ജാവേദ് അക്തറിന് കാരണം കാണിക്കല്‍ നോട്ടീസ്; നടപടി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടകേസിനെ തുടര്‍ന്ന്, നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത് ഒരു കോടി രൂപ

മുതിര്‍ന്ന ഗാനരചയ്താവ് ജാവേദ് അക്തറിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് താനെ കോടതി. താലിബാനും ആര്‍എസ്എസും ഒരുപോലെയെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് കോടതി നോട്ടീസ് അയച്ചത്. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്-ജോയിന്റ് സിവില്‍ ജഡ്ജ് ജാവേദ് അക്തറിനോട് നവംബര്‍ 12ന് കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടകേസിനെ തുടര്‍ന്നാണ് നടപടി. ജാവേദ് അക്തര്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നാണ് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിത്യ മിശ്ര വാദിച്ചത്. മാനനഷ്ടത്തിന് ഒരു കോടി രൂപയാണ് അദ്ദേഹത്തില്‍ നിന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിവേക് ചാമ്പനീകര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

‘താലിബാന്റെ സമീപനം പ്രാകൃതമാണ്. അവരുടെ പ്രവൃത്തികള്‍ നിന്ദ്യമാണ്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്നുപറയുന്ന താലിബാനെപ്പോലെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന ചിലരുണ്ട്.

താലിബാനെ പിന്തുണക്കുന്നവരുടെയും ആര്‍.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്രംഗ്ദളിനെയും പിന്തുണക്കുന്നവരുടെയും ചിന്താഗതി ഒന്നുതന്നെയാണ്’ എന്നാണ് അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തില്‍ ജാവേദ് അക്തര്‍ നടത്തിയ പരാമര്‍ശം.

Vijayasree Vijayasree :