ഒരുകാലത്ത് മലയാള സിനിമയിലും യുവാക്കള്‍ക്കിടയിലും തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ജെയിംസ് ആല്‍ബര്‍ട് തിരക്കഥയെഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം 2006 ആഗസ്റ്റിലായിരുന്നു റിലീസ് ചെയ്തത്. ക്ലാസ്മേറ്റ്സ് റിലീസ് ചെയ്തതിന് പിന്നാലെയായാണ് കലാലയങ്ങളില്‍ ഗെറ്റ് റ്റുഗദര്‍ കൂടിയത്. കേരളത്തില്‍ ഏത് കോളേജില്‍ റിയൂണിയന്‍ നടന്നാലും ക്ലാസ്മേറ്റ്സിലെ പാട്ടുകള്‍ ഇല്ലാതെ പരിപാടി കടന്നു പോകില്ലെന്നതാണ് വസ്തുത. മലയാളത്തില്‍ ക്ലാസ്മേറ്റ്സിന് ശേഷം അത്രത്തോളം ഹൃദയസ്പര്‍ശിയായൊരു ക്യാമ്പസ് ചിത്രം വന്നിട്ടില്ലെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല.
പൃഥ്വിരാജും ജയസൂര്യയും നരേനും ഇന്ദ്രജിത്തുമുള്‍പ്പടെ വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ നായികയായത് കാവ്യ മാധവനായിരുന്നു. താര കുറുപ്പെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. റസിയ ആയി രാധികയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കരിയറിലെ തന്നെ തന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് ക്ലാസ്മേറ്റ്സെന്നായിരുന്നു മുന്‍പ് ലാല്‍ ജോസ് പറഞ്ഞത്. മുരളിയുടെ കാമുകിയായ റസിയയെ അവതരിപ്പിക്കാന്‍ കാവ്യ മാധവന്‍ ആഗ്രഹിച്ചിരുന്നു.
സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് തന്നെ വിശദമായി കഥ പറഞ്ഞിരുന്നുവെങ്കിലും റസിയയിലായിരുന്നു കാവ്യയ്ക്ക് താല്‍പര്യം വന്നത്. ഈ സിനിമയിലെ നായിക ഞാനല്ല, എനിക്ക് റസിയയെ അവതരിപ്പിക്കണമെന്നും പറഞ്ഞ് കരയുകയായിരുന്നു താരം. പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ പരിചയമുള്ളയാള്‍ റസിയയെ അവതരിപ്പിച്ചാല്‍ ശരിയാവില്ലെന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്. റസിയയെ മാറ്റാനാവില്ലെന്നും താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഈ ചിത്രത്തില്‍ നിന്നും മാറിക്കോളൂയെന്നുമായിരുന്നു ലാല്‍ ജോസ് കാവ്യയ്ക്ക് നല്‍കിയ മറുപടി. അതിന് ശേഷമായാണ് അദ്ദേഹം രാധികയ്ക്ക് ആ കഥാപാത്രത്തെ നല്‍കിയതിനെക്കുറിച്ച് വിശദീകരിച്ചത്. അത്ര താല്‍പര്യമില്ലാതായതോടെയായിരുന്നു കാവ്യ താരയായത്.
സിനിമ വന്‍വിജയം നേടുകയും തന്റെ കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തതോടെയാണ് കാവ്യ മാധവന് സന്തോഷമായത്. ഇത്തരത്തിലുള്ള ചിത്രങ്ങളൊക്കെ ഈ സമയത്ത് ഏല്‍ക്കുമോയെന്ന ചോദ്യമായിരുന്നു തനിക്ക് വലിയ വെല്ലുവിളി ആയതെന്നായിരുന്നു ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് അതിന്റെ സ്വാധീനത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയത്. നിരവധി ക്യാംപസുകളില്‍ ഗെറ്റ് റ്റുഗദര്‍ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞിരുന്നു.
പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ക്യാമ്പസ് കഥയൊക്കെ ഇന്നത്തെ ഫാസ്റ്റ് ലൈഫ് ജീവിതത്തില്‍ ആളുകള്‍ എഴുതി തളളുമെന്ന് വരെ പറഞ്ഞു. പക്ഷേ ക്ലാസ്മേറ്റ്സ് എന്ന സിനിമയെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ചെയ്ത സിനിമകളില്‍ ക്ലാസ്മേറ്റ്സ് എന്ന ചിത്രം ചെയ്തപ്പോഴാണ് ഒരു പ്രേക്ഷകനെ സിനിമ ഇത്രത്തോളം സ്വാധീനിക്കുമോ എന്ന് മനസിലായത്.
