ഇവള്‍ ആരാടാ മമ്മുക്കയെ ചീത്ത പറയാന്‍ എന്നൊക്കെയുള്ള രീതിയിലായിരുന്നു പലരുടെയും നോട്ടം; തന്റെ കയ്യിന്ന് പോയ ആ സീന്‍ എടുക്കാന്‍ മുപ്പതോളം ടേക്കുകള്‍ വേണ്ടിവന്നു

ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് നടി വിവാഹിത ആവുന്നത്. തുടര്‍ന്ന് സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്ത താരം കുടുംബത്തോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

ലോക്ക്ഡൗണിന് തൊട്ട് മുമ്പാണ് സംവൃത സുനില്‍ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കിയത്. മൂത്തമകന്റെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പായിരുന്നു ഇളയമകന്റെയും ജനനം. ഈ വിശേഷങ്ങള്‍ എല്ലാം തന്നെ താരം പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്.

സിനിമയില്‍ നിന്നും ഇടവേളയെടുത്ത് നിന്ന സംവൃത ഇടയ്ക്ക് വെച്ച് ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. ഏറെ പ്രേക്ഷക പ്രശംസയാണ് താരത്തിന് ലഭിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട നായികയെ വീണ്ടും ബിഗ്‌സ്‌ക്രീനിലൂടെ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

എന്നാല്‍ ഇപ്പോഴിതാ അഭിനയിക്കുന്ന സമയം, തന്റെ കയ്യില്‍ നിന്ന് പോയ ഒരു സീനിനെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും തുറന്നു പറയുകയാണ് സംവൃത. മമ്മൂട്ടി നായകനായി ജോഷി സംവിധാനം ചെയ്ത ചിത്രമായ ‘പോത്തന്‍ വാവ’യിലെ ഒരു സീനിനെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ സംവൃത തുറന്ന് പറഞ്ഞത്. ആളുകള്‍ നോക്കി നില്‍ക്കെ മമ്മൂട്ടിയെ വഴക്ക് പറയേണ്ടി വന്ന രംഗം വളരെ ബുദ്ധിമുട്ടിയാണ് താന്‍ ചെയ്തു തീര്‍ത്തതെന്നാണ് താരം പറയുന്നത്.

ജോഷി സാര്‍ സംവിധാനം ചെയ്ത ‘പോത്തന്‍ വാവ’ എന്ന സിനിമയില്‍ ഞാന്‍ മമ്മുക്കയെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്. ഒരു ലെംഗ്തി ഷോട്ടാണ്. ആ സീന്‍ ചെയ്യാനായി എനിക്ക് മുപ്പതോളം ടേക്കുകള്‍ എടുക്കേണ്ടി വന്നു. സിനിമ ചിത്രീകരിക്കുമ്പോള്‍ അവിടെ വലിയ ജനക്കൂട്ടമായിരുന്നു. അവര്‍ക്ക് മുന്നില്‍ വച്ച് സിനിമയാണെങ്കില്‍ കൂടി മമ്മുക്കയോട് അങ്ങനെ പെരുമാറുക എന്നത് എന്ന സംബന്ധിച്ചു വലിയ മടിയായിരുന്നു. ഇവള്‍ ആരാടാ മമ്മുക്കയെ ചീത്ത പറയാന്‍ എന്നൊക്കെയുള്ള രീതിയിലായിരുന്നു പലരുടെയും നോട്ടം. സിനിമയില്‍ അഭിനയിച്ചതില്‍ എന്റെ കയ്യില്‍ നിന്ന് പോയ പ്രധാന സീനുകളില്‍ ഒന്നാണത്’ എന്നും താരം പറയുന്നു.

Vijayasree Vijayasree :