ആദ്യം പരാതി പിന്‍വലിക്കേണ്ടതും ആദ്യം ഖേദം പ്രകടിപ്പിക്കേണ്ടതും ജോജു; ഒത്തുതീര്‍പ്പിനില്ലാതെ നിയമനടപടിയുമായി ജോജു ജോര്‍ജ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന, നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പായില്ല. ജോജു ജോര്‍ജ് ആദ്യം പരാതി പിന്‍വലിക്കട്ടെയെന്നും ജോജു നേരിട്ടെത്തി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പറയട്ടെയെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അന്ന് നടന്ന സംഭവങ്ങള്‍ക്ക് ആദ്യം ഖേദം പ്രകടിപ്പിക്കേണ്ടത് ജോജുവാണെന്നും മുഹമ്മദ് ഷിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ജോജു നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് ഇന്ന് ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന അഭിപ്രായം, മുഹമ്മദ് ഷിയാസ് പറഞ്ഞു.

പൊലീസ് നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭമുണ്ടാകും. ഇതുവരെ ചര്‍ച്ചകള്‍ക്കെത്തിയത് ജോജുവിന്റെ സുഹൃത്തുക്കളാണ്. ജോജു ഇത് വരെ നേരിട്ട് വന്നിട്ടില്ല. ഒത്തുതീര്‍പ്പ് നടത്തേണ്ടത് കോണ്‍ഗ്രസല്ല. ജോജുവിന്റെ ആളുകളാണ്. അന്ന് നടന്ന സംഭവങ്ങള്‍ക്ക് ആദ്യം ഖേദം പ്രകടിപ്പിക്കേണ്ടതും അവരാണ് എന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.

ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധം ജോജു ജോര്‍ജ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് നടന്റെ കാറിന്റെ പിന്‍ഭാഗത്തെ ചില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തകര്‍ത്തത്. കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമണിയടക്കം ഒന്‍പത് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

Vijayasree Vijayasree :