ഭര്‍ത്താവിന്റെ മരണശേഷം തനിക്ക് താങ്ങും തണലുമായി നിന്ന വ്യക്തിയായിരുന്നു വേണു, വേണു പോയി എന്ന കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല, ഒന്ന് പോയി കാണാന്‍ പോലും സാധിക്കുന്നില്ലെന്ന് കെപിഎസി ലളിത

തനിക്ക് താങ്ങും തണലുമായി നിന്നിരുന്ന പ്രിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് കെപിഎസി ലളിത. പ്രതിസന്ധിഘട്ടങ്ങളില്‍ വിളിച്ച് അന്വേഷിക്കുകയും തന്നെ സമാധാനിപ്പിക്കുകയുമെല്ലാം ചെയ്തിരുന്ന വ്യക്തിയാണെന്നും വേര്‍പാടിന്റെ ദുഃഖം സഹിക്കാവുന്നതിലും അപ്പുറമാണെന്നും കെപിഎസി ലളിത പറഞ്ഞു.

ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് സ്വകാര്യ ജീവിതത്തിലും തങ്ങള്‍ തമ്മില്‍ വലിയ അടുപ്പമുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം തനിക്ക് താങ്ങും തണലുമായി നിന്ന വ്യക്തിയായിരുന്നു വേണു. ഗോപി ചേട്ടന്‍, പത്മരാജന്‍, വേണു, പവിത്രന്‍, ഭര്‍ത്താവ് ഭരതന്‍ എല്ലാവും ഉറ്റ സുഹൃത്തുക്കളായിരുന്നു.

രാത്രിയും പകലുമെല്ലാം ഒരുമിച്ച് കൂടി പാട്ടും ബഹളവുമായി ഒത്തുകൂടുമായിരുന്നു. വേണു പോയി എന്ന കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല. ഒന്ന് പോയി കാണാന്‍ പോലും സാധിക്കുന്നില്ലെന്നും കെപിഎസി ലളിത പറഞ്ഞു. തേന്മാവിന്‍ കൊമ്പത്ത്, പാളങ്ങള്‍, സ്ഫടികം, ദശരഥം, മണിച്ചിത്രത്താഴ്, തിളക്കം, മേഘം, ഭാഗ്യദേവത തുടങ്ങി അനവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അരങ്ങിലും അഭ്രപാളിയും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :