കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഓരോ ദിവസവും ദുരൂഹത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് പൊലീസ്. മരിച്ചവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെയും സന്തോഷത്തോടെ മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ ഹോട്ടലുടമ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചത് എന്തിനെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. ഹാര്‍ഡ് ഡിസ്ക്കിനായി ഇടക്കൊച്ചി കായലില്‍ തിരച്ചില്‍ നടത്തി.
മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയില്‍ മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും മരിച്ചതില്‍ അന്വേഷണം തുടരുന്ന പൊലീസ്, ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലേക്ക് എത്തുന്നത്. ഡിജെ പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. പാര്‍ട്ടികഴിഞ്ഞ് ഹോട്ടലില്‍ നിന്ന് സന്തോഷത്തോടെ മടങ്ങുന്നതിന്റെ ദൃശ്യങ്ങളും ഉണ്ടെന്നാണു പൊലീസ് വ്യക്തമാക്കുന്നത്.
എന്നാല്‍ ചില സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്ക് ഹോട്ടലുടമ എന്തിന് നശിപ്പിച്ചു എന്നതില്‍ ഇതുവരെ ഉത്തരമില്ല. കായലില്‍ എറിഞ്ഞെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയ ഹാര്‍ഡ് ഡിസ്ക്കിനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനടുത്ത് മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തി. ചെളി നിറഞ്ഞ കായലില്‍നിന്ന് ഒന്നും കണ്ടെത്തിയില്ല. അടുത്ത ദിവസം അത്യാധുനിക സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിനാണ് പൊലീസ് തീരുമാനം.
ഡിജെപാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാര്‍ നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കായലിലെ തിരച്ചില്‍. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍, മെല്വിന് എന്നിവരുടമായി അന്വേഷണം സഘം പാലത്തിലെത്തി. തുടര്‍ന്ന പ്രതികള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാര്‍ക്ക് ചെയ്തു. തുടര്‍ന്ന് ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ കായലിലിറങ്ങി.
വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശക്തമായ അടിയൊഴുക്കുള്ള മേഖലയിലാണ്. അതു കൊണ്ട് തന്നെ ഹാര്‍ഡ് ഡിസ്ക വീണ്ടെടുക്കുക പ്രയാസമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മിസ് കേരള അടക്കം മൂന്ന് പേര് മരിച്ച അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കന്നുണ്ട്.
ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ഹോട്ടലല്‍ ഉടമ റോയി വയലാട്ട്, ഇവരുടെ കാര്‍ ചേസ് ചെയ്ത സൈജു എന്നിവര്‍ യുവതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പാര്‍ട്ടി നടന്ന റൂഫ് ടോപ്പിലെയും പാര്‍ക്കിംഗ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്ക് ഘടിപ്പിച്ച നിലയിലായിരന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരം കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെല്‍വിന്റെയും മൊഴി. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ മരിച്ച പെണ്‍കുട്ടികളുടെ വാഹനത്തെ മുന്‍പും അരെങ്കിലും പിന്തുടര്‍ന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാത്രമല്ല, അഞ്ജനാ ഷാജന്റെ വാഹനത്തെ മുമ്പും ചില അഞ്ജാതര്‍ പിന്തുടര്‍ന്നിരുന്നിരുന്നെന്ന സൂചനകളെത്തുടര്‍ന്നാണ് അന്വേഷണം. അപകടത്തില്‍പ്പെട്ട കാറിന് നരത്തെ തന്നെ മറ്റെന്തെങ്കിലും തകരാറുണ്ടായിരുന്നോയെന്നറിയാന്‍ ഫൊറന്‍സിക് പരിശോധനയും അടുത്ത ദിവസം നടത്തും. അപകടത്തിന് മുമ്പ് കാറിന്റെ ബ്രേക്ക് ഫ്ലൂയിഡ് ചോര്‍ന്നിരുന്നോ എന്ന സംശയത്തിനും ഇതോടെ ഉത്തരമാകും. കൊല്ലപ്പെട്ട ദിവസം മോഡലുകളെ പിന്തുടര്ന്ന് വാഹനം ഓടിച്ചിരുന്ന സൈജു തങ്കച്ചനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.