ഒരിക്കല്‍ മണിയുടെ അനിയനെ കൊല്ലാന്‍ ശ്രമിച്ചെന്ന് പറഞ്ഞു, ഇപ്പോള്‍ ആരോ മരിച്ചത് താന്‍ കൊന്നതാണെന്നാണ് പറയുന്നു; നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ താന്‍ കണ്ടു എന്ന വാദം തെറ്റ്; ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ദിലീപിനെതിരെ വീണ്ടും പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയാണ്. ഇതിനിടെ വീണ്ടും ദിലീപിനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്.

വ്യാഴാഴ്ചയും ദിലീപിന്റെ മുന്‍ജാമ്യ ഹര്‍ജി പരിഗണിക്കാതെ വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ പ്രതികള്‍ക്ക് അനുകൂലമാണ് കോടതിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു. ആരോപണങ്ങള്‍ പലതും കെട്ടുകഥകളാണ്. മാധ്യമങ്ങള്‍ തന്നെ നശിപ്പിക്കുകയാണ്. ഒരിക്കല്‍ മണിയുടെ അനിയനെ കൊല്ലാന്‍ ശ്രമിച്ചെന്ന് പറഞ്ഞു. ഇപ്പോള്‍ ആരോ മരിച്ചത് താന്‍ കൊന്നതാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്ന് ദിലീപ് വാദിച്ചു. മാധ്യമ വാര്‍ത്തകളെ ഗൗനിക്കാറില്ലെന്നാണ് കോടതി ദിലീപിന്റെ ഈ വാദത്തോട് പ്രതികരിച്ചത്.

ഇപ്പോള്‍ എന്ത് കുറ്റവും ദിലീപിന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്ന വാദം. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്കെതിരെ സജി നന്ത്യാട്ട് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. നടന്‍ ജയന്റെ മരണത്തിലും മോനിഷയുടെയും സില്‍ക്ക് സ്മിതയുടെയും മരണത്തിലും ദിലീപിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കപ്പെടണമെന്നാണ് അദ്ദേഹം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ പറഞ്ഞത്.

അതേസമയം, ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്ന ആരോപണം ഉയരുന്നുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഇത്തരമൊരു പരാമര്‍ശം. ദിലീപിന് പ്രത്യേക പരിഗണന എന്ന ആരോപണത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സമാനമായ കാര്യം മറ്റു പ്രതികളും ആവശ്യപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു. കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.

ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എഡിജിപി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാര്‍ പറയാത്ത പല കാര്യങ്ങളും എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല, സംഭാഷണം റെക്കോര്‍ഡ് ചെയ്തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.

നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ താന്‍ കണ്ടു എന്ന വാദം തെറ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.

Vijayasree Vijayasree :