ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്, സീരിയലുകള്‍ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാന്‍ കണ്ടിട്ടുണ്ട്, ഇതൊക്കെ വെറും ജാഡ; മികച്ച സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ച് നടന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഹരീഷ് പേരടി. സമകാലിക വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്താറുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.

കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മികച്ച ടെലി സീരിയലിനുള്ള പുരസ്‌കാരം നല്‍കേണ്ടെന്നായിരുന്നു ജൂറിയുടെ തീരുമാനം. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിയ്ക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ജൂറി അതില്‍ കടുത്ത ആശങ്കയും രേഖപ്പെടുത്തി.

വീടുകളില്‍ കുടുംബാഗങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പ്രോഗ്രാമുകളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും ടെലിവിഷന്‍ അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ നിലവാരമുള്ള എന്‍ട്രികള്‍ ഇല്ലാത്തതിനാല്‍ മികച്ച സീരിയലിനുള്ള അവാര്‍ഡുകള്‍ ഇത്തവണ ഇല്ലെന്നുപറഞ്ഞ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

ഹരീഷ് പേരടിയുടെ കുറിപ്പ്

‘ഈ നില്‍ക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാല്‍ 7 മണി മുതല്‍ 9 മണി വരെ സീരിയലുകള്‍ ഓടിക്കൊണ്ടിരിക്കുകയായിരിക്കും. അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സീരിയലുകള്‍ കണ്ടുകൊണ്ടിരിക്കുകയായിരിക്കും. ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്. നിങ്ങളുടെ മുന്നില്‍ വന്ന സിരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്. അല്ലാതെ നിലവാരം പരിശോധിക്കാനല്ല.

അതിന് വേറെ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കും. പറഞ്ഞ പണിയെടുത്താല്‍ പോരെ. അല്ലെങ്കില്‍ നിങ്ങളുടെയൊക്കെ കഥകള്‍ക്കും സിനിമകള്‍ക്കും ഭയങ്കര നിലവാരമല്ലെ? നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം ബലാല്‍സംഗങ്ങളും രാഷ്ട്രിയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്.

കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറൊസാവയുടെ സിനിമയുടെ നിലവാരമുണ്ടോ, കേരളത്തിലെ കഥകള്‍ വിലയിരുത്തുമ്പോള്‍ പൗലോ കൊയ്‌ലോയുടെ നിലവാരമുണ്ടോ, എന്ന് നോക്കിയിട്ടലല്ലോ നിങ്ങള്‍ക്കൊന്നും പലപ്പോഴായി അവാര്‍ഡുകള്‍ തന്നത്. പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റര്‍ ഓട്ടത്തിന് പി ടി ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല. അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവര്‍ണ്ണര്‍ക്ക് പുച്ഛമായ, എല്ലാവരും പരിഹസിക്കുന്ന കലയിലെ അവര്‍ണ്ണരായ സീരിയല്‍ കലാകാരന്‍മാരെ വിലയിരുത്താന്‍ ഒരു യോഗ്യതയൂമില്ല.

എന്റെ വീട്ടില്‍ സീരിയലുകള്‍ കാണാറുണ്ട്. ഞാന്‍ സീരിയലുകളില്‍ അഭിനയിച്ച് കുറേക്കാലം കുടുംബം പോറ്റിയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ ഉറക്കെ പറയാറുണ്ട്. സീരിയലുകള്‍ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാന്‍ കണ്ടിട്ടുമുണ്ട്. ഇതൊക്കെ വെറും ജാഡ. അത്രയേയുള്ളൂ.’

Vijayasree Vijayasree :