ഇന്ന് ഇപ്പോള്‍ ഈ കഥ പറയുമ്പോഴായിരിക്കും മമ്മൂക്ക ആ സത്യങ്ങള്‍ എല്ലാം അറിയുന്നത്, മമ്മൂക്കയുടെ പേരില്‍ അന്ന് കാട്ടിക്കൂട്ടിയത് ഇതൊക്കെയായിരുന്നു, തുറന്ന് പറഞ്ഞ് മാപ്പ് ചോദിച്ച് മുകേഷ്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് മുകേഷ്. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ മുകേഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. മുകേഷ് സ്പീക്കിംഗ് എന്നാണ് മുകേഷിന്റെ ചാനലിന്റെ പേര്. ചാനലിലെ ആദ്യത്തെ വീഡിയോയില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചാണ്. സൈന്യം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് അദ്ദേഹം വിവരിക്കുന്നത്.

ഒരു പട്ടാളക്കഥയാണ്. ഇന്ത്യയിലെ വിവിധ പട്ടാളക്ക്യാമ്പുകളിലും ഷൂട്ട് ചെയ്തു. നമ്മള്‍ വിചാരിക്കും അദ്ദേഹത്തിന്റെ മനസ് നമ്മള്‍ സംസാരിക്കുന്നിടത്തായിരിക്കുമെന്ന്. പക്ഷെ അദ്ദേഹത്തിന്റെ മനസ് അടുത്ത ഷോട്ട് എങ്ങനെയായിരിക്കും അടുത്ത ഡയലോഗ് എങ്ങനെയായിരിക്കും എന്നായിരിക്കും ചിന്തിക്കുക. ഞങ്ങള്‍ അവിടെ എത്തിയ ആദ്യത്തെ ദിവസമാണ്. അവിടുത്തെ ഓഫീസര്‍ ഒരു മലയാളിയാണ്. ചിത്രത്തില്‍ ഇപ്പോാഴത്തെ സൂപ്പര്‍ താരം വിക്രം, ദിലീപ്, അന്തരിച്ച അഭി അങ്ങനെ ഒരു പുതിയ സംഘം ചെറുപ്പക്കാരുണ്ട്. ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ അദ്ദേഹം ഒരു ജൂനിയറെ വിളിച്ചു, ഇവര്‍ക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കണം ഒരു കുറവും വരരുതെന്ന് പറഞ്ഞേല്‍പ്പിച്ചു എന്ന് മുകേഷ് പറയുന്നു.

അദ്ദേഹവും മലയാളിയാണ്. ഷൂട്ടിംഗ് തുടങ്ങി. മമ്മൂക്കയും ഞാനും അടുത്തത്തടുത്ത് ഇരുന്ന് സംസാരിക്കുമെങ്കിലും സിനിമയെക്കുറിച്ച് മാത്രമായിരിക്കും അത്. ഈ സമയം ആ ഓഫീസര്‍ വന്ന് എന്ത് ആവശ്യമുണ്ടെങ്കിലും പറയണം എന്ന് പറയുമായിരുന്നു. അങ്ങനെയിരിക്കെ നമ്മുടെ കമാന്റോസ് എല്ലാവരും കൂടെ ഒരു കാര്യം കണ്ടു പിടിച്ചു. അവര്‍ എന്റെയടുത്ത് വന്നു. ചേട്ടാ ഇവിടെയൊരു കാന്റീന്‍ ഉണ്ട്. അവിടെ സാധനങ്ങള്‍ക്ക് പകുതി വിലയേയുള്ളൂ. ആ ഓഫീസറോട് പറഞ്ഞ് എന്തെങ്കിലും സെറ്റപ്പ് ചെയ്തൂടെ എന്ന് പറഞ്ഞു. നമ്മള്‍ അതിനല്ലല്ലോ വന്നത് എന്ന് ഞാന്‍ പറഞ്ഞു. ഇവിടെ നല്ല ഡ്രിംഗ്സ് കിട്ടും. ചേട്ടന്‍ ഒന്നു ചോദിച്ചു നോക്കൂ. വൈകുന്നേരും ഒരു ജന്മദിന പാര്‍ട്ടി ഉണ്ടല്ലോ അതിന് ചോദിച്ചു നോക്കൂവെന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ ഓഫീസറെ കണ്ട് കാര്യം പറഞ്ഞു. അത് ഞാന്‍ റെഡിയാക്കി തരാം എന്ന് അദ്ദേഹം പറഞ്ഞു. ബ്രാന്റിയായിരുന്നു. ഒരു കുപ്പിയ്ക്ക് 100 രൂപയാണെന്ന് പറഞ്ഞു. പുറത്ത് 300 രൂപയാണ്. പാര്‍ട്ടിയ്ക്ക് അത് തുറന്നപ്പോള്‍ അതിന് ബ്രാണ്ടിയുടെ മണമല്ല കോര്‍ണിയാക്കിന്റെ മണം. പിറ്റേദിവസം കമാന്റോസ് ഭയങ്കര ചര്‍ച്ചയാണ് ഒരെണ്ണം കൂടി കിട്ടിയാല്‍ കൊള്ളാം. ഞാന്‍ ആദ്യം പറ്റില്ലെന്ന് പറഞ്ഞു. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ആ ഓഫീസറെ കണ്ടു. സെലിബ്രേഷന്‍ ആയത് കൊണ്ട് മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്, നിര്‍ബന്ധിച്ചത് കൊണ്ട് ഒരു സിപ്പ് കഴിച്ചു. കഴിച്ചതും കൊള്ളാമല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ കാര്യം പറഞ്ഞുവെന്നും ഞാന്‍ അയാളോട് പറഞ്ഞു.

