ഒരാളെ കൊല്ലുമ്പോള്‍ തെളിവില്ലാതെ ഏത് രീതിയില്‍ കൊല്ലണമെന്ന് ദിലീപ് സഹോദരന്‍ അനൂപിന് പറഞ്ഞ് കൊടുത്തു; ആ വമ്പന്‍ ഓഡിയോയുമായി ബാലചന്ദ്രകുമാര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയെ ആക്രമിച്ച കേസാണ് ചര്‍ച്ചയായികൊണ്ടിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ നിരവധി സംഭവങ്ങള്‍ക്കാണ് കേരളക്കരയാകെ സാക്ഷ്യം വഹിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഹൈക്കോടതി പരിഗണനയിലാണ്.

എന്നാല്‍ ഇപ്പോഴിതാ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് താന്‍ പറഞ്ഞത് ശാപ വാക്കുകളാണെന്ന ദിലീപിന്റെ വാദങ്ങളെ തള്ളി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് വരെ ദിലീപ് പറഞ്ഞിട്ടുണ്ടെന്നും ഇതിന്റെ ഓഡിയോ തന്റെ കൈവശമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

സഹോദരന്‍ അനൂപിനാണ് എങ്ങനെ കൊല്ലണമെന്ന നിര്‍ദേശം ദിലീപ് നല്‍കിയത്. ഇക്കാര്യം താന്‍ തെളിവ് സഹിതം അന്വേഷണഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ സംഭാഷണം താന്‍ ഉടന്‍ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘തന്റേത് ശാപ വാക്കെന്നാണ് ദിലീപ് പറയുന്നത്. ഒരാളെ എങ്ങനെ കൊല്ലണമെന്ന് വരെ ദിലീപ് പറയുന്നതിന്റെ ഓഡിയോ എന്റെ കൈവശമുണ്ട്. ഒരാളെ കൊല്ലുമ്പോള്‍ തെളിവില്ലാതെ ഏത് രീതിയില്‍ കൊല്ലണമെന്നാണ് ദിലീപ് പറയുന്നത്. സഹോദരന്‍ അനൂപിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ ഓഡിയോ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അത് നിങ്ങള്‍ കേള്‍ക്കാത്തത് കൊണ്ടാണ് പറഞ്ഞത് ശാപ വാക്കുകളാണെന്ന് പറയുന്നത്. ദിലീപിന്റേത് ശാപ വാക്കുകളാണോയെന്ന് ഓഡിയോ പുറത്തുവരുമ്പോള്‍ മനസിലാകും.’

താന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി നേരത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിന് ദിലീപ് തെളിവുകള്‍ ഹാജരാക്കണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. പരാതി നല്‍കിയ ശേഷം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഞാന്‍ ബന്ധപ്പെട്ടത്. താന്‍ എന്തെല്ലാം തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പോലും രാമന്‍ പിള്ളയ്ക്ക് അറിയില്ല. ഹാജരാക്കേണ്ട ഡിവൈസുകളെല്ലാം കൃത്യസമയത്ത് കൈമാറിയിട്ടുണ്ട്. അതൊന്നും അറിയാത്തത് കൊണ്ടാണ് ടാബിന്റെയും ലാപ്പിന്റെയും കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ദിലീപ് നടക്കുന്നത്. വ്യാജ ആരോപണങ്ങളിലൂടെ ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. നാളെ ഉച്ച 1.45ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പ്രോസിക്യൂഷന്‍ വാദങ്ങള്‍ നാളെ നടക്കും. വാദങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഇങ്ങനെ നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്നും അടുത്ത ദിവസം തന്നെ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വ്യാഴാഴ്ച രണ്ടു മണിക്കൂറോളം നീണ്ട വാദങ്ങളാണ് ദിലീപിന് വേണ്ടി ഹാജരായ രാമന്‍ പിള്ള നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു. കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.

ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എഡിജിപി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാര്‍ പറയാത്ത പല കാര്യങ്ങളും എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല, സംഭാഷണം റെക്കോര്‍ഡ് ചെയ്തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.

Vijayasree Vijayasree :