ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസ്; മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

കഴിഞ്ഞ ദിവസം പെട്രോള്‍ വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ റോഡ് ഉപരോധം നടന്‍ ജോജു ജോര്‍ജ് ചോദ്യം ചെയ്തത് ഏറെ വാര്‍ത്തയായിരുന്നു. ഇതിനിടെ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം കിട്ടി. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് ഒരാള്‍ 37,500 വീതം കെട്ടിവെക്കണം.

ഇതോടൊപ്പം 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. അതേ സമയം, രണ്ടാം പ്രതി ജോസഫിന്റെ ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ 12 ലേക്ക് മാറ്റി വെച്ചു. കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ഇത് തള്ളിയ കോടതി, നാശനഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. കാറിന്റെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്‌റെ ആഭിമുഖ്യത്തില്‍ ഇന്ന് മരട് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

എറണാകുളം ഡി സി സി യുടെ ആഭിമുഖ്യത്തില്‍ സംയടിപ്പിച്ച പ്രതിഷേധം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. നവംബര്‍ ഒന്നിന് നടന്ന കോണ്‍ഗ്രസിന്റെ ചക്ര സ്തംഭന സമരത്തിനിടെ ജോജു ജോര്‍ജ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ചെന്നാണ് ആക്ഷേപം.

Vijayasree Vijayasree :