താന്‍ ഡബ്ബ് ചെയ്ത് തുടങ്ങിയപ്പോള്‍ത്തന്നെ അടൂര്‍ വേണ്ടെന്ന് പറഞ്ഞു, അടൂരിന്റെ ചിത്രങ്ങളില്‍ അവസരം ലഭിക്കാത്തത് തന്റെ ഡബ്ബിങ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എന്ന് ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാഗ്യലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ നായികമാര്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മി ഇന്നും സിനിമയില്‍ സജീവമാണ്. ഇടയ്ക്ക് വെച്ച് ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലും താരം എത്തിയിരുന്നു. ഇതോടെയായിരുന്നു ഭാഗ്യലക്ഷ്മിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മികച്ച പ്രകടനം കാഴ്ചവെച്ച ഭാഗ്യലക്ഷ്മി 49ാം ദിവസമാണ് ഷോയില്‍ നിന്നും പുറത്തായത്. ഇതിനു ശേഷം എലീന പടിക്കല്‍ അവതാരകയായി എത്തിയ ഒരു പരിപാടിയില്‍ കുടുംബത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമെല്ലാം ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു.

നന്ദനം സിനിമയുടെ ഡബ്ബംഗിനിടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നും താന്‍ ഇറങ്ങിപ്പോയ സംഭവം ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സൗണ്ട് എഞ്ചിനിയറും സുഹൃത്തുമായ ഹരികുമാറുമായുളള ഒരനുഭവമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. അദ്ദേഹവും അഭിമുഖ പരിപാടിയില്‍ ഭാഗ്യലക്ഷ്മിക്കൊപ്പം പങ്കെടുത്തിരുന്നു.

നല്ല സുഹൃത്തുക്കളാണ് തങ്ങളെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒപ്പം നന്ദനം സിനിമയുടെ ഡബ്ബിംഗിനിടെയുണ്ടായ ഒരു സംഭവവും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. നന്ദനം ഡബ്ബിംഗിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം നന്ദനം സിനിമ ഡബ്ബ് ചെയ്യുമ്പോള്‍ അതില്‍ ഒരു ഡയലോഗുണ്ട്. മനു എന്ന് മാത്രം പറയുന്നത്. ഞാന്‍ ഒരുതവണ പറഞ്ഞപ്പോള്‍ അദ്ദേഹം അത് അങ്ങനെയല്ലെന്ന് പറഞ്ഞു.

കുറെകഴിഞ്ഞപ്പോ എന്നെ കൊണ്ട് വയ്യ എന്ന് പറഞ്ഞ് ഞാന്‍ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോയി. ഇറങ്ങിപ്പോയപ്പോ അദ്ദേഹം എന്റെ പിന്നാലെ വന്ന്, അതെ ശരിയാവാത്തോണ്ടല്ലെ എന്ന് പറഞ്ഞു. ഒന്നു കൂടെ വന്ന് ചെയ്യ് എന്ന് ആവശ്യപ്പെട്ടു. അപ്പോ ഞാന്‍ പറഞ്ഞു ഇല്ല എനിക്ക് പറ്റില്ല. എനിക്ക് അങ്ങനെയെ മനു എന്ന് വിളിക്കാന്‍ പറ്റൂ എന്ന് പറഞ്ഞു എന്നും ഒരു ചിരിയോടെ ഹരികുമാറിനൊപ്പമുളള ഓര്‍മ്മകള്‍ ഭാഗ്യലക്ഷ്മി പറഞ്ഞു.

2002ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തില്‍ നന്ദനം പുറത്തിറങ്ങിയത്. ബാലാമണിയായി എത്തിയ നവ്യാ നായര്‍ക്ക് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു നന്ദനം. ഒപ്പം മനുവായി എത്തിയ പൃഥ്വിരാജ് സുകുമാരനും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. രേവതിക്ക് വേണ്ടിയാണ് ഭാഗ്യലക്ഷ്മി നന്ദനത്തില്‍ ശബ്ദം നല്‍കിയത്. മികച്ച പ്രതികരണം നേടിയ നന്ദനം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ ഒരുങ്ങിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതേസമയം, സിനിമ രംഗത്തെത്തിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും താരത്തിന് നടക്കാത്ത ഒരു മോഹമുണ്ട്. മലയാളത്തിലെ പ്രമുഖ പല സംവിധായകന്മാര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ദുഃഖം മാത്രം ബാക്കിയാവുകയാണ് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. അടൂരിന്റെ ചിത്രങ്ങളില്‍ അവസരം ലഭിക്കാത്തത് തന്റെ ഡബ്ബിങ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

ഇതുവരെയായിട്ടും അടൂര്‍ ചിത്രങ്ങളില്‍ ഡബ്ബ് ചെയ്യാനുളള അവസരം ലഭിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അടൂര്‍ ചിത്രത്തില്‍ വോയിസ് ടെസ്റ്റിനെത്തിയപ്പോഴുണ്ടായ ഒരു സംഭവം ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. അടൂരിന്റെ ചിത്രമായ മതിലുകളിന്റെ വേയിസ് ടെസ്റ്റിന് തന്നേയും വിളിച്ചിരുന്നു. ഡബ്ബ് ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം വേണ്ടായെന്ന് പറഞ്ഞു.

എന്നാല്‍ അന്നൊക്കെ ഈ പറഞ്ഞതുപോലെ എന്തുകൊണ്ടാണ് നമ്മളെ വേണ്ടയെന്ന് വയ്ക്കുന്നതിനെ കുറിച്ചുളള ചിന്തയൊന്നും ഉണ്ടാകാറില്ല. എന്നാല്‍ അന്ന് ഞാന്‍ അദ്ദേഹത്തിനോട് കാര്യം തിരക്കിയിരുന്നു. എന്താ സാര്‍ കുഴപ്പം എന്ന് ചോദിച്ചപ്പോള്‍ ആദ്ദേഹം എന്നോട് പറഞ്ഞത്. ശബ്ദം കേള്‍ക്കുമ്പോള്‍ മതിലിനപ്പുറം ശോഭനയാണ് എന്ന് നില്‍ക്കുന്നതെന്നുള്ള ചെറിയ സംശയം വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെയാണ് ആ സിനിമയുടെ വലിയ വിജയവും. ആ മതിലിനപ്പുറത്ത് ആരാണ് സംസാരിക്കുന്നത് എന്നത് ആരും കാണുന്നില്ല. ആ കഥാപാത്രത്തിന് താന്‍ ശബ്ദം നല്‍കിയിരുന്നെങ്കില്‍ വലിയ പരാജയമായേനെ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Vijayasree Vijayasree :