ആ നടന്‍ തന്നെ ചെയ്യേണ്ട കഥാപാത്രം, അതിനായി സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം; ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തിന്റെ ഓര്‍മ്മകളുമായി സംവിധായകന്‍ സിദ്ദിഖ്

നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. 1991-ല്‍പുറത്തിറങ്ങിയ ‘ഗോഡ്ഫാദര്‍’ എന്ന ചിത്രം എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോഴിതാ ആ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. ഒരു മാഗസീനില്‍ എഴുതിയ പംക്തിയിലാണ് സിദ്ദിഖ് ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്.

‘തൊണ്ണൂറുകളില്‍ കല്യാണ പ്രായം കഴിഞ്ഞു വീട്ടിലിരിക്കുന്ന പെണ്‍കുട്ടികള്‍ പല വീടുകളിലുമുണ്ടായിരുന്നു. ഞങ്ങള്‍ ഇതിന്റെ ഓപ്പോസിറ്റ് വേര്‍ഷന്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. പുര നിറഞ്ഞു നില്‍ക്കുന്ന ആണ്‍മക്കളുള്ള വീട്. അവര്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം ആലോചിച്ചു.

അങ്ങനെ മക്കളെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്ത അച്ഛനെ കിട്ടി. കാഴ്ചയില്‍ ദുര്‍ബലനും പ്രവൃത്തിയില്‍ പരുക്കനുമായ ഒരാള്‍. മൂത്തമകന്‍ തിലകന്‍ ചേട്ടനാണെന്ന് ഉറപ്പിച്ചു. പക്ഷേ തിലകന്‍ ചേട്ടന്റെ അച്ഛന്റെ റോളിലേക്ക് ആരെയും കിട്ടിയില്ല. അപ്പോഴാണ് എന്‍എന്‍ പിള്ള സാറിന്റെ മുഖം മനസ്സിലേക്ക് വരുന്നത്. സാര്‍ സമ്മതിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അദ്ദേഹം ഭാര്യ മരിച്ച വേദനയില്‍ ഇരിക്കുന്ന സമയം ആയിരുന്നു അത്.

ഒടുവില്‍ കുട്ടനെ (ആക്ടര്‍ വിജയരാഘവന്‍) വിളിച്ചു കാര്യം പറഞ്ഞു. ‘കുട്ടന്‍ കഥ കേള്‍ക്കണം, എന്നിട്ട് അച്ഛന്‍ ചെയ്യേണ്ട വേഷമാണെന്ന് തോന്നിയാല്‍ മാത്രം അച്ഛനോട് പറയണം’. കുട്ടന്‍ കഥ കേട്ടു പറഞ്ഞു. ‘ഇതെന്തായാലും അച്ഛന്‍ ചെയ്യണം. സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു’. ഇടയ്ക്ക് ഞങ്ങള്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഉത്തരം.

പെട്ടെന്നൊരു ദിവസം ഞങ്ങളെ സന്തോഷിപ്പിച്ചു കൊണ്ട് കുട്ടന്റെ ഫോണ്‍ വരുന്നു. ‘അച്ഛന്‍ കഥ കേള്‍ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. നാളെ വീട്ടിലേക്ക് എത്തണം’ എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് എന്‍എന്‍ പിള്ള സാര്‍ ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തിലെത്തുന്നതെന്നും സിദ്ദിഖ് പറയുന്നു.

Vijayasree Vijayasree :