ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം തന്റെ കൈയിലുണ്ട്.., അതില്‍ പറയുന്നതിങ്ങനെ; ദിലീപ് പുറത്ത് വിട്ട ഓഡിയോ ക്ലിപ്പില്‍ പ്രതികരണവുമായി ബാലചന്ദ്രകുമാര്‍

ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കഴിഞ്ഞ ദിവസം ഒരു ഓഡിയോ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം തന്റെ കൈയിലുണ്ടെന്നും ഉടന്‍ പുറത്ത് വിടുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

നമസ്‌കാരം സര്‍, ബാലുവാണ്. കാര്യങ്ങളൊന്നും വലിച്ചു നീട്ടുന്നില്ല. എല്ലാം നേരത്തേ സംസാരിച്ചിട്ടുണ്ടല്ലോ. എന്റെ ഈ വോയിസ് ക്ലിപ് സാറിനെ ഭീഷണിപ്പെടുത്താനോ, വിഷമിപ്പിക്കാനോ, അല്ലെങ്കില്‍ മറ്റു ദുരുദ്ദേശ്യപരമോ അല്ല. ഈ ക്ലിപ് മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ഒന്നും വേണ്ട. ഇന്നലെ സാജിദിനെ വിളിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചത്. മദ്യപിച്ചിരുന്നെന്നു തോന്നുന്നു. പതിനഞ്ചു മിനിറ്റോളം ഞാന്‍ സംസാരിച്ചിട്ടും അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ലെന്നു തോന്നി. ഉത്തരവാദപ്പെട്ട ഒരാളോടല്ല ഇത്രയും നേരം സംസാരിച്ചതെന്നു അപ്പോള്‍ മനസ്സിലായി.

എന്റെ പടം അനൗണ്‍സ് ചെയ്യണമെന്നു ഞാന്‍ ആവശ്യപ്പെട്ടു. നടക്കില്ലെന്നു അദ്ദേഹം തീര്‍ത്തു പറഞ്ഞു. ഞാന്‍ സാറിനോടു കോടികളൊന്നും ചോദിച്ചിട്ടില്ലല്ലോ. പടം അനൗണ്‍സ് ചെയ്യണമെന്നു മാത്രമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇല്ലെങ്കില്‍ ഞാന്‍ പടം വിടാം. പക്ഷേ ഒരു ഉപകാരം ചെയ്യണം. ഞാന്‍ ഒരു വലിയ തുക കൊടുക്കാനുള്ള രണ്ടു സുഹൃത്തുക്കളുണ്ട്. ഒരാള്‍ അമേരിക്കയിലാണ്, ജീമോന്‍ ജോര്‍ജ്. സര്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. ജാക്ക് ഡാനിയേല്‍ ഷൂട്ടിനിടെ ഹോട്ടലില്‍ വലിയ കുപ്പി മദ്യവുമായി സാറിനെ കാണാന്‍ വന്നിരുന്നു. ഒരു പ്രതിമ സമ്മാനവും നല്‍കി.

അദ്ദേഹത്തിന് ഞാന്‍ പത്തര ലക്ഷം രൂപ കൊടുക്കാനുണ്ട്. പറഞ്ഞ സമയമെല്ലാം കഴിഞ്ഞു. ഈ സിനിമയുടെ എന്നു പറഞ്ഞാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്. ഇറ്റലിയിലുള്ള ഒരു സുഹൃത്തിന്റെ അമ്മയില്‍ നിന്നും എട്ടര ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഞാന്‍ വീട് പണിത സമയത്ത് വാങ്ങിയ തുകകളാണിത്. തിരിച്ചു കൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം വാങ്ങിയത്. ഇവരെല്ലാം എനിക്കെതിരെ കേസ് കൊടുക്കുമെന്ന അവസ്ഥയില്‍ നില്‍ക്കുകയാണ് ഇവര്‍ രണ്ടു പേരും എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഞാന്‍.

ഞാന്‍ പണം കൊടുക്കാനുള്ള ഈ രണ്ടു പേരോടു ദിലീപ് ഒന്നു പറയണം, ബാലുവിന്റെ പടം ഉടന്‍ നടക്കും. നിങ്ങള്‍ അവനു കുറച്ച് സമയം നല്‍കണം. പടം നടന്നു കഴിഞ്ഞാല്‍ തരാനുള്ള പണം തരും. ഇത് വിഡിയോ കോള്‍ ചെയ്തു തന്നെ ദിലീപ് പറയണം. അപേക്ഷയാണ്. അവരുടെ നമ്പര്‍ ഞാന്‍ തരാം. എനിക്കു കുറച്ചുനാള്‍ പിടിച്ചു നില്‍ക്കണം. അതുകൊണ്ട് ഇതൊന്നു ദിലീപ് സാര്‍ പറയണം. വേറെ ആരു പറഞ്ഞാലും അവര്‍ കേള്‍ക്കില്ല. എനിക്ക് സിനിമ വേണ്ട. ഈ ഒരു ഉപകാരം മാത്രം മതി. എന്നാല്‍ ഇതൊന്നും നടക്കില്ലെന്നു സാജിദ് തറപ്പിച്ചു പറഞ്ഞു. റാഫി സാറിനെ വിളിച്ച് ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞു. അദ്ദേഹം എന്നെ കുറേ ഉപദേശിച്ചു.

Vijayasree Vijayasree :