‘സിനിമയ്ക്കും, മാധ്യമങ്ങള്‍ക്കും, സാഹിത്യത്തിനും ഇന്ത്യയുടെ പ്രശസ്തമായ മൂന്ന് കുരങ്ങന്‍മാരാവാന്‍ കഴിയില്ല’; ഇത് ജനാധിപത്യത്തെ ഹനിക്കുന്ന നീച പ്രവൃത്തി!, സിനിമാറ്റോഗ്രാഫ് ആക്റ്റിനെതിരെ കമല്‍ ഹസന്‍

സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021നെതിരായുള്ള ക്യാംപെയിനിന്റെ ഭാഗമായി നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസനും. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ജനാധിപത്യത്തെ ഹനിക്കുന്ന നീച പ്രവൃത്തിയാണെന്നും ഈ ആക്റ്റിനെതിരെ ശബ്ദമുയര്‍ത്തണമെന്നും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമയ്ക്കും, മാധ്യമങ്ങള്‍ക്കും, സാഹിത്യത്തിനും ഇന്ത്യയുടെ പ്രശസ്തമായ മൂന്ന് കുരങ്ങന്‍മാരാവാന്‍ കഴിയില്ല. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള തിന്മയെ കാണുകയും അതിനെതിരെ സംസാരിക്കുകയുമാണ് ഏക പോംവഴി. ഇനിയെങ്കിലും പ്രവര്‍ത്തിക്കു, സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തു.’

അതേസമയം, സിനിമാട്ടോഗ്രാഫ് ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ കാലത്ത് ഇത്തരമൊരു കരട് മുന്നോട്ട് വെക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ തീര്‍ച്ചയായും സിനിമ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തില്‍ ഫെഫ്ക ഉള്‍പ്പടെയുള്ള സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കും. ഫെഫ്ക്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭേദഗതി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കാനൊരുങ്ങുകയാണ്. രാജ്യത്തെ വിവിധ സിനിമ മേഖലകളില്‍ നിന്നും ആക്റ്റിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായാണ് കേന്ദ്ര സര്‍ക്കാര്‍ സിനിമ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചത്. ഈ നിയമപ്രകാരം സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. ചട്ട വിരുദ്ധമായ എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ചതെങ്കില്‍ കൂടെ പ്രദര്‍ശനാനുമതി റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും.

കരട് രേഖ പൊതുജന അഭിപ്രായത്തിന് വെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നതിനും ബില്ലില്‍ തീരുമാനമുണ്ട്.

Vijayasree Vijayasree :