കന്നട സിനിമയില്‍ വന്‍ മയക്കുമരുന്ന് റാക്കറ്റ്, വിവേക് ഒബ്രോയിയുടെ ബന്ധു ഉള്‍പ്പെടെ 15 താരങ്ങളിലേയ്ക്ക് അന്വേഷണം

നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണിയ്ക്കും രാഗിണി ദ്വിവേദിയ്ക്കുമെതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ കന്നട സിനിമയില്‍ വന്‍ മയക്കുമരുന്ന് റാക്കറ്റ് എന്ന് വിവരം. ബംഗളൂരു പൊലീസ് ഇക്കാര്യം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണം 15 താരങ്ങളിലേയ്ക്ക് കൂടി നീങ്ങുമെന്നും പൊലീസ് പറയുന്നു.

വിവേക് ഒബ്രോയിയുടെ ഭാര്യ സഹോദരന്‍ ആദിത്യ ആല്‍വയാണ് റാക്കറ്റിലെ പ്രധാന കണ്ണി. നടി സഞ്ജന ഗില്‍റാണി, രാഗിണി ദ്വേദി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ഫോറന്‍സിക് പരിശോധന ഫലവും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. മലയാളികളായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, തൃശൂര്‍ സ്വദേശി റീജേഷ് രവീന്ദ്രന്‍, ബംഗളൂരു സ്വദേശി ടി അനിക എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നിരുന്നത്.

ഇവര്‍ മൂന്ന് പേരും കന്നട സിനിമ മേഖല കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും മയക്കുമരുന്ന് ഉപയോഗിച്ചതായി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥിരീകരിച്ചത്.

പ്രതികളുടെ മുടികളാണ് പരിശോധനയ്ക്ക് അയച്ചത്. ഹെയര്‍ ഫോലികള്‍ ടെസ്റ്റ് അല്ലെങ്കില്‍ ഹെയര്‍ ഡ്രഗ് ടെസ്റ്റ് എന്നാണ് ഈ പരിശോധന അറിയപ്പെടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ലഹരിക്കേസില്‍ മുടി പരിശോധനയ്ക്ക് അയക്കുന്നത്.

ഉപയോഗം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാലും ലഹരിയുടെ സാന്നിധ്യം കണ്ടുപിടിക്കാനാകും എന്നതാണ് പരിശോധനയുടെ സവിശേഷത. 2020 സെപ്തംബറിലാണ് സഞ്ജനയെയും രാഗിണിയെയും പൊലീസ് അറസ്റ്റു ചെയ്തത്.

ഡിസംബറില്‍ സഞ്ജനയ്ക്കും 2021 ജനുവരിയില്‍ രാഗിണിക്കും ജാമ്യം ലഭിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ പ്രതികരിക്കാമെന്നും സഞ്ജന പ്രതികരിച്ചു.

Vijayasree Vijayasree :