കൃഷ്ണനെ കെട്ടിയിട്ട ഉരല്‍, യശോദ വെണ്ണ സൂക്ഷിച്ച പാത്രം എന്നൊക്കെ പറയുമ്പോള്‍ വിശ്വസിക്കാന്‍ നടക്കുന്നവരോട് എനിക്ക് പുച്ഛമാണ്, ഈ പുരാവസ്തുക്കളിലോ അന്ധവിശ്വാസങ്ങളിലോ ഒട്ടും താല്‍പര്യമില്ല; തുറന്ന് പറഞ്ഞ് മേജര്‍ രവി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍. ഇയാള്‍ക്ക് സുരക്ഷ ഒരുക്കിയത് മേജര്‍ രവിയുടെ കമ്പനിയാണെന്ന പ്രചാരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി.

തന്റെ പേര് ദുരുപയോഗം ചെയ്തു എന്നാണ് മേജര്‍ രവി പറയുന്നത്. പ്രദീപ് എന്ന മോന്‍സന്റെ സുരക്ഷ ജോലിക്കാരന്‍ തന്റെ ഫാന്‍സ് അസോസിയേഷനെ വരെ സമീപിച്ചിരുന്നതായി മേജര്‍ രവി മനോരമ ഓണ്‍ലൈനോട് വ്യക്തമാക്കി. ഇത്തരം വ്യജന്മാര്‍ക്ക് വളം വച്ചുകൊടുക്കുന്നത് നമ്മള്‍ തന്നെയാണ്. ലോക്നാഥ് ബെഹ്റയെ പോലുള്ളവര്‍ പോലും ഇത്തരം ആളുകളുടെ വലയില്‍ പോയിപ്പെടുന്നത് കഷ്ടമാണ്. ഏതെങ്കിലും പരിപാടികളില്‍ വച്ചു ഫോട്ടോ എടുക്കുന്നതും അവരുടെ വീട്ടില്‍ പോയി ഫോട്ടോ എടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

ഒരു കമ്പനിയില്‍ നിന്നു പുറത്താക്കിയ ആളെ ഞങ്ങളുടെ കമ്പനി ഒരിക്കലും ജോലിക്കെടുക്കില്ല. കൂടാതെ, പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരെ കുറിച്ച് കൃത്യമായി അന്വേഷിക്കാറുമുണ്ട്. പക്ഷേ, ഇവിടെ പേര് ദുരുപയോഗം ചെയ്യപ്പെടുകയാണ്. എന്റെ ഫാന്‍സ് ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള വ്യക്തിയെയും മോന്‍സന്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ആ വഴിക്ക് പോകണ്ട എന്നായിരുന്നു മോന്‍സന് ഫാന്‍സ് ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള വ്യക്തി നല്‍കിയ മറുപടി.

പിന്നെ, എനിക്ക് ഈ പുരാവസ്തുക്കളിലോ അന്ധവിശ്വാസങ്ങളിലോ ഒട്ടും താല്‍പര്യമില്ല. കൃഷ്ണനെ കെട്ടിയിട്ട ഉരല്‍, യശോദ വെണ്ണ സൂക്ഷിച്ച പാത്രം എന്നൊക്കെ പറയുമ്പോള്‍ വിശ്വസിക്കാന്‍ നടക്കുന്നവരോട് എനിക്ക് പുച്ഛമാണ്. ഒന്നു സ്വയം ചിന്തിച്ചാല്‍ ഇത്തരം തട്ടിപ്പുകള്‍ മനസിലാക്കാന്‍ കഴിയും എന്നാണ് മേജര്‍ രവി പറയുന്നത്.

Vijayasree Vijayasree :