‘തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം’; കുറിപ്പുമായി നടന്‍ ഹരീഷ് പേരടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സത്രീധനവും, സ്ത്രീധന പീഡന മരണങ്ങളും. കൊല്ലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തിന് പിന്നാലെ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അതിന്റെ ഞെട്ടലിലാണ് മലയാളികള്‍.

ഈ വിഷയത്തല്‍ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ തന്റെ വിവാഹക്കാലവും ജീവിതവും ഓര്‍മപ്പെടുത്തി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

‘1993 ഡിസംബര്‍ 3 ന് രാവിലെ ബിന്ദു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ എന്റെ കൈയ്യില്‍ വിവാഹ എഗ്രിമെന്റ് എഴുതാന്‍ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു…പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും..തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം…

ജീവിക്കാന്‍ ധൈര്യമാണ് വേണ്ടത്…അതുണ്ടെങ്കില്‍ ജീവിതം തന്നെ പിന്നാലെ വരും…ഇന്നലെ ഞങ്ങളുടെ ‘കലാനിധി’ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്ന ദിവസമായിരുന്നു…എന്നോട് അഭിപ്രായ വിത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി, മത, രാഷ്ട്രിയ വിത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്.’ എന്നാണ് അദ്ദേഹം കുറിച്ചത്.

വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കാന്‍ കഴിഞ്ഞ താരമാണ് ഹരീഷ് പേരടി. ഇപ്പോഴും സിനിമയിലും സോഷ്യല്‍ മീഡിയയിലും എല്ലാം സജാവമായി നില്‍ക്കുന്ന് ഹരീഷ് പേരടി സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്താറുണ്ട്. അദ്ദേഹം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

Vijayasree Vijayasree :