തിയേറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്, ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചില കാര്യങ്ങള്‍ മുന്നോട്ട് വെയ്ക്കുമെന്ന് ഇടവേള ബാബു

കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് പിടിമുറുക്കിയതോടെ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നാളെ വിളിച്ചിരിക്കുന്ന യോഗത്തില്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുമെന്ന് അറിയിച്ചിരിക്കുകയാണ് താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

തിയേറ്റര്‍ ഉടമകള്‍ക്ക് കെഎസ്ഇബി ഫിക്സഡ് ചാര്‍ജില്‍ ഇളവ് നല്‍കണമെന്നും ഇരട്ട നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെടും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ തിയേറ്ററില്‍ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയില്‍ താരസംഘടനയ്ക്ക് ആശങ്കയുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായത്തോട് വിയോജിപ്പിച്ചില്ല. പക്ഷെ സാഹചര്യങ്ങള്‍ മറ്റൊന്നാണ്. തിയേറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്. ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണമെന്നും ഇടവേള ബാബു പറഞ്ഞു.

അതേസമയം, ഈ മാസം 25 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 25നു അടച്ച തിയേറ്ററുകള്‍ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം 50 ശതമാനം സീറ്റില്‍ മാത്രം പ്രവേശനമനുവദിച്ചാല്‍ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ച് മരക്കാര്‍, ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ നേരത്തെ റിലീസില്‍ നിന്ന് പിന്മാറിയിരുന്നു.

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറാണ്. ഈ മാസം 29നാണ് ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജ്, ഷീലു എബ്രഹാം, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മിക്കുന്നത്.

Vijayasree Vijayasree :