‘ഏട്ടന്‍ വിചാരിച്ചാല്‍ നിന്നെയും കുടുംബത്തെയും തീര്‍ത്തു കളയും’, ‘ദിലീപേട്ടനെതിരെ മിണ്ടിയാല്‍ നീയൊന്നും അധികകാലം ജീവിക്കില്ല’; കൊലവിളികളുമായി ദിലീപ് ഫാന്‍സ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ഓരോ ദിവസവും പുറത്തെത്തുന്ന വിവരങ്ങള്‍ മലയാളി പ്രക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാര്‍ മുതല്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ വരെ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പല തെളിവുകളും പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ
നടന്‍ ദിലീപിനെതിരായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളില്‍ ഫാന്‍സ് അസോസിയേഷന്‍ നേതൃത്വത്തിന്റെ സൈബര്‍ആക്രമണം നടക്കുന്നു.

കൊലവിളിയും ഭീഷണിയും അസഭ്യങ്ങളുമാണ് ദിലീപ് അനുകൂലികള്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തുന്നത്. ‘ദിലീപേട്ടനെതിരെ മിണ്ടിയാല്‍ നീയൊന്നും അധികകാലം ജീവിക്കില്ല’, ‘ഏട്ടന്റെ സ്വാധീനം അറിയാത്തവര്‍ കേരളത്തില്‍ ഇല്ല’, ‘ഏട്ടന്‍ വിചാരിച്ചാല്‍ നിന്നെയും കുടുംബത്തെയും തീര്‍ത്തു കളയും’ തുടങ്ങിയ തരത്തിലാണ് സോഷ്യല്‍മീഡിയ കമന്റുകള്‍. ഇവരില്‍ ഭൂരിഭാഗം പേരുടെയും ടൈംലൈനില്‍ ദിലീപിനെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ്.

ദിലീപിനെതിരെ രംഗത്ത് വന്നവരെയും ഡബ്ല്യൂസിസി അംഗങ്ങളെയും മോശക്കാരാക്കിയുള്ള പരാമര്‍ശങ്ങളും ഇവരുടെ ടൈംലൈനില്‍ നിറഞ്ഞുനില്‍ക്കുന്നു. ആക്രമിക്കപ്പെട്ട നടിയെയും അവരെ പിന്തുണയ്ക്കുന്ന നടിമാരെയും മോശക്കാരിയാക്കി ചിത്രീകരിച്ചും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തുന്നുണ്ട്. ദിലീപ് ഫാന്‍ അസോസിയേഷന്‍, ദിലീപ് ഫാന്‍സ് ക്ലബ്, ദിലീപ് ഗേള്‍സ് ഫാന്‍സ് ക്ലബ്, ദിലീപേട്ടന്‍സ് ചങ്ക്സ്, ഏട്ടന്‍സ് ഗ്രൂപ്പ് തുടങ്ങിയ നിരവധി ഗ്രൂപ്പുകള്‍ വഴിയും ദിലീപ് അനുകൂലികള്‍ മോശം പ്രചരണങ്ങളാണ് നടത്തുന്നത്.

ദിലീപിനെ അനുകൂലിച്ചും എതിരെ സംസാരിക്കുന്നവരെ നേരിടാനുമായി കൊച്ചിയില്‍ വന്‍ സൈബര്‍ ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര മുമ്പ് പറഞ്ഞിരുന്നു. പാകിസ്ഥാന്‍ ഐപി അഡ്രസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം കാണിക്കുന്നതെന്നാണ് ബൈജു പറഞ്ഞത്.

കൊച്ചിയില്‍ ഒരു സൈബര്‍ ഗുണ്ടാ വിംഗുണ്ട്. ദിലീപിന്റെ പിആര്‍ വര്‍ക്ക് ചെയ്യുന്നതും അവരാണ്. ദിലീപിനെ നല്ലവനാക്കി കാണിച്ച് കേസ് വഴി തിരിച്ചു വിടാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ബൈജു പറഞ്ഞിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ക്കെതിരെ ഇവര്‍ വ്യാജപ്രചരണം നടത്താറുണ്ടെന്നും ബൈജു ആരോപിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ മോശമാണെന്ന് പറയും, ദിലീപിന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സൂപ്പറെന്ന് പറയും. ഇതാണ് ഇവരുടെ രീതിയെന്നു ബൈജു പറഞ്ഞു.

അത്മാത്രമല്ല, എറണാകുളത്ത് ദിലീപ് ഫാന്‍സ് എന്ന പേരില്‍ കുറെ ഗുണ്ടകള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്. ദിലീപിനെതിരെ വരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ കൊച്ചിയില്‍ എത്തി യോഗം ചേര്‍ന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ബൈജു പൗലോസിനും ഇക്കാര്യം അറിയാം’ എന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവുകളുമായി എത്തിയ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം ഒരു ഓഡിയോയും പുറത്ത് വിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് ദിലീപ് സഹോദരന്‍ അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണ’മെന്ന് ദിലീപ് അനൂപിനോട് പറയുന്നതിന്റെ ശബ്ദ രേഖയാണ് ഇത്. ‘ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെ’ന്നും ദിലീപ് ഓഡിയോയില്‍ പറയുന്നു.

ഇതിന് മറുപടിയായി ‘ഒരു റെക്കോര്‍ഡും ഉണ്ടാക്കരുത്,ഫോണ്‍ ഉപയോഗിക്കരുതെ’ന്ന് അനൂപ് ദിലീപിന് മറുപടിയായി പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബര്‍ 15ന് ഉള്ളതാണെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.

Vijayasree Vijayasree :