എയര്‍പോര്‍ട്ടില്‍ നിന്നും മമ്മൂക്കയെ പിന്തുടര്‍ന്ന് വണ്ടി തടഞ്ഞ് നിര്‍ത്തി ആ ഡയലോഗ് പറഞ്ഞു; മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ച് ജോജു ജോര്‍ജ്

വ്യത്യസ്ഥങ്ങളായി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് പറയുകയാണ് ജോജു. ഇരുപത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ജോജു പറയുന്നത്. ‘സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാന്‍ പോയപ്പോഴാണ് എയര്‍പോര്‍ട്ടിനകത്ത് നിന്നും മമ്മൂട്ടിയും ബിജു മേനോനും പുറത്തേക്ക് വരുന്നത് കണ്ടത്. മമ്മൂട്ടിയെ കണ്ട് ജനം രണ്ട് സൈഡിലേക്ക് മാറി നിന്നു.

അദ്ദേഹം എന്റെയടുത്തെത്തിയപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞാന്‍ ഒന്ന് നിന്നു. എന്നിട്ട് പെട്ടന്ന് തന്നെ മമ്മൂട്ടിയെ വട്ടംപിടിച്ച് നിന്ന് ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ എന്ന ഡയലോഗ് പറഞ്ഞു. അത് കേട്ടപ്പോള്‍ അദ്ദേഹം എന്റെ പുറകില്‍ തട്ടി പോവുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടി ഞാന്‍ പറഞ്ഞ ഡയലോഗ് ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ എന്ന് എനിക്കും സുഹൃത്തിനും സംശയം തോന്നി. അതിനാല്‍ അദ്ദേഹത്തിന്റെ വാഹനത്തിന്റെ പിന്നാലെ വണ്ടിയെടുത്ത് ഞങ്ങളും പോയി.

റെയില്‍വേ ഗേയ്റ്റ് അടച്ച് മമ്മൂട്ടിയുടെ വണ്ടി നിര്‍ത്തിയിട്ടപ്പോള്‍ ഞങ്ങള്‍ ഓടിച്ചെന്ന് വണ്ടിക്ക് മുന്നില്‍ നിന്നു. കാറില്‍ മുട്ടി മമ്മൂട്ടി ചില്ല് താഴ്ത്തിയപ്പോള്‍ ഞാന്‍ വീണ്ടും ആ ഡയലോഗ് പറഞ്ഞു. അത് കേട്ട് അദ്ദേഹം ചിരിച്ച് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തരുകയായിരുന്നു,’ എന്നും ജോജു ജോര്‍ജ് പറയുന്നു. തനിക്ക് ഏറെ സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അതെന്നും ജോജു പറഞ്ഞു.

പിന്നീട് മമ്മൂട്ടിയുമായി നല്ല കമ്പനിയാണെന്നും മമ്മൂട്ടി നിര്‍ദേശിച്ചിട്ട് താന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ജോജു പറഞ്ഞു. മമ്മൂട്ടി തന്നെ പ്രൊഡ്യൂസ് ചെയ്ത ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയിലും ബ്ലാക്ക്, വജ്രം എന്നീ സിനിമകളിലുമെല്ലാം താന്‍ അഭിനയിക്കാന്‍ കാരണം മമ്മൂട്ടിയാണെന്നും ജോജു കൂട്ടിച്ചേര്‍ത്തു. അതേസമയം, ജോജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ധനുഷ് നായകനായ ജഗമേ തന്തിരം. ചിത്രത്തില്‍ ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Vijayasree Vijayasree :