ഒരു ബോട്ടിലൂടെ കിട്ടുമോ എന്ന് ചോദിച്ചു. ഓ തരാമല്ലോ എന്ന് പറഞ്ഞ് അദ്ദേഹം രണ്ട് കുപ്പി തന്നു. ഇതൊന്നും മമ്മൂക്ക അറിയുന്നില്ല. അടുത്ത ദിവസം ആയപ്പോള്‍ ഈ ജൂനിയര്‍ ഓഫീസര്‍ക്ക് മമ്മൂക്കയോടുള്ള ആരാധനയുടെ ആഴം കൂടി. പുള്ളിയ്ക്ക് ഇത് എങ്ങനെയെങ്കിലും മമ്മൂക്കയെ അറിയിക്കണം. അടുത്ത് വന്ന് കാര്യങ്ങളൊക്കെ ഞാന്‍ ചെയ്യുന്നുണ്ട് കെട്ടോ എന്ന് പറയും. ഒരു കാരണവശാലും മമ്മൂക്ക ഇതില്‍ നിന്നൊരു സിപ്പ് എടുത്തുവെന്ന് പുറത്ത് പറയരുതെന്ന് ഞാനയാളോട് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഞാനും മമ്മൂക്കയും ഇരിക്കുമ്പോള്‍ അദ്ദേഹം അവിടേക്ക് വന്നു. എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചു. ഞാന്‍ കിടുങ്ങി. എല്ലാം ഓക്കെയാണെന്ന് മമ്മൂക്ക. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം എന്ന് പറഞ്ഞ് അയാള്‍ പോയി.

അയാള്‍ എന്താണ് അങ്ങനെ ചോദിച്ചതെന്ന് മമ്മൂക്ക ചോദിക്കുമെന്ന് ഞാന്‍ കരുതി. അപ്പോള്‍ മമ്മൂക്ക സംസാരിക്കുന്നത് അടുത്ത രംഗത്തെക്കുറിച്ചായിരുന്നു. ഞാന്‍ ഓഫീസറെ കണ്ടു. ഇനി ഇങ്ങനെ ചെയ്യരുതേയെന്ന് പറഞ്ഞു. രണ്ട് ബോട്ടില്‍ കൂടി വേണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. പിറ്റേദിവസം അദ്ദേഹത്തിന്റെ ആവേശം പിന്നേയും കൂടി. ഞങ്ങള്‍ നടന്നു വരുമ്പോള്‍ ഇങ്ങനെ എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചു. എല്ലാം നല്ലതായിരുന്നുവെന്ന് മമ്മൂക്കയും. നല്ലതാ എന്നായി ഓഫീസര്‍. നല്ലത് തന്നെ എന്ന് മമ്മൂക്കയും. ഇപ്രാവശ്യമെങ്കിലും എന്താണ് സംഭവമെന്ന് മമ്മൂക്ക ചോദിക്കുമെന്ന് ഞാന്‍ കരുതി. പക്ഷെ മമ്മൂക്ക സംസാരിച്ചത് അവസാനം എടുത്ത ഷോട്ടിനെക്കുറിച്ചായിരുന്നു. വീണ്ടും സിനിമയിലേയ്ക്ക്.

മൂന്നാമത്തെ ദിവസം ഞാനയാളെ വീണ്ടും കണ്ടു. ഇങ്ങനെയാണെങ്കില്‍ അയാളുടെ സഹായങ്ങളൊന്നും വേണ്ടെന്ന് പറയാന്‍ പറഞ്ഞുവെന്ന് പറഞ്ഞു. ഒന്നും മിണ്ടത്തില്ലെന്നായി ഓഫീസര്‍. കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ ഇരിക്കുന്നിടത്തേക്ക് അയാള്‍ വന്നു. കുറച്ച് പുതിയ സാധനങ്ങള്‍ വന്നിട്ടുണ്ട്. എല്ലാം നല്ല ഇനമാണ്. എന്തെങ്കിലും വേണമെങ്കില്‍ റെഡിയാണ് എന്ന് പറഞ്ഞു. എന്താവശ്യം ഉണ്ടെങ്കിലും ഞങ്ങള്‍ ചോദിക്കും കേട്ടോ എന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ പോയി. അപ്പോഴും മമ്മൂക്ക ഒന്നും ചോദിക്കുന്നില്ല.

