മലയാളികളുടെ ഇഷ്ട നായികയാണ് ഭാവന. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹ വാര്‍ഷികം. നിരവധി പേരാണ് പ്രിയ നായികയ്ക്ക് ആശംസകളുമായി എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ റിജോ എബ്രഹാം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഒരു മനുഷ്യനെക്കുറിച്ചും അയാളുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ലാത്ത ഒരു സ്ഥാപനത്തേക്കുറിച്ചുമാണ് ഇന്നെഴുതാന്‍ തോന്നുന്നത്. അതിലാ മനുഷ്യന്‍ നമ്മള്‍ കാലങ്ങളായി രൂപപ്പെടുത്തിയെടുത്തു പിന്തുടരുന്ന കീഴ്വഴക്കങ്ങള്‍ക്കും പുരുഷ സങ്കല്‍പ്പങ്ങള്‍ക്കുമൊന്നും പിടി തരുന്നയാളല്ല. പേരു നവീന്‍. കന്നഡ സിനിമാ നിര്‍മാതാവായിരിക്കെ 2012-ല്‍ താന്‍ നിര്‍മിച്ച ‘റോമിയോ’ എന്ന സിനിമയിലെ നായികയായിരുന്ന വ്യക്തിയുമായി പ്രണയത്തിലായതു കൊണ്ടു മാത്രം നമ്മള്‍ മലയാളികള്‍ക്കു പരിചിതനായ മനുഷ്യനാണയാള്‍. ഏറെ വര്‍ഷങ്ങളുടെ പ്രണയമായിരുന്നു പിന്നീട് കണ്ടത്.
2017 മുതല്‍ സംഭവിച്ചതൊക്കെയും നമ്മള്‍ അറിഞ്ഞതാണ്, ഇന്നും ചര്‍ച്ച ചെയ്യുന്നതാണ്. ഇന്നത്തെ ദിവസം പോലും നീതിപീഠം ആ വിഷയം പരിഗണിച്ചതാണ്. പറഞ്ഞത് 2017 ഫെബ്രുവരി മാസം സമൂഹത്തില്‍ ഏറെ പ്രിവിലേജുകളുള്ള ഒരു വേട്ടക്കാരന്റെ ക്രിമിനല്‍ ബുദ്ധിയില്‍ തെളിഞ്ഞ ക്രൂരതയെക്കുറിച്ചാണ്. അതിനുശേഷം നമ്മളവരെ പേരു വിളിച്ചിട്ടില്ല. അവര്‍ പിന്നീടു നടി മാത്രമായി. പരമാവധി ഇര മാത്രമായി. ഇക്കഴിഞ്ഞ ദിവസം പേരു മറയ്ക്കാതെ സ്വന്തം ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നവര്‍ അതിജീവനത്തേക്കുറിച്ചു സംസാരിക്കുന്നതുവരെ ആ പേരിനെ നമ്മള്‍ മറയത്തു നിര്‍ത്തി. നിയമം അനുശാസിക്കുന്നുണ്ടായിരുന്നു അത്.
പക്ഷേ, അവരെ മറയത്തു നിര്‍ത്തിയ ചിലര്‍ അവരോടൊപ്പം നില്‍ക്കുന്നവരായിരുന്നില്ല. ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീയും സമൂഹത്തിന്റെ ഇരുട്ടറകളിലേക്ക് ഓടിയൊളിച്ചോളണം എന്ന വാശിയുള്ള പൊതുബോധം മാത്രമായിരുന്നു അവര്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ലൈംഗികമായി ആക്രമിക്കപ്പെട്ടാല്‍ അവിടെ നടന്നത് ഒരു ക്രൈം ആണെന്ന് അംഗീകരിക്കുന്നതിനു പകരം ‘അപമാനിക്കപ്പെട്ടു’, ‘അവഹേളിക്കപ്പെട്ടു’ എന്നിങ്ങനെയൊക്കെ സംഭവിച്ചതായി കണക്കാക്കി സ്ത്രീത്വം നശിച്ചുപോയി എന്നു വിലയിരുത്തി സഹതാപം പ്രകടിപ്പിക്കലോ ഒഴിവാക്കലോ നടത്തുന്ന നമുക്കിടയിലേക്കാണു കര്‍ണാടകയില്‍ നിന്നൊരു മനുഷ്യന്‍ നമ്മുടെ ‘സ്ത്രീത്വ’ സങ്കല്‍പ്പങ്ങളെ പൊളിച്ചുകൊണ്ടു കടന്നുവരുന്നത്.
ദിലീപ് എന്ന പ്രതിയുടെ ഉദ്ദേശങ്ങളിലൊന്ന് ഇവരുടെ വിവാഹം മുടക്കുക എന്നതുകൂടിയായിരുന്നു എന്നാണ് അന്നുമിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. പക്ഷേ, നമ്മുടെയൊന്നും ഈ സ്ത്രീത്വ ന്യായീകരണമൊന്നും അവിടെയേറ്റില്ല. സംഭവം നടന്ന് ഒരു മാസം തികഞ്ഞോ എന്നു സംശയമാണ്. 2017 മാര്‍ച്ചില്‍ അതിജീവിതയും നവീനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം. ഇന്നവരുടെ നാലാം വിവാഹ വാര്‍ഷികമാണ്. അവിടെ അയാള്‍ ചെയ്തത് ഒരു ത്യാഗമാണെന്നുള്ള തെറ്റിദ്ധാരണയില്ല. മറിച്ച്, വിരലിലെണ്ണാവുന്നവര്‍ മാത്രം ചേര്‍ത്തു നിര്‍ത്തിയൊരു അതിജീവിതയെ ജീവിതത്തിലുടനീളം ചേര്‍ത്തുനിര്‍ത്താനായി സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കും വാര്‍പ്പുമാതൃകകള്‍ക്കും പിടിക്കൊടുക്കാതെ അയാള്‍ കടന്നുവന്നതു നമ്മുടെയൊക്കെ പൊതുബോധത്തിന്റെ നെഞ്ചില്‍ ചവിട്ടിയും ആ പ്രിവിലേജ്ഡ് ക്രിമിനലിന്റെ മുഖമടച്ച് ഒരടി നല്‍കിയുമാണ്. അതുകൊണ്ടാണ് അയാളെനിക്കു പ്രിയപ്പെട്ടവനാകുന്നത്.
