തെമ്മാടികളെപ്പോലെ ഒരു ചെറിയ സംഘം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നു; മതത്തിന്റെ വിഷ മതില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയരുകയാണ്; പ്രതികരണവുമായി കമല്‍ഹാസനും ജാവേദ് അക്തറും

ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യുന്ന സംഭവാണ് ഹിജാബ് വിവാദം. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതേ കുറിച്ച് കമല്‍ഹാസന്റെയും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെയും അഭിപ്രായങ്ങളാണ് വൈറലാകുന്നത്.

മതത്തിന്റെ വിഷ മതില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയരുകയാണെന്നും പുരോഗമന ശക്തികള്‍ ജാഗ്രതയോടെ പെരുമാറണമെന്നും കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. താന്‍ ഹിജാബിനെ പിന്തുണയ്ക്കുന്ന വ്യക്തിയല്ലെന്നും എന്നാല്‍ തെമ്മാടികളെപ്പോലെ ഒരു ചെറിയ സംഘം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതിനെ അപലപിക്കുന്നുവെന്നും ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.

ഹിജാബ് വിഷയത്തില്‍ വിധി വരും വരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും കോടതി പറഞ്ഞു. ഹിജാബ് വിഷയത്തില്‍ അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കണമെന്നും കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചു.

ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും ഹര്‍ജിയില്‍ വാദം തുടരും. അത് കഴിഞ്ഞ് മാത്രമേ തീര്‍പ്പുണ്ടാവുകയുള്ളൂ. എത്രയും പെട്ടെന്ന് ഹര്‍ജി തീര്‍പ്പാക്കാനാണ് കര്‍ണാടക ഹൈക്കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ വിദ്യാര്‍ഥികളും രാഷ്ട്രീയ സംഘടനകളും സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു.

Vijayasree Vijayasree :