അങ്ങനെ ഷൂട്ടിംഗിന്റെ അവസാന ദിവസമായി. ഓഫീസര്‍ വന്നു. കാറിനകത്തേക്ക് വെക്കട്ടേയെന്ന് ചോദിച്ചു. മമ്മൂക്ക അയ്യോ വേണ്ടാന്ന് പറഞ്ഞു. ഓഫീസര്‍ പോയതും അയാള്‍ എന്താണ് അങ്ങനെ ചോദിച്ചതെന്ന് മമ്മൂക്ക ആദ്യമായിട്ട് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു പുള്ളിയ്ക്ക് ആത്മാര്‍ത്ഥ കൂടിപ്പോയിട്ടാണ്. ജ്യൂസ് അടിക്കുന്ന മിക്സി രണ്ടെണ്ണം മമ്മൂക്കയ്ക്ക് കൊടുത്തു വിടട്ടെ എന്ന് ഇന്നലെ എന്നോട് ചോദിച്ചിരുന്നു. പക്ഷെ മമ്മൂക്കയുടെ വീട്ടില്‍ 200 മിക്സിയുണ്ടെന്ന് ഞാന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ നീ എന്തിനാണ് 200 മിക്സി എന്നൊക്കെ പറയാന്‍ പോയതെന്നായി മമ്മൂക്കി. നൂറ് എന്ന് പറഞ്ഞിരുന്നുവെങ്കില്‍ കാറില്‍ വച്ചേനെ എന്ന് ഞാന്‍ ഉത്തരം കൊടുത്തു. മിക്സിയൊന്നും നമുക്ക് വേണ്ട എന്നായി മമ്മൂക്ക എന്ന് മുകേഷ് പറഞ്ഞു.

പോകുമ്പോള്‍ ഞാന്‍ ഒരു മിക്സി വേണമെന്ന് അയാളോട് പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. നീ ഒരെണ്ണം വാങ്ങിക്കോ എന്നിട്ട് ജ്യൂസ് അടിച്ച് കുടിക്ക്. ഒരു സിനിമാ താരത്തിന്റെ ഗ്ലാമര്‍ ഒക്കെ വരട്ടെ എന്നായി മമ്മൂക്ക. അതെ അതുകൊണ്ട് ഒരെണ്ണം എന്തായാലും വാങ്ങുമെന്ന് ഞാനും. അങ്ങനെ പോകാന്‍ നേരം ഇതേപോലെയുള്ള ക്യാന്റീന്‍ നാട്ടിലുമുണ്ടെന്നും എന്ത് വേണമെങ്കിലും പറയണമെന്ന് ആ ഓഫീസര്‍ പറഞ്ഞു. എല്ലാം രഹസ്യമായിരിക്കുമെന്നും പറഞ്ഞു. അതെന്താണ് രഹസ്യമെന്ന് മമ്മൂക്ക ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എല്ലാവരും അറിയില്ലെ മിക്സിയുടെ കാര്യം അതാണെന്ന്. ഏയ് അതില്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് മമ്മൂക്ക റ്റാറ്റയൊക്കെ കൊടുത്ത് അവിടെ നിന്നും പോന്നു. അങ്ങനെ തലനാരിഴയ്ക്ക് ഞങ്ങള്‍ രക്ഷപ്പെട്ടു.

പിന്നീട് ഞാന്‍ അദ്ദേഹത്തോട് ഒരു സംശയവും തോന്നുന്നില്ലേയെന്ന് ചോദിച്ചു. എന്താണ് കാര്യമെന്ന് മമ്മൂക്ക ചോദിച്ചു. ഒന്നും തോന്നിയില്ലല്ലോ എന്നാല്‍ അങ്ങനെ തന്നെയിരിക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു. ഇന്ന് ഇപ്പോള്‍ ഈ കഥ പറയുമ്പോഴായിരിക്കും, ഒരു തുള്ളി പോലും കഴിക്കാത്ത ഫുള്‍ ടൈം സിനിമ മാത്രം ചിന്തിക്കുന്ന അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ അന്ന് കുറേ കുപ്പികള്‍ വാങ്ങിച്ചെന്ന് അദ്ദേഹം അറിയുന്നത്. മമ്മൂക്ക മാപ്പ്. എന്നു പറഞ്ഞാണ് മുകേഷ് കഥ അവസാനിപ്പിക്കുന്നത്.

Vijayasree Vijayasree :