മറ്റൊന്ന് ഒരു സ്ഥാപനമാണ്. ‘Look, who’s back’ എന്ന തലക്കെട്ടോടെയാണ് ഇക്കഴിഞ്ഞ നവംബറില്‍ പുളിമൂട്ടില്‍ സില്‍ക്സ് എന്ന സ്ഥാപനം തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറെ സോഷ്യല്‍ മീഡിയ വഴി അവതരിപ്പിച്ചത്. 2013 മുതല്‍ പുളിമൂട്ടില്‍ സില്‍ക്സ് ഈ അഭിനേത്രിക്കപ്പുറം തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യങ്ങളില്‍ അഭിനയിക്കാന്‍ മറ്റൊരാളെ കണ്ടെത്തിയിട്ടില്ല. 2013 മുതല്‍ 2017-ന്റെ ആദ്യം വരെ അതങ്ങനെ സുഗമമായി പോയിട്ടുണ്ടാകും. പക്ഷേ, പിന്നീടങ്ങോട്ട് അങ്ങനെയായിരുന്നില്ല എന്നു നമുക്കറിയാം.
അങ്ങോളമിങ്ങോളമുള്ള സുഹൃത്തുക്കളുടെയും ആരാധകരുടെയും ബന്ധുക്കളുടെയുമൊക്കെ വിവാഹ വാര്‍ഷികാശംസകള്‍, സോഷ്യല്‍ മീഡിയയിലിടുന്ന ഫോട്ടോകള്‍ക്കു താഴെ കമന്റ് ആയി വായിക്കാന്‍ കഴിയാത്ത ഒരു സ്ത്രീയാണ് അവരിപ്പോഴും. കമന്റ് ബോക്‌സ് ഒരുകാലത്ത് അടച്ചിട്ടും ഇപ്പോള്‍ നിയന്ത്രിച്ചുമൊക്കെ പൊതുബോധ ആക്രമണങ്ങളെയും ആസൂത്രിതമായ ആക്രമണങ്ങളെയും പ്രതിരോധിച്ചാണ് അവര്‍ തന്റെ പൊതുജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
പരസ്യമായും രഹസ്യമായുമൊക്കെ പരിഹാസവും ആക്രമണവുമൊക്കെ നേരിട്ടു കൊണ്ടു ജീവിക്കുന്ന ഈ സ്ത്രീക്കപ്പുറം മറ്റൊരാളിലേക്കു ചിന്ത പോകാന്‍ ആര്‍ക്കൊക്കെ കഴിഞ്ഞില്ലെങ്കിലും ഒരു വ്യവസായ സ്ഥാപനത്തിനു കഴിയേണ്ടതാണ്. ആത്യന്തികമായി അവരുടെ ഉദ്ദേശം ഉത്പന്നങ്ങള്‍ വിറ്റഴിക്കുക എന്നതാണ്. പ്രധാന ലക്ഷ്യം കുടുംബങ്ങളെയും. ആ കുടുംബങ്ങളില്‍ ഭൂരിഭാഗവും ടിപ്പിക്കല്‍ മലയാളി കുടുംബങ്ങള്‍ തന്നെയാകും. അങ്ങനെയുള്ളപ്പോള്‍ പൊതുബോധം സംശയത്തിന്റെയോ സഹതാപത്തിന്റെയോ വെറുപ്പിന്റെയോ കണ്ണുകളില്‍ക്കൂടി കാണുന്ന ഒരാളെ അവരുടെ മുന്നില്‍ പരസ്യരൂപത്തില്‍ എത്തിക്കുക വഴി റിസ്‌ക്കെടുക്കാന്‍ നില്‍ക്കേണ്ടതിന്റെ ആവശ്യം അവര്‍ക്കില്ല.
പക്ഷേ, വേട്ടക്കാരന്റെ കുടുംബവിശേഷങ്ങള്‍ അച്ചടിക്കുന്ന മാധ്യമങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ അതിജീവിതയ്ക്കൊപ്പം നിരുപാധികമായി നില്‍ക്കാന്‍ അവര്‍ എന്നേ തീരുമാനിച്ചു കഴിഞ്ഞു. ‘To the most beautiful woman we’ve know’ എന്നായിരുന്നു അതിജീവിത കഴിഞ്ഞദിവസം ഐഡന്റിറ്റി വെളിപ്പെടുത്തിത്തന്നെ പങ്കുവെച്ച കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടു പുളിമൂട്ടില്‍ സില്‍ക്സ് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.
സേഫ് സോണുകളിലിരുന്ന് അതിജീവിതയ്ക്കൊപ്പം നില്‍ക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പക്ഷേ, ജീവിത പങ്കാളിയായും ബ്രാന്‍ഡ് അംബാസഡറായും അതിജീവിത മതി എന്ന തീരുമാനമെടുക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല.
അതിജീവിതയ്ക്കൊപ്പം നിന്നവര്‍ക്ക് ഏറെ സ്‌നേഹം, ആദരം
പ്രിയപ്പെട്ടവള്‍ക്കു വിവാഹ വാര്‍ഷികാശംസകള്‍