വനിതാ ഡോക്ടറുടെ പീഡന പരാതി; മേജര്‍ രവിയുടെ സഹോദരന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

വനിതാ ഡോക്ടറുടെ പീഡന പരാതിയെ തുടര്‍ന്ന് നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിയ്ക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചപ്പോഴാണ് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. അതുവരെ കണ്ണന്‍ പട്ടാമ്പിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. പട്ടാമ്പിയിലെ ആശുത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതായിരുന്നു കണ്ണന്‍ പട്ടാമ്പി. ഡോക്ടറുടെ റൂമിലെത്തിയ കണ്ണന്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഡോക്ടറുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പീഡന പരാതി നല്‍കിയ ശേഷം തന്നെ സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും കണ്ണന്‍ പട്ടാമ്പി തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ജൂലൈയില്‍ ഡോക്ടര്‍ രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :