15 തിയേറ്ററുകളിലായി 173 ചിത്രങ്ങള്‍, ഏഴ് പാക്കേജുകളായി ഐഎഫ്എഫ്‌കെ; ആവേശത്തില്‍ സിനിമാ ആസ്വാദകര്‍

26 ആമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഈ മാസം 18 ന് തലസ്ഥാനനഗരിയില്‍ തിരി തെളിയും. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍, 15 തിയേറ്ററുകളിലായി 173 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇത്തവണ പതിനായിരത്തോളം പ്രതിനിധികള്‍ക്ക് മേളയില്‍ പ്രവേശനം അനുവദിക്കും.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം, ഇത് ആദ്യമായാണ് തിയറ്ററുകളില്‍ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉള്‍പ്പെടെ ഏഴ് പാക്കേജുകള്‍ മേളയില്‍ ഉള്‍പ്പെടുന്നു.

സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം തുറന്നുകാട്ടുന്ന, ‘ഫിലിംസ് ഫ്രം കോണ്‍ഫ്‌ലിക്റ്റ്’ എന്ന പാക്കേജാണ് ഇത്തവണ മേളയിലെ പ്രധാന ആകര്‍ഷണം. ആഭ്യന്തര സംഘര്‍ഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Vijayasree Vijayasree :