റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ജോലി തുടരും; നടനും സംവിധായകനും നിര്‍മാതാവുമായ ഷോണ്‍ പെന്‍ യുക്രൈനില്‍

റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ജോലി തുടരാനായി നടനും സംവിധായകനും നിര്‍മാതാവുമായ ഷോണ്‍ പെന്‍ യുക്രൈനില്‍. ഡെപ്യൂട്ടി പ്രധാനമന്ത്രി ഇര്‍യാന വെരേഷ്ചുകിനൊപ്പം കൂടിക്കാഴ്ച നടത്തിയ ഷോണ്‍ പെന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റിന്റെ ഓഫിസാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇത് വ്യക്തമാക്കിയത്.

റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് സൈനികരോടും അധികൃതരോടും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. വിദേശ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഇല്ലാതെ പോയ ധൈര്യമാണ് ഷോണ്‍ പെന്‍ കാണിക്കുന്നത്. സംവിധായകന്‍ കീവിലേക്ക് വന്നത് യുക്രൈനില്‍ നിലവില്‍ നടക്കുന്ന പരിപാടികളെല്ലാം റെക്കോര്‍ഡ് ചെയ്യുന്നതിനാണ്. ഞങ്ങളുടെ നാട്ടിലേക്കുള്ള റഷ്യയുടെ അധിനിവേശത്തിലെ സത്യം ലോകത്തോട് പറയാന്‍ എന്നും പ്രസിഡന്റിന്റെ ഓഫിസ് കുറിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി ഷോണ്‍ പെന്‍ യുക്രൈനിലുണ്ട്. വൈസ് സ്റ്റുഡിയോസാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. ഉക്രൈനിയന്‍ ആര്‍മ്ഡ് ഫോഴ്‌സിന്റെ ഫ്രണ്ട്‌ലൈന്‍ സന്ദര്‍ശിച്ച ഷോണ്‍ പെന്നിന്റെ ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു.

രണ്ടു തവണ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഷോണ്‍ പെന്‍ യുദ്ധവിരുദ്ധ കാമ്ബയിനുകളില്‍ സജീവമാണ്. 2010 ല്‍ ഹെയ്റ്റിയിലുണ്ടായ ഭൂകമ്ബത്തില്‍ ദുരന്തഭൂമിയിലെത്തി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ഡോണ്‍ ഹാര്‍ഡി സംവിധാനം ചെയ്ത സിറ്റിസണ്‍ പെന്‍ എന്ന ഡോക്യുമെന്ററിയില്‍ അഭിനയിക്കുകയും ചെയ്തു.

Vijayasree Vijayasree :