ഭീകരവാദം ആദ്യം സംഘപരിവാറിനെത്തേടിയായിരിക്കും എത്തുക എന്നു കരുതി സമാധാനിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്, ഹിന്ദുവിനും കൃസ്ത്യാനിക്കും മതേതരമുസല്‍മാനുമടക്കം എല്ലാ നല്ലമനുഷ്യരും ഒന്നിച്ചുനിന്ന് നേരിടേണ്ട വലിയ വിപത്താണ് ഭീകരവാദം എന്ന് കെ സുരേന്ദ്രന്‍

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത് ബോളിവുഡിലും രാഷ്ട്രീയത്തിലും ചര്‍ച്ചയായിരിക്കുന്ന ‘ദി കശ്മീര്‍ ഫയല്‍സ്’ മലയാളികള്‍ കണ്ടിരിക്കേണ്ട സിനിമയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താഴ് വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ, ദര്‍ശന്‍കുമാര്‍ അവതരിപ്പിച്ച കൃഷ്ണ പണ്ഡിറ്റെന്ന കഥാപാത്രത്തിന്റെ ചില വെളിപ്പെടുത്തലുകള്‍ പലര്‍ക്കും പുതിയ അറിവാണെന്ന് അദ്ദേഹം പറയുന്നു.

‘ആട്ടിയോടിപ്പിക്കപ്പട്ടവരില്‍ ബുദ്ധനും ജൈനനും സിഖും എന്തിനേറെ മോഡറേറ്റ് മുസ്‌ളീമും ഉണ്ടായിരുന്നുവെന്ന് ദര്‍ശന്‍കുമാര്‍ അവതരിപ്പിച്ച കൃഷ്ണ പണ്ഡിറ്റെന്ന കഥാപാത്രം വിശദീകരിക്കുമ്‌ബോള്‍, ഒരു പക്ഷെ അതു പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. ഈ ചലച്ചിത്രം കേരളത്തേയും പലതും ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന്, ആദ്യം അതിനെ എതിര്‍ക്കാന്‍ ജിഹാദികളോടൊപ്പം കോണ്‍ഗ്രസ്സും ഓടിയെത്തി എന്നതില്‍ നിന്നു തന്നെ വ്യക്തമായി വായിച്ചെടുക്കാം.

ഇത് മലയാളികളെല്ലാവരും കാണേണ്ട സിനിമയാണ്. ഭീകരവാദം ആദ്യം സംഘപരിവാറിനെത്തേടിയായിരിക്കും എത്തുക എന്നുകരുതി സമാധാനിക്കുന്നവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഹിന്ദുവിനും കൃസ്ത്യാനിക്കും മതേതരമുസല്‍മാനുമടക്കം എല്ലാ നല്ലമനുഷ്യരും ഒന്നിച്ചുനിന്ന് നേരിടേണ്ട വലിയ വിപത്താണ് ഭീകരവാദം. ഇന്നലെ കാശ്മീരില്‍ കണ്ടതു പലതും ഒളിഞ്ഞും തെളിഞ്ഞും ട്രയല്‍ റണ്ണായി കണ്‍മുന്നില്‍ കണ്ടുതുടങ്ങുന്ന വര്‍ത്തമാനകാലത്ത് ഈ സിനിമ മിസ്സ് ചെയ്യുന്നത് നല്ലതല്ല’,എന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കേരളത്തിലെ പല തീയേറ്ററുടമുകളും മടിക്കുന്നത് എന്തുകൊണ്ടാണെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യവും പുരോഗമനചിന്തയും സെലക്റ്റീവ് ആവുന്നതെന്തുകൊണ്ട് ആണെന്നും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകളെ ഭയപ്പെടുത്തുന്നത് എന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Vijayasree Vijayasree :