പഴയ കാല വാഹനങ്ങളുടെ ശേഖരമുള്ള ദുല്‍ഖര്‍ കാറിനെ കുറിച്ചറിഞ്ഞ് വിലയ്ക്ക് ചോദിച്ചെങ്കിലും കൊടുത്തില്ല; മൂന്ന് സിനിമകളുടെ ഭാഗമായിട്ടുള്ള കോറോണ ഡീലക്സ് കാറിനെ കുറിച്ച് നിര്‍മാതാവ്

മലയാള സിനിമാ പ്രേക്ഷകര്‍ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിട്ടുള്ള കാര്‍ ആണ് 1966 മോഡല്‍ കോറോണ ഡീലക്സ്. ഇപ്പോഴിതാ ഈ കാറിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് വിവി ബാബു. കെയര്‍ ഓഫ് സൈറാഭാനു അടക്കം മൂന്ന് സിനിമകളുടെ ഭാഗമായ കോറോണ കാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ചോദിച്ചിട്ട് പോലും കൊടുത്തില്ലെന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു സിനിമയില്‍ കാറ് മോഹന്‍ലാല്‍ കഴുകുന്ന സീനുണ്ടായിരുന്നു. മോഹന്‍ലാലിനും കാറ് ഇഷ്ടപ്പെട്ടിരുന്നു. പഴയ കാല വാഹനങ്ങളുടെ ശേഖരമുള്ള ദുല്‍ഖര്‍ കാറിനെ കുറിച്ചറിഞ്ഞ് സഹായിയെ വിട്ട് വിലയ്ക്ക് ചോദിച്ചെങ്കിലും വിറ്റില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

കാര്‍ട്ടൂണിസ്റ്റ് ആര്‍കെ ലക്ഷ്മണിന് ജപ്പാന്‍ സന്ദര്‍ശനത്തിനിടെ അവിടത്തെ കോണ്‍സലേറ്റ് സമ്മാനമായി നല്‍കിയതാണ് കോറോണ ഡീലക്സ് കാര്‍. ഇന്ത്യയിലെത്തിച്ച കാര്‍ ലക്ഷ്മണ്‍ അധികകാലം ഉപയോഗിച്ചില്ല. ലക്ഷ്മണെ കാണാന്‍ ചെന്നപ്പോഴൊക്കെ കാര്‍ വീടിന്റെ ഒഴിഞ്ഞ മൂലയില്‍ കിടക്കുന്നത് കണ്ട് ചോദിച്ച് വാങ്ങുകയായിരുന്നു.

1988ല്‍ 40,000 രൂപ നല്‍കിയാണ് ബാബു കാര്‍ സ്വന്തമാക്കിയത്. നാല് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. എയര്‍ കണ്ടീഷന്‍, റേഡിയോ സംവിധാനങ്ങളുമുണ്ട്. കാറില്‍ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കുടുംബസമേതം സഞ്ചരിച്ചിട്ടുണ്ടെന്നും ബാബു പറയുന്നു.

Vijayasree Vijayasree :