മാലിക് ഇസ്ലാമോഫോബിക് ആണ്, ചിത്രത്തിനെതിരെ ഉയര്‍ന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചിത്രത്തില്‍ ഇസ്ലാമോഫോബിക് ഘടകങ്ങളുണ്ടെന്നുള്ള പ്രതികരണങ്ങളോടും ബീമാപ്പള്ളി വെടിവെപ്പുമായുള്ള ബന്ധത്തെ കുറിച്ചുള്ളതാണെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഹേഷ് നാരായണന്‍ ഇപ്പോള്‍.

ഇസ്ലാമോഫോബിക് ആരോപണങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നാണ് മഹേഷ് നാരായണന്‍ പറയുന്നത്. അത്തരം കാര്യങ്ങള്‍ തനിക്കറിയില്ലെന്നും സിനിമയില്‍ അത്തരം കാര്യങ്ങളുള്ളതായി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കല്‍പ്പികമാണെന്ന് പറയുമ്പോഴും ബീമാപ്പള്ളി സംഭവവുമായി ആളുകള്‍ ബന്ധപ്പെടുത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് അതവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നായിരുന്നു മഹേഷ് നാരായണന്റെ മറുപടി.

‘അവര്‍ക്ക് ബന്ധപ്പെടുത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഞാന്‍ സാങ്കല്‍പ്പികമായ കഥയാണ് പറഞ്ഞത്. ഞാനൊരു സ്ഥലത്തിന്റേയും വ്യക്തിയുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലല്ലോ. ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കൂട്ടി വായിക്കാം. ഡിസ്‌ക്ലെയ്മര്‍ വെച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ,’ എന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസായത്. 2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന മാലിക് കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു. പിന്നീട് രണ്ടാം തരംഗം ശക്തമായതോടെ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.

സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്. സനല്‍ അമന്‍, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

Vijayasree Vijayasree :