര്‍. ചെറിയ പിഴവ് പോലും പ്രേക്ഷകരില്‍ നിന്ന് കൂവല്‍ ഏറ്റുവാങ്ങാന്‍ സാധ്യതയുള്ള കഥാപാത്രത്തെ മഞ്ജു അവിസ്മരണീയമാക്കി.

തിരക്കഥാകൃത്ത് എന്ന നിലയില്‍ നിന്ന് സംവിധാനത്തിലേയ്ക്കും പിന്നീട് അഭിനയത്തിലേയ്ക്കും എത്തി വെന്നിക്കൊടി പാറിച്ച രഞ്ജി പണിക്കരുടെ സിനിമകള്‍ ആണത്തവും കരുത്തുമുള്ള നായകന്മാരെയാണ് തന്റെ രചനയില്‍ രഞ്ജി പണിക്കര്‍ സിനിമയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പൊതുവേ ആണ്‍ മേല്‍ക്കോയ്മായാണ് രഞ്ജിയുടെ മിക്ക ചിത്രങ്ങളുടെയും മുഖമുദ്ര. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ വളരെ വിരളമാണ്. തന്റെ സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാതെ പോയെങ്കിലും തലസ്ഥാനം ഉള്‍പ്പടെയുള്ള തന്റെ ചിത്രങ്ങളിലെ നായിക കഥാപാത്രങ്ങള്‍ വളരെ ബോള്‍ഡ് ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് രണ്‍ജി പണിക്കര്‍ ഇപ്പോള്‍.

പത്രം പോലൊരു ചിത്രത്തില്‍ ആറരയടിയില്‍ കൂടുതല്‍ ഉയരമുള്ള സ്ഫടികം ജോര്‍ജിന്റെ മുഖത്ത് നോക്കി നെടുനീളന്‍ ഡയലോഗ് പറഞ്ഞു അയാളെ നാണിപ്പിക്കുന്ന മഞ്ജുവിന്റെ പ്രകടനം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഒരു ചെറിയ ഒരു പാളിച്ച വന്നാല്‍ പോലും പ്രേക്ഷകര്‍ക്ക് എന്നും പറഞ്ഞു ചിരിക്കാനുള്ള ഒന്നാകുമായിരുന്ന വേഷം. അത്തരം ശങ്കകള്‍ക്കു ഒന്നുമിടം കൊടുക്കാതെ മഞ്ജു വാര്യരുടെ ഞെട്ടിക്കുന്ന പ്രകടനം അത്തരമൊരു സീനിന്റെ മികവിന് കാരണമായി എന്ന് രഞ്ജി പണിക്കര്‍ തന്നെ പറയുന്നു’, വന്‍ വിജയം നേടിയ പത്രം രഞ്ജി പണിക്കരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു.

1995 മുതല്‍ സിനിമാലോകത്തുണ്ടായിരുന്ന മഞ്ജു വാര്യര്‍ അനശ്വരമാക്കിയ വേറെയും നിരവധി വേഷങ്ങളുണ്ട്. രാധയും അഞ്ജലിയും മീനാക്ഷിയും താമരയും ഉണ്ണിമായയും അഭിരാമിയും ദേവികയും ഭദ്രയും നിരുപമയും സുജാതയും സൈറയും പ്രഭയും പ്രിയദര്‍ശിനിയും ഏറ്റവും ഒടുവില്‍ പച്ചൈയമ്മാളും സൂസനും തേജസ്വിനിയുമായി വിവിധ സിനിമകളില്‍ കഥാപാത്ര വൈവിധ്യങ്ങളിലൂടെ വിസ്മയിപ്പിക്കുകയായിരുന്നു

1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍.

Vijayasree Vijayasree :