ആ സിനിമ ചെയ്തു കഴിഞ്ഞ് ഞാന്‍ തന്നെ അത്രത്തോളം ക്യാമ്പസില്‍ പോയി അവരുടെ ഗെറ്റ്ടുഗദറിന് അവരുടെ പ്രധാന അതിഥിയായി ഇരുന്നിട്ടുണ്ട്. ആദ്യം വലിയ രീതിയില്‍ ആളുകയറാതിരുന്ന ക്ലാസ്മേറ്റ്സിനെ പിന്നീട് പ്രേക്ഷകര്‍ തന്നെ അവരുടെ ജനപ്രിയ ചിത്രമാക്കി മാറ്റുകയായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിജയ ചിത്രത്തെ കുറിച്ച് ലാല്‍ജോസ് മനസുതുറന്നത്.
അതേസമയം മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ലാല്‍ജോസ് ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. സിനിമ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം കരിയറില്‍ വലിയ വഴിത്തിരിവായി മാറി. ലാല്‍ജോസിന്റെ കരിയറില്‍ എറ്റവുമധികം ജനപ്രീതി നേടിയ സിനിമകളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ടസിനിമകളിലൊന്നാണ് ചിത്രം. ക്ലാസ്മേറ്റിലെ പാട്ടുകളും ഇന്നും കേള്‍ക്കുന്നവര്‍ ഏറെയാണ്.
അതേസമയം, പൃഥ്വിരാജിന്റെ കഥാപാത്രമായ സുകുമാരനായി താന്‍ മനസില്‍ കണ്ട തന്റെ പഴയ സുഹൃത്തിനെ കുറിച്ചും ലാല്‍ ജോസ് പറഞ്ഞിരുന്നു. ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ലാല്‍ ജോസിന്റെ സീനിയറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാനുമായിരുന്ന ഇ ചന്ദ്രബാബുവില്‍ നിന്നുമാണ് സുകു ഉണ്ടാകുന്നത്. ഈ ചിത്രം തന്റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയാണ്. സമ്പന്നമായ ക്യാമ്പസ് ഓര്‍മ്മകളില്‍ നിന്നുമാണ് ആ സിനിമ ചെയ്തത്. ചിത്രത്തിന്റെ കഥയ്ക്ക് ജീവിതവമുമായി ബന്ധമില്ലെങ്കിലും ഓരോ കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോഴും മനസില്‍ ഓരോ റോള്‍ മോഡല്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. തിരക്കഥയിലെ നായകനെ മനസില്‍ കാണുമ്പോള്‍ ഓര്‍മ്മ വന്നത് മുണ്ടും കോട്ടണ്‍ ഷര്‍ട്ടും ധരിച്ച് നടന്നിരുന്ന ചന്ദ്രബാബുവിനെയായിരുന്നുവെന്ന് ലാല്‍ജോസ് പറയുന്നു.
ആ ശരീരഭാഷയും ശൈലികളും വസ്ത്രധാരണവുമെക്കെയാണു പൃഥ്വിരാജിലേക്ക് പകര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍ ചന്ദ്രബാബുവിന്റെ സന്തതസഹചാരിയായിരുന്ന തോള്‍ സഞ്ചിയെ ഒഴിവാക്കിയെന്നും പകരം ഫയല്‍ കയ്യില്‍ ചുരുട്ടിപ്പിടിരിക്കുന്ന ശീലം സിനിമയിലെടുത്തുവെന്നും അദ്ദേഹം പറയുന്നു. അതേസമയം മുന്‍ നിയമസഭ സ്പീക്കര്‍ ആയ ശ്രീരാമകൃഷ്ണന്റെ ശൈലികളും സുകുവിലുണ്ടെന്നും അദ്ദേഹം പറയുന്നു. അക്കലാത്തെ കോളേജിലെ എസ്എഫ്ഐ നേതാവായിരുന്നു ശ്രീരാമകൃഷ്ണന്‍.
സുകു മാത്രമല്ല, നല്ലപാട്ടുകാരനായ മുരളി കൂടെ പഠിച്ചിരുന്ന ദിനേശനാണെന്നും അദ്ദേഹം പറയുന്നു. ദിനേശ് പിന്നീട് സിനിമയില്‍ പിന്നണി ഗായകനായി മാറുകയായിരുന്നു. വീട്ടില്‍ ഉറങ്ങികിടക്കുമ്പോള്‍ ഹൃദയാഘാതം വന്ന് മരിച്ച സുരേഷ് വത്സന്‍ എന്ന സീനിയറിന്റെ മരണം മുരളിയുടെ ദുരന്ത മരണമായി സിനിമയില്‍ ഭാഗമാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച സതീശന്‍ കഞ്ഞിക്കുഴി തിരക്കഥാകൃത്തായ ജയിംസ് ആല്‍ബര്‍ട്ടിന്റെ സഹപാഠിയാണെന്നും ലാല്‍ ജോസ് പറയുന്നു.