അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും തെളിയിക്കാന്‍ കഴിഞ്ഞാല്‍ മദ്യരാജാവ് മണിച്ചന് വിധിച്ച അതേ വിധിയാണ് ദിലീപിനെയും കാത്തിരിക്കുന്നത്; ഇനിയെല്ലാം ദിലീപിന്റെ ‘വിധി’

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കാതെ ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം അനുവദിക്കാനോ തള്ളാനോ കോടതി തയ്യാറായില്ല. എന്നാല്‍ ഹര്‍ജിക്കാരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ഹൈക്കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. രാവിലെ 10 30 ന് തുടങ്ങിയ വാദം ഉച്ചയ്ക്ക് ഭക്ഷണത്തിന് നിര്‍ത്തിയ സമയം ഉള്‍പ്പെടെ ആറ് മണിക്കൂറോളമാണ് നീണ്ടത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് കോടതി പരിഗണിച്ചത്. പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്. ഓണ്‍ലൈന്‍ സിറ്റിങ് ഒഴിവാക്കി കോടതിമുറിയില്‍ നേരിട്ടാണ് വാദം നടന്നത്.

ഇന്ന് മുതല്‍ ബുധനാഴ്ച വരെ, വിഷയം കോടതി പരിഗണിക്കില്ല. ഈ ദിവസങ്ങളില്‍ എല്ലാ ഹരജിക്കാരെയും രാവിലെ മുതല്‍ രാത്രി 8 മണി വരെ അല്ലെങ്കില്‍ സമയ നിബന്ധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജറാവട്ടെ. വ്യാഴാഴ്ച പ്രോസിക്യൂഷന്‍ കോടതിയില്‍ കേസിന്റെ കൂടുതല്‍ കാര്യങ്ങള്‍ പറയട്ടെ എന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജറാവാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി ചൊവ്വാഴ്ച അറിയിക്കണം.

വ്യാഴാഴ്ച നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഹര്‍ജിയിലെ അന്തിമ തീരുമാനം. അന്ന് സൂര്യന്‍ കീഴിലുള്ള ഏത് വ്യവസ്ഥയും നിര്‍ദേശിക്കാം. അത് കുറ്റാരോപിതര്‍ക്ക് മേല്‍ ചുമത്തുമെന്നും കോടതി വ്യക്തമാക്കുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ച ദിലീപിന്റെ അഭിഭാഷകന്‍ പക്ഷേ കസ്റ്റഡിയില്‍ വിടരുത് എന്നും ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ കിട്ടിയാല്‍ പ്രതികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പു നല്‍കാമെന്നായിന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇതിന് മറുപടിയായി കോടതിയെ അറിയിച്ചത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ വേണ്ടി ഗൂഢാലോചന നടത്തിയെന്ന ഗുരുതര വകുപ്പിട്ടാണ് ക്രൈം ബ്രാഞ്ച് ദിലീപിനെ പൂട്ടിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും തെളിയിക്കാന്‍ കഴിഞ്ഞാല്‍ മദ്യരാജാവ് മണിച്ചന് വിധിച്ച അതേ വിധിയാണ് ദിലീപിനെയും കാത്തിരിക്കുന്നത്. സമാന വകുപ്പുകള്‍ തന്നെയാണ് ഇപ്പോള്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നതും.

കല്ലുവാതിക്കല്‍ വിഷമദ്യ ദുരന്തത്തിലെ മുഖ്യപ്രതിയായിരുന്ന മണിച്ചനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഐജി സിബി മാത്യുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്. ജയിലിലായിരുന്നു മണിച്ചന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നത്. ഇതിന് തക്കതായ ശിക്ഷയും മണിച്ചന് ലഭിച്ചിരുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഒരു കൊലക്കേസ് പ്രതിയായിരുന്നു ഈ വിവരം പോലീസിനെ രഹസ്യമായി അറിയിച്ചിരുന്നത്. കല്ലുവാതിക്കല്‍ വിഷമദ്യ ദുരന്തത്തില്‍ തനിക്കെതിരെ പോലീസ് എടുത്ത നടപടിയുടെ വൈരാഗ്യമായിരുന്നു മണിച്ചന്റെ ഗൂഢാലോചനയ്ക്കുള്ള പ്രധാന കാരണം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനൊടുവില്‍ നാല് വര്‍ഷമാണ് മണിച്ചന്‍ ജയിലില്‍ കിടന്നത്. ഇപ്പോള്‍ ദിലീപിന്റെ കാര്യത്തിലും ചുമത്തിയിരിക്കുന്നത് ഈ വകുപ്പുകള്‍ പ്രകാരമാണ്. ദിലീപിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടിരിക്കുന്നു.

Vijayasree Vijayasree :