ഗൂഢാലോചന കേസില്‍ ദിലീപിന്റെ ഹര്‍ജിയിലെ സര്‍ക്കാര്‍ നിലപാട് വരും മുമ്പേ കാവ്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍

ദിലീപിന്റെ മുന്‍സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ അന്വേഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി അംഗീകരിച്ചുവെങ്കിലും പോലീസ് ഇപ്പോഴും ദിലീപിന്റെ പിന്നാലെ തന്നെയുണ്ട്. ശക്തമായ സാക്ഷി മൊഴികളും തെളിവുകളും ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

ഇതേതുടര്‍ന്ന് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് വീണ്ടും പരിഗണിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ദിലീപിന്റെ ഭാര്യ ആയതിനാല്‍ തന്നെ ദിലീപിന്റെ ഇടപാടുകളെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും കൂടുതല്‍ വിവരങ്ങളും മറ്റും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാവ്യയെ ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വധഗൂഢാലോചന കേസില്‍, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നുള്ള ആവശ്യം കോടതി തള്ളിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ദുരിദ്ദേശത്തോടെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസ് റദ്ദാക്കാന്‍ കഴിയില്ലെങ്കില്‍ അന്വേഷണം സിബിഐയിക്ക് കൈമാറണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെ തെളിവുണ്ടാക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാരനായ കേസില്‍ കേരള പോലീസ് സത്യസന്ധമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഒരുപക്ഷേ…, ഈ അന്വേഷണത്തിന് സ്റ്റേ ലഭിച്ചിരുന്നു എങ്കില്‍ കാവ്യയെ ചോദ്യം ചെയ്യുന്നത് തടയാമായിരുന്നു. എന്നാല്‍ അതുണ്ടാകാത്ത സാഹചര്യത്തില്‍ ഈ ചോദ്യം ചെയ്യലിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

കുറച്ച് നാളുകള്‍ക്ക് മുമ്പ് കാവ്യയെ നുണ പരിശോധനയ്ക്ക് വിധേയയാക്കുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. മുമ്പ് കാവ്യ മാധവന്റെ സ്ഥാപനത്തില്‍ കയറി പൊലീസ് പരിശോധന നടത്തുകയും സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കാവ്യയെയും അമ്മ ശ്യാമളയെയും സഹോദരന്‍ മിഥുനെയും ഭാര്യയെയും നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നും തനിക്ക് അറിയില്ല എന്നാണ് അന്ന് കാവ്യ നല്‍കിയ മൊഴി. വരും ദിവസങ്ങളില്‍ കേസിനെ കുറിച്ചുള്ള പല സത്യങ്ങളും മറ നീക്കി പുറത്ത് വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടിക്കെതിരെ ആക്രമണമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന കാറില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 നാണ് നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതിന് പിന്നാലെയാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് നിരവധിപേര്‍ പിടിയിലായി. ജൂലൈ 10 നാണ് കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാണിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഏതാനും നാളത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ പിന്നീട് ദിലീപിന് ജാമ്യം ലഭിക്കുകയായിരുന്നു.

Vijayasree Vijayasree :