മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി എട്ടിന്റെ പണി കിട്ടി!, ശേഷം വന്ന ആ ഫോണ്‍ ഞെട്ടിച്ചു കളഞ്ഞു; നിരവധി പേരാണ് വിളിച്ച് ആശ്വസിപ്പിച്ചത്!, തുറന്ന് പറഞ്ഞ് ജിഷിന്‍ മോഹന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ജിഷിന്‍ മോഹന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജിഷിന്‍ വില്ലനായും സഹതാരമായും എല്ലാം പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പട്ടികയിലേയ്ക്ക് കയറിക്കൂടിയത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ജിഷിന്റെ ഓരോ പോസ്റ്റിനും കമന്റുകളുമായി എത്തുന്നത്.

ഈ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെതെഴുതിയ തുറന്ന കത്തിന്റെ പേരില്‍ ജിഷിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് സീരിയല്‍ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ തന്റെ കത്തിനെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും ജിഷിന്‍ മനസ് തുറക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. കത്തെഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും കത്തിന് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചുമെല്ലാം ജിഷിന്‍ വ്യക്തമാക്കുന്നുണ്ട്.

”ആളുകള്‍ കാണുന്നത് പോലെയല്ല നമ്മുടെ ജീവിതം. കാറും വീടുമൊക്കെയുണ്ടാകും. പക്ഷെ അതൊക്കെ ലോണ്‍ ആയിരിക്കും. ആദ്യത്തെ ലോക്ക്ഡൗണില്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. സ്വര്‍ണമൊക്കെ പണം വെക്കേണ്ടി വന്നു. രണ്ടാമത്തെ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ആകെ പെട്ടു. ശമ്പളക്കാരെ പോലെയല്ല, അവര്‍ പോയില്ലെങ്കിലും ശമ്പളം കിട്ടും. എല്ലാരും ബുദ്ധിമുട്ടിലാണ്. അങ്ങനെയിരിക്കെ ഒരാള്‍ ഫെയ്സ്ബുക്കിലൊരു സ്റ്റാറ്റസ് ഇട്ടത് കണ്ടു. പ്രിയപ്പെട്ട മുഖ്യമന്ത്രി വാനമ്പാടി സീരിയല്‍ കാണണം, ഷൂട്ടിംഗിന് അനുമതി കൊടുക്കണമെന്ന്. തമാശയായി ഇട്ടതായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കൊരു ഐഡിയ തോന്നുകയായിരുന്നു”.

ഫെയ്സ്ബുക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ഐഡി കിട്ടി. അങ്ങനെയൊരു കത്തെഴുതി അയച്ചു. അത് സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ അത് കയറിയങ്ങ് വൈറലായി. എന്റെ പോസ്റ്റില്‍ സീരിയലുമായി ബന്ധപ്പെട്ട എല്ലാവരേയും കുറിച്ച് പറഞ്ഞിരുന്നു. പക്ഷെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജിഷിന്‍ മോഹന് ജീവിക്കാന്‍ ഗതിയില്ല, ജിഷിന്‍ മോഹന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു എന്ന തലക്കെട്ടോടെ വാര്‍ത്ത കൊടുത്തത്. ഈ തലക്കെട്ടാണ് മിക്കവരും വായിച്ചതെന്നും ജിഷിന്‍ പറയുന്നു

”ഇതിനിടെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരദയെ വിളിച്ചു. മോളെ വിഷമിക്കരുത്, നിങ്ങള്‍ ആരും കടുംകൈ ഒന്നും ചെയ്യരുത്, ഇത് ജീവിതത്തിന്റെ ഒരു ഘട്ടമാണെന്നൊക്കെ പറഞ്ഞു. എന്താ ചേട്ടാ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നൊക്കെ കണ്ടല്ലോ എന്നാണ് പറഞ്ഞത്. ഈ വാര്‍ത്തകളുടെ കീഴില്‍ ഒരുപാട് മോശം കമന്റുകളുമുണ്ടായിരുന്നു. നിനക്ക് മാത്രം ജീവിച്ചാല്‍ മതിയോ? നീ എന്താണ് ബാക്കിയുള്ളവരെക്കുറിച്ച് ആലോചിക്കാത്തത്? നിനക്കൊക്കെ തിന്നിട്ട് എല്ലിന്റെ ഇടയില്‍ കുത്തിയിട്ടാണ് എന്നൊക്കെ”.

അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം തലക്കെട്ട് കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്. പക്ഷെ അത് കാണുമ്പോള്‍ നമുക്കൊരു വിഷമം. പക്ഷെ അത് വൈറല്‍ ആയത് കൊണ്ടൊരു കാര്യമുണ്ടായി. എനിക്കൊരു ദിവസം ഒരു കോള്‍ വന്നു. ഒരു ഡോക്ടറുടേത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇളവൊക്കെ കൊടുക്കുന്നത്. നിങ്ങളുടെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടു. നിങ്ങളതൊരു അപേക്ഷയായിട്ട് അയച്ച് തരാന്‍ പറഞ്ഞു. ഞാന്‍ അയച്ചു കൊടുത്തു. സംവിധായകന്‍ ആദിത്യന്‍ സര്‍ ടെക്നീഷ്യന്‍ മാരുടെ ഭാഗത്തു നിന്നുമൊരു അപേക്ഷയും അയച്ചുവെന്നും താരം പറയുന്നു.

അത് അവര്‍ ഒരു കമ്മിറ്റിയ്ക്ക് മുമ്പാകെ വച്ചു. ഇത് അപ്രൂവല്‍ ആകുമെന്നൊക്കെ പറഞ്ഞു. അപ്പോഴാണ് വേറെയൊരു ഷൂട്ട് നടത്തിയതിന്റെ ഒരു പ്രശ്നം ഉണ്ടാകുന്നത്. അങ്ങനെ വന്നപ്പോള്‍ മൊത്തത്തില്‍ ഡൗണ്‍ ആയി. അവര്‍ക്ക് എന്തെങ്കിലും പെന്‍ഡിംഗ് ഉണ്ടാകും എന്നൊക്കെ പറഞ്ഞു നോക്കി. ആ ഒരു രണ്ട് മൂന്ന് മാസത്തിനുള്ളില്‍ എന്ത് തീരുമാനം വന്നാലും ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാകുമായിരുന്നുവെന്നൊക്കെ അദ്ദേഹം പറഞ്ഞു.

ഇത്രയും വൈറലായത് കൊണ്ട് അങ്ങനെയൊരു കാര്യം നടന്നു. ഈ കത്ത് ഇടുന്നതിന് കുറച്ച് ദിവസം മുമ്പാണ് ഭാര്യ ഒരു കാര്‍ വാങ്ങിയതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടുന്നത്. ഇതിന് താഴെയാണ് എന്റെ പോസ്റ്റ്. പിന്നെ നാട്ടുകാരെ പറഞ്ഞിട്ട് കാര്യമുണ്ടോ? നമ്മള്‍ അറിയുന്നുണ്ടോ വീണ്ടും ലോക്ക്ഡൗണ്‍ വരുമെന്ന്. ഓരോ മാസവും വര്‍ക്ക് ഉണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നമ്മള്‍ പ്ലാന്‍ ചെയ്യുക. ഓരോ ആഗ്രഹങ്ങളല്ലേ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ജിഷിന്‍ പറയുന്നു.

Vijayasree Vijayasree :